Sunday, November 13, 2011

പായാരങ്ങള്‍.രണ്ട്: നോമ്പ്

അന്ന്, നോമ്പ് വല്യൊരാശ്വാസമായിരുന്നു. പകല്‌ കഞ്ഞിവയ്ക്കണ്ടല്ലോ. പുണ്യത്തിന്റെ ഈ അരിക്കണക്കെണ്ണിയാകണം ഉമ്മയ്ക്ക് നോമ്പ് തെറ്റാത്തത്. ഉമ്മ നോമ്പ് മുടക്കില്ല.

വെശപ്പൊഴികെ എന്തും സഹിക്കണ സാദിനും നോമ്പുണ്ടാകും.തരം കിട്ട്യാ ഓനത് തെറ്റിക്കും. വെശപ്പ് സഹിക്കല്‍ ഷെഫിക്കും ശീലമായിരുന്നില്ല. പക്ഷേ ശീലമില്ലാത്തവയെ വിഴുങ്ങാന്‍ അവള്‍ക്ക് പ്രത്യേക കഴിവുണ്ട്. ഹൈസ്കൂളില്‍ ഉച്ചക്കഞ്ഞി ഇല്ല. എന്നും ചോറ് കൊണ്ടുപോകണം. നോമ്പ് തുടങ്ങിയാല്‍ ചോറുപൊതി ഇല്ലാത്തതിനു അന്വേഷണം ഇല്ല. തെറ്റിപ്പോകുന്ന ചോറ്റുപാത്രത്തിന്റെ കണക്കാണ്‌ ഷെഫിയെ നോമ്പെടുപ്പിക്കുന്നത്. വിശപ്പെന്ന പരമമായ സത്യം മുന്നില്‍ പടം വിടര്‍ത്തി നില്‍ക്കും. പണയത്തിലാകാതെ സൂക്ഷിക്കാന്‍ ആകെയുള്ള അഭിമാനത്തെ നോമ്പൊരു പുണ്യമായി പൊതിഞ്ഞു നിര്‍ത്തും.

ബാപ്പ പോയതിനു ശേഷം നോമ്പുകാലത്തും ഉമ്മ പണിക്ക് പോകും. നോമ്പെടുത്ത് ഉമ്മ പണിക്ക് പോയി വരുന്നത് എങ്ങനെ എന്ന് ഷെഫിക്ക് ഇന്നും മുഴുവനായി മനസ്സിലായിട്ടില്ല. മനസ്സിലാകായ്കകളുടെ മേളനമാണ്‌ ജീവിതം എന്നു തിരിച്ചറിഞ്ഞത് പിന്നീടാണ്‌.

ലോകത്തിലെ ഏറ്റവും നല്ല പാചകക്കാരി ഉമ്മയാണ്‌. ഒരു പാചകക്കുറുപ്പിലും ഒതുങ്ങാത്ത രുചികൊണ്ടാണ്‌ നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ ഉണ്ടാക്കുക. മുഴുവരിക്കഞ്ഞിയാണ്‌ മിക്കദിവസവും. റമദാന്‍ കാലത്തിനു വേണ്ടി, കൊയ്യാന്‍ പോയി കിട്ടിയതില്‍ നിന്നും നെല്ല് മാറ്റി വച്ചിരിക്കും. അത് പുഴുങ്ങിക്കുത്തി അരിയാക്കും. റമദാനില്‍ റേഷനരിക്കഞ്ഞിക്ക് സലാം. ചുട്ടതേങ്ങയും കശുനണ്ടിയും ചേര്‍ത്ത്‌ ഉമ്മയ്ക്ക് മാത്രമറിയാവുന്ന പാകത്തില്‍ ചമ്മന്തിയുണ്ടാക്കും. അത് മാത്രം മതി ഒരു നോമ്പ് കാലത്തെ കാത്തിരിക്കാന്‍. എന്തൊക്കെയോ പച്ചക്കറികള്‍. കൂടുതലും വീടുനു ചുറ്റുമുള്ള ഇത്തിരി പറമ്പില്‍ നിന്നുമുള്ളത്. ചിരട്ടക്കയില്‍ എന്ന മാന്ത്രികവടികൊണ്ടുഴിഞ്ഞ് ഇവയെയൊക്കെ ഉമ്മ അമൃതാക്കിമാറ്റും. ഇറച്ചിയും മീനുമില്ലാതെ വിഭസമൃദ്ധമായ നോമ്പ് തുറ. മത്തന്‍, കുമ്പളം, പാവല്‍ പടവലം പയറ്‌ താള്‌ തകര തിന്നാന്‍ പറ്റാത്ത ഇലകളില്ലെന്ന് മനസ്സിലാക്കിത്തന്നത് ഉമ്മയാണ്‌. റമദാനില്‍ ഇപ്പറഞ്ഞ എല്ലാ ഇലയും കിട്ടില്ല. പക്ഷേ, കിട്ടുന്നതെന്തും കയിലുഴിഞ്ഞ് അമൃതാക്കും. ഇല്ലായ്മകളെ ഇലകള്‍ കൊണ്ടു മൂടാന്‍ ഉമ്മയെ പഠിപ്പിച്ചത് ആരായിരിക്കും?

നോമ്പുതുറ വിളിക്കാന്‍ ഹനീഫ വരും. പത്തിരിം ഇറച്ചീമൊക്കെയുള്ള വലിയ നോമ്പുതുറ. സാദിനു അന്ന് വല്യ ഉത്സാഹമായിരിക്കും. ആശാനും ശിഷ്യനും പത്തിരിയോട് മത്സരിച്ച് പടവെട്ടും. വീട്ടിലെ നോമ്പുതുറ ഒരിക്കലും ഉത്സവമായിരുന്നില്ല. ആരേയും വിളിക്കാറുമില്ല. അതുകൊണ്ട് തന്നെ ആരേലും നോമ്പ് തുറ വിളിച്ചാല്‍, പോകാന്‍ ഉമ്മക്ക് മടിയാണ്‌. നോമ്പ് തുറക്കാന്‍ വിളിച്ചാല്‍ ചെല്ലാതിരിക്കരുത്. അതുകൊണ്ട് സാദിനേം ഷെഫിയേം അയക്കും. ഇത്തിരി മുതിര്‍ന്നപ്പോഴേക്കും ഷെഫിക്കും ഇതൊക്കെ മനസ്സിലായിത്തുടങ്ങി. നിവര്‍ത്തിയുള്ളിടത്തോളം അവളും ഒഴിയും. സാദിനിതൊന്നും പ്രശ്നമല്ല. അത്രയ്ക്ക് ആലോചനയൊന്നും ആ പ്രായത്തില്‍ ഇല്ലല്ലോ.
എല്ലാം അറിയാവുന്നത് കൊണ്ട് നോമ്പ് തുറവിളിച്ചാല്‍ ഉമ്മാനെ കൂട്ടാന്‍ ഹനീഫ വരും. അവനോട് ഒഴിവു പറയന്‍ ഉമ്മയ്ക്കറിയില്ല. കൂട്ടത്തിലുള്ള എല്ലാറ്റിനേക്കാളും വലിപ്പമുള്ളതുകൊണ്ടാകും, ഹനീഫ ഉമ്മാടെ വല്യപുള്ളയാണ്‌.
"ന്റെ വല്ല്യുള്ള"
അത്രേ ഉമ്മ പറയു. ആ വലിയ പുള്ള വിളിച്ചാല്‍ പിന്നെ ഉമ്മയ്ക്ക് വീട്ടിലിരിക്കാന്‍ പറ്റില്ല. ഉമ്മ തെറ്റാതെ നോമ്പ് തുറക്കാന്‍ പോകുന്ന ഏക വീട് ഹനീഫാടാണ്‌.
ഷെഫിയുടെ വീട്ടില്‍ നോമ്പുതുറക്കെത്തുന്ന ഏറ്റവും വിശിഷ്ടനായ അതിഥി ഹനീഫയാണ്‌. ഉസ്താതിനു ചോറുകൊടുക്കുമ്പോള്‍ പോലും ഉണ്ടാക്കാത്ത വിഭവങ്ങള്‍ അന്നുണ്ടാകും.
ആ വല്യപള്ള നിറക്കാതെ ഉമ്മ വിടില്ല. എന്നാലും, ഹനീഫ എന്ന വല്യപുള്ള വളരെ കുറച്ച് മാത്രം കഴിക്കുന്ന ഒരു നോമ്പു തുറ അതായിരിക്കണം.
"ഈ പള്ള നിറക്കാന്‍, ഉമ്മാടകയ്യീന്ന് ഒരുപിടിച്ചോറ് മതീന്ന്." ആ വല്യപുള്ള ഒരിക്കല്‍ ഉമ്മാട് പറയണത് ഷെഫി കേട്ടിട്ടുണ്ട്. വല്യപുള്ളയും ഉമ്മയും തമ്മില്‍ മാത്രം പറയുന്ന ചില രഹസ്യങ്ങള്‍ ഉണ്ട്. ഷെഫിയോട് എന്തും തുറന്നു പറയുന്ന ഹനീഫ അത് മാത്രം പറയില്ല. ഇക്കാര്യത്തിന്‌ ഒരിക്കല്‍ അവള്‍ വഴക്കിട്ടു. 
"ഉമ്മേം, ഉമ്മാടൊരു വെല്ല്യൂള്ളേം. ഇബ്ടെള്ളോരൊക്കെ രണ്ടാന്തരം."
"തേ. ന്റെ വെല്ല്യൂള്ള തന്നാ. നെനക്കെന്നാ ചേതം." പിന്നൊന്നും പറയാനില്ലല്ലോ. അവളുടെ ആ പരിഭവം അങ്ങനതന്നിരിക്കും.
എല്ലാം കഴിഞ്ഞ് വല്ല്യപുള്ളയുടെ വക ഒരു കെട്ടിപ്പിടുത്തമുണ്ട്.
"ഇയ്യ് കുഞ്ഞ്യൊന്ന്വല്ല വട്ടഞ്ചുറ്റാന്‍"
എന്നു പറയുമെങ്കിലും ആ വട്ടഞ്ചുറ്റല്‍ ഉമ്മക്കിഷ്ടമായിരുന്നു.

ഉമ്മാടെ ആധിയായിരുന്നു പെരുന്നാള്‍. നോമ്പെടുക്കുന്ന കുട്ടികള്‍ക്ക് പെരുന്നാള്‍കോടി കൊടുക്കണം. സാദ് കാത്തിരിക്കും. ആതിനുവേണ്ടിയാണ്‌ അവന്റെ നോമ്പ്.
ഒരിക്കല്‍പ്പോലും ഉമ്മ  അത് മുടക്കിയിട്ടില്ല. സാദിനു കോടികൊടുക്കൂമ്പോള്‍ ഉമ്മയുടേ കണ്ണില്‍ ഒരു റമദാന്‍ മുഴുവനുദിക്കും.
ആ ഒറ്റ നിമിഷത്തിനു വേണ്ടിയാണ്‌ അവര്‍ ഇക്കാലമത്രയും ആതിപിടിച്ചതെന്ന് തോന്നും. എത്ര പകലിന്റെ വിയര്‍പ്പാണ്‌ ആ കോടിയുടെ തിളക്കം. മനസ്സിലാക്കലുകള്‍ ഏറിത്തുടങ്ങിയ ഒരു പെരുനാളിനു, കോടി തന്ന ഉമ്മാടേ കണ്ണില്‍ നോക്കിയ ഷെഫി വിതുമ്പി.
"ഇപ്പെണ്ണിനെന്താന്ന്".
"ന്താപെണ്ണേ"ന്ന് ചോദിച്ചപ്പോള്‍ ഉമ്മായ്ക്കും സങ്കടം വരുന്നുണ്ടായിരുന്നോ? തിട്ടമില്ല.
"ല്ലാരും കോടീട്ടുമ്പ തുള്ളം.
ഇബ്ടൊള്ളോരെണ്ണം ചിണുങ്ങും
സാദേ, നെന്റിത്തത്താക്കെന്താണ്ടാ."
"ഇത്താത്തക്ക് വട്ടാമ്മാന്ന്" പറയുമ്പോഴേക്കും അവന്‍ കോടിക്കുള്ളിലായിരിക്കും.
അപ്പോഴേക്കും ഷെഫി ചിരിക്കും, ഉമ്മേം.
ഉമ്മാടേ ഏറ്റവും തിളക്കമുള്ള ചിരി അതാണ്‌. വീടുമുഴുവന്‍ ആ ചിരിയില്‍ തിളങ്ങും.
അപ്പോഴേക്കും ഹനീഫായും വരും. അവന്‍ വരുന്നത് ഉമ്മാടേ പെരുനാള്‍ സ്പെഷ്യലിനാണ്‌.
പെരുന്നാള്‍ കോടിയുടെ തിളക്കത്തിലായിരിക്കും അവനും. ഉമ്മാടേ സ്പെഷ്യല്‍ നിന്നോണ്ട് അകത്താക്കിയിട്ട് അവന്‍ പായും. എല്ലാടത്തും എത്തണ്ടേ.

രാത്രി മുറ്റത്തിരിക്കുമ്പോള്‍ ഉമ്മ പാടും.
സാദ് ഉമ്മാടേ മടിയില്‍ തലവച്ച് മാനത്തേക്ക് നോക്കി കിടക്കും.
ഉമ്മായ്ക്ക് മാത്രമറിയാവുന്ന ഒപ്പനപ്പാട്ടുകള്‍. ചിലപ്പോള്‍ ഞാറ്റുപാട്ടുകള്‍.
ഉമ്മാടെ മാത്രം ഈണം.
സാദുറങ്ങും.
അറിയാവുന്ന പാട്ടുകള്‍ ഷെഫി ഏറ്റു പാടും.
ഉമ്മയ്ക്ക് വലിയ സന്തോഷാണത്. പക്ഷേ അവള്‍ക്കറിയാവുന്ന പാട്ടുകള്‍ കുറവാണ്‌.
ഒരു പാട്ടിന്ററ്റത്തു നിന്നും മറ്റൊന്നിലേക്ക്, അതില്‍ നിന്നും വേറോന്നിലേക്ക്‌ ഉമ്മ കയറിപ്പോക്കും.
പാട്ടുകള്‍ കൊണ്ട് വേറൊരു ലോകം.
പറമ്പായ പറമ്പിലും പാടത്തുമൊക്കെ അലയുന്ന, അവസാനിക്കാത്ത ആധികളുടേ കൂമ്പാരമായ ആ ഉമ്മായേ അല്ല അത്.
പിടികിട്ടാത്ത ലോകങ്ങളില്‍ അലഞ്ഞ്‌ ആഹ്ലാദിക്കുന്ന ഒരുവളാണത്. 
പാടുമ്പോള്‍ ഉമ്മ വേറൊരാളാണ്‌.
പാട്ടായപാട്ടൊക്കെ പടച്ചത് ആരാണ്‌?

ഉമ്മാട് ചേര്‍ന്ന് ഷെഫി കണ്ണുമിഴിച്ചിരിക്കും. പോകെപ്പോകെ, പാട്ടിന്നിടയ്ക്കെപ്പോഴോ ഉമ്മ വിതുമ്പും.
ഉപ്പയാണുള്ളിലെന്നറിഞ്ഞ് അവള്‍ ഉമ്മാനെ നോക്കും.
പാട്ട് നിക്കും.
ഉമ്മ ചിരിക്കും.
ചിലപ്പോള്‍ കണ്ണുനിറഞ്ഞിട്ടുണ്ടാകും.
ഒരു പെരുനാളിനായിരുന്നു ഉമ്മാടേ പാട്ടുംകേട്ട് എന്നേക്കുമായി ഉപ്പ ഉറങ്ങിപ്പോയത്.
അവള്‍ക്കും സങ്കടം വരും.
എന്നാലും ചിരിക്കും.
ഒരു പാട്ടിലേക്ക് വഴിതെളിക്കാന്‍ ശ്രമിച്ച് അവള്‍ തോക്കും.
തൊണ്ടയില്‍ എന്തോ കുരുങ്ങുന്നതയിത്തോന്നും.
സാദിനെ വിളിച്ച് അകത്തുകേറ്റിക്കിടത്തും.
ഒന്നും മിണ്ടാതെ ഉമ്മയെ കെട്ടിപ്പിടിച്ച് അവളുറങ്ങും.
                                                                         [തുടര്‍ന്നേക്കാം]