Saturday, July 16, 2011

അന്തിയ്ക്ക്

അന്തിയാണിരുട്ടും മക്കളുമൊപ്പം വീട്ടില്‍
വന്നുകേറുന്നു നിറംമങ്ങിയമിഴികളില്‍
നിറയാനേതോ ചാനല്‍പ്പരസ്യം നിരത്തുന്നു.
ഇനിത്താങ്ങുവാന്‍ വയ്യ സമ്മര്‍ദ്ദം
ചൂളംവിളി മുഴക്കുന്നടുക്കള.
ഇടവേളയിലരിയിറക്കിവക്കുന്നാരോ.

വാര്‍ത്തയുമത്താഴവും വിഴുങ്ങലൊന്നിച്ചാണ്‌
ഉമ്മാടെപാത്രത്തിന്‌ വിളിവരാറായി.
മിണ്ടാത്തചോറിലുപ്പും രുചിയില്ലാത്തതായി.

ഇരുട്ടും കുഴമ്പിന്റെ മണവും കുഴഞ്ഞ
ഈ മുറിയില്‍ മിണ്ടാനാര്‌?
ഒന്നുമേമിണ്ടാതെന്നേ പോയതാണുള്ളോരാള്‌.

മേഘത്തിന്നിരുള്‍മുറിവാതില്‍പ്പാളിയില്‍ നിന്നും
ഇത്തിരിച്ചിരിതന്നുമാഞ്ഞുപോയ്‌ ചന്ദ്രക്കല.
ഇരുട്ട് ശീലിച്ചുപോയ്. ഇല്ലിനിപ്പരാതികള്‍.
പ്രാര്‍ത്ഥനമാത്രം. ഭാവി നിങ്ങള്‍ക്കീ മുറിതന്ന്
ശപിക്കാതിരിക്കട്ടെ.