Wednesday, November 7, 2012

സൗകര്യങ്ങളുടെ സമാഹാരം

സൗമ്യയെ ഞാന്‍ ഓര്‍ക്കാറില്ല. ഒരുപാട് സൗമ്യമാര്‍ ഉള്ളതുകൊണ്ട് അവളെ മറക്കുക എളുപ്പമാകുന്നു. രാത്രിവണ്ടിയില്‍ നിന്നും മരണത്തിലേക്കെറിയപ്പെട്ട അവളെ ഓര്‍ക്കാതിരിക്കുക എന്നതാണ്‌ സൗകര്യം. ഒരു കവിത എഴുതി അവളെന്ന ബാധയെ ഞാന്‍ എന്നേ പുറത്താക്കി. സൗകര്യങ്ങളുടേ സമാഹാരം മാത്രമായി എന്റെ ജീവിതം മുന്നോട്ട്.
ഗുജറാത്തിലെ ആ ഭ്രാന്തിന് വയസ്സ് പതിനൊന്നായിരിക്കുന്നു. സിമ്രയ്ക്കും വയസ്സുപതിനൊന്നാണ്. എന്തെല്ലാം മറന്നാലാണ് അവള്‍ക്ക് ജീവിക്കാനാകുക? അവള്‍ക്ക് ജീവിക്കാനാകുമോ?
സിമ്രയേയും സൗമ്യയേയും ഭ്രാന്തിന്റെ തീവണ്ടിയാണ് ബന്ധിപ്പിക്കുന്നത്. ഈ സമൂഹത്തിന്റെ റെയിലുകളിലൂടെ ഭ്രാന്തിന്റെ, ഭ്രാന്തുകളുടെ തീവണ്ടികള്‍ ഇന്നും ഓടുന്നുണ്ട്. അതിന്റെയെല്ലാം എഞ്ചിന്‍ മുറിയില്‍ ഇന്നും ആളുണ്ട്. അതോടിച്ചവര്‍ നിര്‍ത്താതെ ചിരിക്കുന്നുണ്ട്.
പുസ്തകം കയ്യിലെടുത്തതിനു വെടിയേറ്റ ഒരുവളുടെ ഇത്തിരി ജീവന്‍ ഏതോ ആശുപത്രിയില്‍ ബാക്കി നില്‍ക്കുന്നുണ്ട്. ഈ രാജ്യം അതിന്റെ ജനങ്ങളെത്തന്നെ തിന്നുന്നതു കണ്ട് സ്വയം ആഹാരം നിഷേധിച്ച ഒരുവളും ബാക്കിയുണ്ട്. അവളുടെ സമരത്തിന്റേ എത്രമത്തെ വര്‍ഷമാണിത്? സമരങ്ങളെല്ലാം വാര്‍ഷികാഘോഷങ്ങളാക്കിയതുകൊണ്ട് ഞാനത് മറന്നുപോയിരിക്കുന്നു.
കത്തിച്ച മെഴുതിരികള്‍ കെട്ടുപോയി. കെട്ടുപോകുവാന്‍ വേണ്ടിമാത്രമായാണ്‌ ഐക്യദാര്‍ഢ്യമെഴുതിരികള്‍ക്ക് ഞാന്‍ തീ കൊടുത്തത്. വെടികൊണ്ടവള്‍ക്കും വിശന്നിരിക്കുന്നവള്‍ക്കും വേദനിക്കുന്നവര്‍ക്കും അങ്ങനെ പലര്‍ക്കും വേണ്ടി എന്റെ വീടിന്റെ സുരക്ഷിയിലുരുന്നു ഞാന്‍ മെഴുതിരികൊളുത്തുന്നു. എത്ര സൗകര്യം. എന്തോ ചെയ്തെന്ന ധാരണയില്‍ ഞാന്‍ സുഖമായുറങ്ങുന്നു.
സൗകര്യങ്ങളുടെ സമാഹാരം മാത്രമായി ജീവിതം മുന്നോട്ട്.

സിമ്ര-ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെടാതെ ബാക്കിയായ ഒരു കുഞ്ഞ്. ഏത് വര്‍ഷത്തെ കലാപം എന്നു ചോദിക്കരുത്. ഏത് കലാപത്തിന്റെ ബാക്കിപത്രത്തിനും സിമ്രയുടെ മുഖമായിര്‍ക്കും.