Saturday, July 26, 2014

വെളിപാട്‌

സത്യം പറയണം എന്ന് വലിയ താല്പര്യം ഉള്ള ഒരാളല്ല ഞാന്‍. അത് എനിക്ക് ഒരു ബാധ്യതയും അല്ല. എന്നിരുന്നാലും, വിശേഷാല്‍ കാരണമൊന്നും ഇല്ലാതെ ചേതമില്ലാത്ത ചില നേരുകള്‍ പറയാന്‍ ഏത് ജീവിക്കും തോന്നാം. അങ്ങനെ തോന്നുന്നതുകൊണ്ട്‌ താഴെ പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്തുന്നു. 
ഫൗസിയ.ആര്‍ എന്ന പേരിലെ പ്രച്ഛഹ്നം എന്ന് ബ്ലോഗ് വ്യക്തിത്വം ഷിനോദ് എന്ന് പേരുള്ള ജീവിയുടെ (വി)കൃതി ആണ്‌. ഒരു പരിചയവുമില്ലാത്ത ആരുടേയും ശ്രദ്ധയില്‍ പെട്ടിട്ടില്ലാത്ത ഫൗസിയയുടെ സ്വം എന്ന കുറിപ്പ് മലയാളം ബ്ലോഗര്‍ ഗ്രൂപ്പില്‍ എത്തിച്ചത് ഫൈസു മദീന ആണ്‌. മൂപ്പരെ ,ഫൗസിയക്കോ ഷിനോദിനോ കാര്യമായ പരിചയം ആന്നും ഇന്നും ഇല്ല. തുടര്‍ന്ന് കുറച്ചേറെ ആളുകള്‍ ഫൗസിയയ്ക്ക് വയനക്കാരായി ഉണ്ടായി. പെരുത്ത് സന്തോഷം. അതില്‍ ചിലര്‍ ഷിനോദിന്റെ കുറിപ്പുകളും വായിക്കുന്നവരാണ്‌. പ്രദീപ് മാഷ് ആണ്‌ രണ്ടു പേരുടെ എഴുത്തുകളേയും തുടര്‍ച്ചയായി വായിച്ചിട്ടുള്ള ഒരാള്‍. ഫൗസിയ/ഷിനോദ് രണ്ടില്‍ ഒരാളെ മാത്രം പരിചയമുളളവരുണ്ട്. അതിലും സന്തോഷം.  പെണ്ണായതുകൊണ്ട് മാത്രം ചാറ്റിയവരുണ്ട്. അങ്ങനല്ലാത്ത മനുഷ്യരും ഉണ്ട്.  ഷിനോദിന് അതൊരു Case Study കൂടി ആയിഎന്ന്  ചുരുക്കാം.

മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ് 2011 ല്‍ നടത്തിയ ഒരു കവിതാരചന മത്സരത്തില്‍ അനസ് മാളയ്ക്കും ഹക്കീമിനും   ഒപ്പം ഫൗസിയയുടെ കവിതയും തിരഞ്ഞടെത്തിരുന്നു. അന്നും ഇന്നും അതൊരു കൗതുകമാണ്‌. മനോരാജ് എഡിറ്റ് ചെയ്ത ബ്ലോഗ് ബുക്കില്‍ സ്വം ഉണ്ട്. ഫൗസിയയുടെ പേരില്‍ . കോളേജ് മാഗസീന്‍ കൂട്ടാതിരുന്നാക്, ഷിനോദിന്റേയൊ ഫൗസിയയുടേയോ പേരില്‍ പ്രിന്റില്‍ ആദ്യം വന്ന സാധനം അതാണ്‌. അതിലും സന്തോഷം. 
എല്ലാം പറയേണ്ട കാര്യമില്ല. 
ഫൗസിയയ്ക്ക് വിരാമം ഇടേണ്ട സമയം ആയെന്ന്ന്നു തോന്നി. അതുകൊണ്ട് പറയുന്നു എന്നു മാത്രം. ഇനി ഫൗസിയയുടെ പ്രച്ഛഹ്നത്തില്‍ എഴുതുമോ എന്ന് തിട്ടമില്ല. എന്തായാലും പ്രച്ഛന്നം ഡിലീറ്റാതെ അവ്ടെ ഉണ്ടാകും.

"അവന്‍ പുനലൂര്‍ രാജന്റെ രൂപത്തിലും വരും" എന്ന് ബഷീര്‍ പറഞ്ഞിട്ടുണ്ട്. ഇ-ലോകത്ത്‌ അവനും അവളും വരുന്നത് ഏതെല്ലാം രൂപത്തിലെന്ന് ആര്‍ക്കറിയാം. എനിക്ക് പ്രിയപ്പെട്ട ഒരു ഡയലോഗില്‍ നിര്‍ത്താം. 
"I wash my hands of this weirdness." Savvy?
ജിജ്ഞാസുക്കള്‍ക്ക് ഷിനോദിനെ ഇവിടെ എവിടേലും http://kalavukal.blogspot.in/ സന്ധിക്കാം. https://www.facebook.com/shinod.nk

Thursday, February 13, 2014

ഉന്മാദത്തിന്റെ ചുണ്ടുകള്‍

                                                             ഉടലിന്‌
                                                         ഉന്മാദത്തിന്റെ
                                                     ഉടുപ്പുതുന്നിയ ഉമ്മകള്‍,
                                                         നിന്റെ ചുണ്ടിന്റെ
                                                           ആഭിചാരം.
                                                      
                                                         മറ്റാരും കാണാത്ത
                                      ഈ മുറിവുകള്‍,               നിന്റെ കൈപ്പട,                        
                                      നിന്റെ കൈപ്പട                 ഈ മുറിവുകള്‍
                                                    രൂപകങ്ങളുടെ നദിയില്‍
                                                    ഞാന്‍ മാത്രം വായിക്കുന്ന
                                                       നീറ്റലെന്ന കാവ്യം.


                                               ഉന്മാദത്തെ
                                               ഉടലാക്കി
                                               നമ്മുടെ ചുണ്ടുകള്‍.
                                                                    ആ ഒറ്റ നിമിഷം
                                                                    പേരെല്ലാം നേരായി.
                                                          ഉയിരിന്‌
                                                    ഉണ്മയിലേക്ക്
                                           ഒരു കൊളുത്തു വീണു.

Monday, February 18, 2013

ഒടുക്കം

"തീരുമാനിച്ചു. നാളെ നാലുമണി. "
വാര്‍ഡനാകാം പറഞ്ഞത്. ഉള്ള്‌ വേറെങ്ങോ ആയിരുന്നതിനാല്‍ നാലുമണി എന്നേ കേട്ടൊള്ളു.
നാളെ? എന്നു ചോദിച്ച് ഉറപ്പിക്കേണ്ടി വന്നു, മരണസമയം.

ഉത്തരം തന്നിട്ട് നടന്ന അയാള്‍ എന്തോ തിരികെ വന്നു. "വല്ലതും വേണോ?"
ആ ചോദ്യം പ്രതീക്ഷിച്ചില്ല. അവസാനം കണ്ടപ്പോള്‍വരെ അയാള്‍ക്ക് വെറുപ്പായിരുന്നു.
അയാളുടെ രാജ്യത്ത് എനിക്ക് സ്ഥാനമില്ല. രാജ്യദ്രോഹിയായ എന്റെ രാജ്യം ഇനി ഏതാണ്‌?
വല്ലതും വേണൊ എന്ന് ചോദിച്ചപ്പോള്‍ അയാള്‍ ശരിക്കും ഏത് രാജ്യക്കാരനാണ്‌?
കണ്ണുകള്‍ കണ്ടിരുന്നെങ്കില്‍ അയാളുടെ രാജ്യത്തെയും കാണാമായിരുന്നു. അഴികള്‍ക്ക് വഴിതെറ്റിവന്ന വെറുങ്ങലിച്ച വെളിച്ചം മാത്രം.

ഉറങ്ങിയിട്ട് ഒരുപാടായി. ഇനി അതുകുണ്ടാകില്ല. അവളെ ഇനി കാണില്ല, മോളെയും. മോള്‍ക്ക് അവളുടെ രൂപമായത് എത്ര നന്നായി. ഉപ്പയും ഉമ്മയും നേരത്തേ പോയതും നന്നായെന്ന് ഇപ്പോള്‍ തോന്നുന്നു.
കാഴ്ചകള്‍ ഇനി ഇല്ല. ഇല്ലാതകുന്നത് മാത്രമാണല്ലോ ഇനി ഉള്ളതും, ശേഷിക്കുന്നതും.

മരണം ഉറപ്പാക്കിയ ഒരു മനുഷ്യനു ചിരിക്കാനാകുമെന്ന് ഇപ്പോള്‍ തൊന്നുന്നുണ്ട്. അല്ലെങ്കില്‍ ഞാന്‍ കരയാത്തത് എന്താണ്‌?

വേദനിപ്പിക്കാതെ കൊല്ലണം. അത്രമാത്രമേ ഇനി ആവശ്യപ്പെടനുള്ളു. ഇഞ്ചക്ഷന്റെ വേദനപോലും പേടിയായിരുന്നതിനു അവള്‍ കളിയാക്കുമായിരുന്നു.
കൃത്യമായി കുടുക്കിട്ടാല്‍ ഒറ്റ നിമിഷത്തില്‍ പ്രാണന്‍ പോകുമെന്ന്‌ എവിടെയോ വായിച്ചിട്ടുണ്ട്.
എന്റെ ആരാച്ചാര്‍ അയാളുടെ പണിയില്‍ പെരുന്തച്ചനാകണേ എന്നേ ഇനി ആഗ്രഹമൊള്ളു.

നാളെ, അവര്‍ അവസാനത്തെ ആഗ്രഹം ചോദിക്കും. പ്രാര്‍ത്ഥിക്കുവാന്‍ ആവശ്യപ്പെടും.
ഇതുവരേയ്ക്കും പറഞ്ഞതുകളില്‍ ചിലതൊക്കെ നീക്കാനല്ലാതെ, പരമകാരുണികനേ ഇനി ഒന്നും ചേര്‍ക്കാനില്ല.
ഒടുക്കത്തെ ആഗ്രഹം ചോദിച്ചും പ്രാര്‍ഥിക്കുവാന്‍ പറഞ്ഞും ശേഷിക്കുന്ന ഇത്തിരി നേരത്തിന്റെ നീളം കൂട്ടാന്‍ ശ്രമിച്ചതാകും നിങ്ങള്‍ എന്നോട് ചെയ്ത ഏറ്റവും വലിയ ക്രൂരത.

നാളെമുതല്‍, എന്റേത് മരിച്ചവരുടെ രാജ്യമാണ്‌. ജീവിച്ചിരിക്കുന്ന നിങ്ങളുടെ രാജ്യം മരിച്ച എന്റെ രാജ്യത്തോട് ഉറക്കത്തില്‍ ഉത്തരം പറയും. ഉറക്കം മറ്റൊരു മരണമായതുകൊണ്ട് ഉറക്കത്തില്‍ നിങ്ങള്‍ക്ക് കള്ളം പറയാനാകില്ല.
നിശ്ചയിച്ചു കഴിഞ്ഞ മരണത്തിനു ഒരാളെ ഭയപ്പെടുത്താനാകില്ലെന്ന് ഞാനിപ്പോഴറിയുന്നു. നിലയ്ക്കാതെ വരുന്ന ഓര്‍മ്മകളിലാണ്‌ ഞാന്‍ പേടിപ്പിക്കുത്, സങ്കടപ്പെടുന്നത്.

കറുത്ത തുണി എന്റെ മുഖം മൂടുന്നതിനു മുന്‍പ് അവസാനത്തെ ശ്വാസമെടുക്കണം.

എനിക്കറിയാം, എന്റെ ശരീരം നിങ്ങള്‍ അവള്‍ക്ക് കൊടുക്കില്ല. മരിച്ച ഞാന്‍ അവളെ കാണില്ല. ജീവിക്കുന്ന അവള്‍ മരിച്ച എന്നെയും. ജീവനുള്ള ഞങ്ങളേ പരസ്പരം കണ്ടിട്ടുള്ളു. നല്ലത്.
നീണ്ട പന്ത്രണ്ട് വര്‍ഷത്തെ-ജയില്‍ ഭാഷയില്‍ ഒരു ജീവപര്യന്തകാലത്തെ-ജീവിതത്തില്‍ തികച്ചും അഞ്ചു വര്‍ഷം പോലും നമ്മള്‍ കണ്ടിട്ടില്ലല്ലോ എന്ന് എനിക്കിപ്പോഴും ഓര്‍ക്കാനാകുന്നുണ്ട്.
നീ എന്റെ സങ്കടമാണല്ലോ...

ഒടുക്കത്തെ ഊഞ്ഞാലില്‍ ഓര്‍മ്മകള്‍ ഉരിഞ്ഞുപോകട്ടെ.

Wednesday, November 7, 2012

സൗകര്യങ്ങളുടെ സമാഹാരം

സൗമ്യയെ ഞാന്‍ ഓര്‍ക്കാറില്ല. ഒരുപാട് സൗമ്യമാര്‍ ഉള്ളതുകൊണ്ട് അവളെ മറക്കുക എളുപ്പമാകുന്നു. രാത്രിവണ്ടിയില്‍ നിന്നും മരണത്തിലേക്കെറിയപ്പെട്ട അവളെ ഓര്‍ക്കാതിരിക്കുക എന്നതാണ്‌ സൗകര്യം. ഒരു കവിത എഴുതി അവളെന്ന ബാധയെ ഞാന്‍ എന്നേ പുറത്താക്കി. സൗകര്യങ്ങളുടേ സമാഹാരം മാത്രമായി എന്റെ ജീവിതം മുന്നോട്ട്.
ഗുജറാത്തിലെ ആ ഭ്രാന്തിന് വയസ്സ് പതിനൊന്നായിരിക്കുന്നു. സിമ്രയ്ക്കും വയസ്സുപതിനൊന്നാണ്. എന്തെല്ലാം മറന്നാലാണ് അവള്‍ക്ക് ജീവിക്കാനാകുക? അവള്‍ക്ക് ജീവിക്കാനാകുമോ?
സിമ്രയേയും സൗമ്യയേയും ഭ്രാന്തിന്റെ തീവണ്ടിയാണ് ബന്ധിപ്പിക്കുന്നത്. ഈ സമൂഹത്തിന്റെ റെയിലുകളിലൂടെ ഭ്രാന്തിന്റെ, ഭ്രാന്തുകളുടെ തീവണ്ടികള്‍ ഇന്നും ഓടുന്നുണ്ട്. അതിന്റെയെല്ലാം എഞ്ചിന്‍ മുറിയില്‍ ഇന്നും ആളുണ്ട്. അതോടിച്ചവര്‍ നിര്‍ത്താതെ ചിരിക്കുന്നുണ്ട്.
പുസ്തകം കയ്യിലെടുത്തതിനു വെടിയേറ്റ ഒരുവളുടെ ഇത്തിരി ജീവന്‍ ഏതോ ആശുപത്രിയില്‍ ബാക്കി നില്‍ക്കുന്നുണ്ട്. ഈ രാജ്യം അതിന്റെ ജനങ്ങളെത്തന്നെ തിന്നുന്നതു കണ്ട് സ്വയം ആഹാരം നിഷേധിച്ച ഒരുവളും ബാക്കിയുണ്ട്. അവളുടെ സമരത്തിന്റേ എത്രമത്തെ വര്‍ഷമാണിത്? സമരങ്ങളെല്ലാം വാര്‍ഷികാഘോഷങ്ങളാക്കിയതുകൊണ്ട് ഞാനത് മറന്നുപോയിരിക്കുന്നു.
കത്തിച്ച മെഴുതിരികള്‍ കെട്ടുപോയി. കെട്ടുപോകുവാന്‍ വേണ്ടിമാത്രമായാണ്‌ ഐക്യദാര്‍ഢ്യമെഴുതിരികള്‍ക്ക് ഞാന്‍ തീ കൊടുത്തത്. വെടികൊണ്ടവള്‍ക്കും വിശന്നിരിക്കുന്നവള്‍ക്കും വേദനിക്കുന്നവര്‍ക്കും അങ്ങനെ പലര്‍ക്കും വേണ്ടി എന്റെ വീടിന്റെ സുരക്ഷിയിലുരുന്നു ഞാന്‍ മെഴുതിരികൊളുത്തുന്നു. എത്ര സൗകര്യം. എന്തോ ചെയ്തെന്ന ധാരണയില്‍ ഞാന്‍ സുഖമായുറങ്ങുന്നു.
സൗകര്യങ്ങളുടെ സമാഹാരം മാത്രമായി ജീവിതം മുന്നോട്ട്.

സിമ്ര-ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെടാതെ ബാക്കിയായ ഒരു കുഞ്ഞ്. ഏത് വര്‍ഷത്തെ കലാപം എന്നു ചോദിക്കരുത്. ഏത് കലാപത്തിന്റെ ബാക്കിപത്രത്തിനും സിമ്രയുടെ മുഖമായിര്‍ക്കും.

Wednesday, September 12, 2012

കൃഷ്ണം

"ചക്രായുധം പോലെ സമര്‍ഥമായി വാക്കുകള്‍ ഉപയോഗിക്കുവാനറിയാം, കൃഷ്ണന്‌." എം.ടി., രണ്ടാമൂഴം

ഒരു പെണ്ണിനു കൃഷ്ണന്‍ ആരാണ്‌? കറുത്തുകുറിയ ഈ ഗോപലന്‍ ഇത്രയധികം പെണ്മനസ്സുകളില്‍ നൃത്തം വയ്ക്കുന്നത് എങ്ങിനാണ്‌? മഹാഭാരത്തെക്കുറിച്ചുള്ള ഏത് എഴുത്തിലും അത്ഭുതത്തോടെ വായിക്കുന്ന ഭാഗമാണ്‌ കൃഷ്ണന്റെ കഥകള്‍. കൂട്ടുകാരികളുടെ ഇഷ്ടദൈവമാണ്‌ അവന്‍. അവനെ സ്നേഹിക്കാത്തവളായി ഈ നാട്ടില്‍ ആരുമില്ലെന്നു പോലും തോന്നും വിധമാണ്‌ ആ കഥകള്‍. ഈ നാട്ടിലെ ഏത് നാരിയുടെ ഉള്ളിലും ഒരു രാഥയുണ്ടെന്ന് സുഗതകുമാരി. ഒരു രാഥ ഉള്ളിലില്ലെന്ന് അവളോട് പറഞ്ഞത് നുണയാണെന്ന് ഇന്നെനിക്കറിയാം. ആരാണ്‌ കൃഷ്ണന്‍?
പടക്കളത്തിനു നടുവില്‍ തളര്‍ന്നു നിന്ന കൂട്ടുകാരനു ധൈര്യം കൊടുക്കുന്ന അവന്‍ കൂട്ടുകാരികള്‍ക്കെന്നപ്പോലെ എനിക്കും വലിയ ഓര്‍മ്മയേ ഇല്ല. അവരുടെ ഓര്‍മ്മകളിലെ കൃഷ്ണന്‍ അമ്പാടിയിലെ ആ കള്ളനാണ്‌. രാഥയുടെ കാമുകനാണ്‌. യശോധരയുടെ വികൃതിച്ചെക്കനാണ്‌. എനിക്ക് മറ്റൊരു കൃഷ്ണനെക്കൂടി ഓര്‍മ്മയുണ്ട്. ദൂതിനു പോകും മുന്‍പ്, കൃഷ്ണയെ കണ്ട്, അഴിഞ്ഞു കിടക്കുന്ന ഈ മുടി ആരു മറന്നാലും താന്‍ മറക്കില്ലെന്ന് ഉറപ്പു കൊടുക്കുന്നവന്‍. മകനും കാമുകനും ഭര്‍ത്താവും രാജാവും എന്നതിനൊക്കെ അപ്പുറത്ത് ഒരുവളെ മനസ്സിലാക്കുന്ന കൂട്ടുകാരന്‍ കൂടിയാവുന്നു ഈ കൃഷ്ണന്‍. അഞ്ചു ഗ്രാമം കൊണ്ടുപോലും തൃപ്തരാകാമെന്ന് സമ്മതിച്ച്, ശപ്തമായ ഭൂതകാലത്തെ മറന്ന്, ഭീഷണമായ ഒരു യുദ്ധം ഒഴിവാക്കുവാന്‍ തയ്യാറായാണ്‌ സന്ധിക്കുവേണ്ടിയുള്ള അവസാന ശ്രമമെന്ന നിലയില്‍ പാണ്ഡവര്‍ കൃഷ്ണനെ ദൂതിനയക്കുന്നത്. സമാധാനകാംക്ഷികളുടെ നടുവില്‍ നിന്നും വിരമിച്ച് പോകും മുന്‍പേ അവന്‍ പാഞ്ചാലിയെ കാണുന്നു. ദേഷ്യസങ്കടങ്ങള്‍ കൊണ്ട് നിറഞ്ഞുചുവന്ന അവളുടെ കണ്ണുകള്‍ കാണുന്നു. വര്‍ഷങ്ങളായി കെട്ടിവയ്ക്കാത്ത കേശഭാരം കാണുന്നു. അവള്‍ക്ക് അവന്‍ കൊടുക്കുന്ന വാക്കാണ്‌ അഴിഞ്ഞുകിടക്കുന്ന് അവളുടെ മുടിയെ അവന്‍ മറക്കുകില്ലെന്ന്. സര്‍‌വനാശകരമായ ഒരു യുദ്ധത്തിലേക്ക് സങ്കോചരഹിതമായി രഥചക്രങ്ങള്‍ തിരിച്ചു വിട്ട ഈ കൃഷ്ണനെക്കൂടി ഓര്‍ക്കുമ്പോഴാണ്‌ അവനാരാണ്‌ എന്നതിന്റെ ഉത്തരം പൂര്‍ണ്ണമാവുകയുള്ളു.
കാമുകന്‍
പത്മരാജന്റെ ഗന്ധര്‍‌വനെ ഒരിക്കലെങ്കിലും ആഗ്രഹിക്കാത്ത ഒരു പെണ്മനസ്സ് ഉണ്ടാകില്ല. തന്റെ മാത്രമായ തനിക്കുമാത്രമായുള്ള ഒരുവന്‍. തനിക്കുവേണ്ടിമാത്രമയി തന്നെ സ്നേഹിക്കുന്ന ഒരുവന്‍. സ്നേഹം സ്വയം സമ്പൂ‌ര്‍ണ്ണമാണെന്ന് ജിബ്രാന്‍. മറ്റൊന്നിനുമായല്ലാതെ കിട്ടുന്ന സ്നേഹം-പത്മരാജന്റെ ഗന്ധ‌ര്‍‌വന്‍ അത്തരം സ്നേഹകാമനയെ കൂടി കുറിക്കുന്നുണ്ടാകണം. ഇത്തരം സ്നേഹത്തിനെ രൂപകമാകണം കൃഷ്ണന്‍ എന്ന കാമുകന്‍. രാഥയ്ക്ക് വേണ്ടി അവന്‍ എന്തെല്ലാം ചെയ്യുന്നു. അവളുടെ കാലില്‍ മൈലാഞ്ചി അണിയിക്കുന്നു. അവള്‍ക്കുവേണ്ടി ഒപ്പനകളിക്കുന്നു. രാഥ ഒരു മുസ്ലീം പെണ്ണാണെങ്കില്‍ കൃഷ്ണന്‍ തീര്‍ച്ചയായും ഒപ്പനകളിക്കുന്നവനായിരിക്കും! അവന്‍ മാപ്പിളപ്പാട്ടുപടുകയും ദഫ്മുട്ടുകളിക്കുകയും ചെയ്യും. അവള്‍ക്കു വേണ്ടി മാത്രമായി അവന്‍ പാടുന്നു. ആടുന്നു. കുഴല്‍ വിളിക്കുന്നു. മൊബൈല്‍ ഫോണുകളുടെ സൗജന്യ നിരക്കുകള്‍ക്കും മുന്നേ ഒരുവന്‍ ഇതാ കാമുകിക്ക് മാത്രമായി നേരം കണ്ടെത്തുന്നു. മറ്റൊന്നും ചെയ്യാന്‍ ഇല്ലാത്തതുകൊണ്ട് അവളെ തേടി ചെല്ലുന്നവനല്ല മറിച്ച് അവള്‍ക്കു മാത്രമായി തിരഞ്ഞു ചെല്ലുന്നവനാണ്‌ അവന്‍. സ്വയം സമ്പൂര്‍ണ്ണമാകുന്ന സ്നേഹം. ആവര്‍ത്തനത്താല്‍ വിരമാവാത്തതായുള്ളത് ഈ പ്രേമമാണ്‌.
"ദ്രൗപതീ, നിനക്കുവേണ്ടി, നിനക്കുവേണ്ടീ മാത്രം നീ എന്നെങ്കിലും സ്നേഹിക്കപ്പെടുകയുണ്ടായോ?" (ഇനി ഞാന്‍ ഉറങ്ങട്ടെ, 81)ഇല്ലെന്ന് തിരിച്ചറിഞ്ഞ് വ്യഥിതയാകുന്ന ദ്രൗപതിയെ നമുക്ക് കാണാം. ധര്‍മ്മാധര്‍മ്മ വിചാരങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പ്പോലും തനിക്കുവേണ്ടി നിയന്ത്രണം വിട്ടിട്ടില്ല തന്റെ ഭര്‍ത്താക്കാളിലാരും എന്ന്‌ സങ്കടത്തോടെ ദ്രൗപതി ഓര്‍ക്കുന്നു. തന്റെ സൗന്ദര്യത്തെയായിരുന്നു, തന്നിലൂടെ വന്നു ചേര്‍ന്ന ബന്ധുബലത്തെയായിരുന്നു അങ്ങനങ്ങനെ എന്തിനെയൊക്കെയോ ആയിരുന്നു തന്റെ ഭര്‍ത്താക്കന്മാര്‍ സ്നേഹിച്ചതെന്നു ദ്രൗപതി മനസ്സിലാക്കുന്നു. അപമാനത്തിന്റെ ആണ്‍ലോകത്തേക്ക്, തന്നെ ദുശ്ശാസനന്‍ വലിച്ചിഴച്ചപ്പോള്‍ വീതവീര്യരായി നിന്നതേയുള്ളു മഹാബലവാന്മാരായ അഞ്ചു ഭര്‍ത്താക്കന്മാരും. ധര്‍മ്മാധര്‍മ്മവിചാരങ്ങളുടെ കെട്ടുപാടുകളില്‍ നിന്നും ഒരു നിമിഷത്തേയ്ക്കു പൊട്ടിപ്പോയ ഭീമസേനന്റെ പ്രതിജ്ഞമാത്രം ബാക്കി. അത് സ്വന്തം വീര്യത്തിനേറ്റ അപമാനത്തോട് ഒരു ക്ഷത്രിയന്റെ പ്രതികരണമാത്രമായിരുന്നു. അതില്‍ ദ്രൗപതിയോടുള്ള സ്നേഹമില്ലായിരുന്നു. ഒരിക്കല്‍ താന്‍ അപമാനിച്ചിറക്കിവിട്ട കര്‍ണ്ണന്‍ അസ്ത്രങ്ങളേക്കാള്‍ മൂര്‍ച്ചയുള്ള വിഷവാക്കുകള്‍ കൊണ്ട് അന്നു തന്നെ ആക്രമിച്ചു. (ജീവിതത്തില്‍ അയാള്‍ പശ്ചാത്തപിക്കുന്നത് ആ ശപ്തനിമിഷങ്ങള്‍ ഓര്‍ത്തുമാത്രമാണെന്ന് അവള്‍ പിന്നീടറിഞ്ഞു.)അപമാനത്തിന്റെ ആ പുരുഷസഭയില്‍ ആശ്രയത്തിനെത്തിയത് അവനാണ്‌-കൂട്ടുകാരന്‍.
ഏതൊരു പെണ്ണിന്റേയും വ്യഥകളാണ്‌ ദ്രൗപതിയുടേത്. താനെന്താണോ ആ അവസ്ഥയെ, ഒരുവളെ അവളുടെ തന്മയില്‍ സ്നേഹിക്കാന്‍ സ്വീകരിക്കാന്‍ നിനക്ക് കഴിയുമോ എന്നത് ആത്മബോധമുള്ള ഏതൊരു കാമുകിയുടേയും ചോദ്യമാണ്‌. അവളവളായിരിക്കുന്നതിനാല്‍ മാത്രം തന്നെ സ്നേഹിക്കുമോ എന്ന സരളമായ ചോദ്യം. കൃഷ്ണന്‍ എന്ന കാമുകന്‍ പലപ്പോഴും ചെയ്യുന്നത് ഇതാണെന്നു തോന്നുന്നു.
കൂട്ടുകാരന്‍
കൂട്ടുകാരന്‍ എന്നവാക്ക് കാമുകനേക്കാള്‍ വളരെ വലിയ അര്‍ഥമുള്ള ഒന്നായി എനിക്ക് തോന്നിയിട്ടുണ്ട്. പരസ്പരബാധ്യതകളുറ്റെ കെട്ടുപാടുകള്‍ ഇല്ലാത്ത ഒരു ബന്ധമാണ്‌ സൗഹൃദം. കൃഷ്ണന്‍ ദ്രപതിക്ക് ഇത്തരം ഒരു കൂട്ടുകാരന്‍ ആയിരുന്നിരിക്കണം. ഏതുമഹാപാതകത്തിന്റെ ആഴത്തിലും തനിക്കു വേണ്ടി നിലകൊള്ളുന്ന ഒരാള്‍. അയാള്‍ ആണോ പെണ്ണോ ആകാം. മഹാദുരന്തങ്ങളുടെ വാതിലിന്നിപ്പുറം നിന്നാണ്‌, ദ്രൗപതീ നിന്റെ അഴിഞ്ഞ മുടി ഞാന്‍ മറക്കില്ലെന്ന്‌ കൃഷ്ണന്‍ പറയുന്നത്. ആ ഒരു നിമിഷത്തിലാണ്‌ കൃഷ്ണന്‍ എന്ന കൂട്ടുകാരനെ ഞാനും ആത്മാവില്‍ അടയാളപ്പെടുത്തിയത്. പകയുള്ള ഒരു പെണ്ണിന്റെ കൂട്ടുകാരനായിരിക്കുക എന്ന ദുഷ്കരകൃത്യമാണ്‌ അവന്‍ നിര്‍‌വ്വഹിക്കുന്നത്. ധര്‍മ്മാന്വേഷികളും വീരരുമായ അഞ്ച് ഭര്‍ത്താക്കന്മാര്‍ക്കും തിരിച്ചറിയാന്‍ പറ്റാതെ പോയ കൃഷ്ണയെ, കൃഷ്ണന്‍ എന്ന കൂട്ടുകാരന്‍ മനസ്സിലാക്കുകയാണ്‌. വനവാസകാലത്ത് അതിഥിയായി പരീക്ഷിക്കാനെത്തിയ ദുര്‍‌വ്വസാവില്‍ നിന്നും രക്ഷിച്ചതൊന്നും ഇതിലും വലുതല്ല. സമാധാനദൗത്യം ഏറ്റെടുത്ത്‌ യാത്ര പറയും മുന്‍പ്, ആരെല്ലാം പൊറുത്താലും എന്തെല്ലാം മറന്നാലും ധര്‍മ്മവിചാരങ്ങളുടേയും രാജനീതിയുടേയും കുടില ചക്രങ്ങള്‍ എങ്ങനെല്ലാം ഉരുണ്ടാലും, കുരുസഭയില്‍ നിനക്കുണ്ടയ അപമാനം, അഴിഞ്ഞുകിടക്കുന്ന ഈ കേശഭാരം ഇവരണ്ടും താന്‍ മറക്കില്ലെന്ന് പൊറുക്കില്ലെന്ന് പറയുന്നു കൃഷ്ണന്‍ എന്ന കൂട്ടുകാരന്‍. പെണ്ണിന്റെ പകയില്‍, അഭിമാനബോധത്തില്‍ ഒരു വംശമൊന്നാകെ എരിഞ്ഞൊടുങ്ങാന്‍ ശംഘൂതുന്ന അവന്‍ സൗഹൃദത്തിന്റെ ആള്‍ രൂപമായി ദ്രൗപതിയില്‍ല്‍ എന്നപോലെ എന്റെ ഉള്ളിലും വളരുന്നു.
എനിക്കുവേണ്ടി തല്ലുണ്ടാക്കിയ, മറ്റാര്‍ക്കും മനസ്സിലാകത്ത നേരത്തും എനിക്കു വേണ്ടി ഉറച്ചുനിന്ന, ഇനി വേറാരും ഇല്ലെന്ന്‌ സങ്കടം തോന്നിയാല്‍ ഏതു പാതകത്തിലും നിന്നെ പ്രതിരോധിക്കാന്‍ വരാം എന്നുറപ്പുതന്ന അപൂര്‍വ്വം സൗഹൃദങ്ങളുടെ ചാരുതയില്‍ ഞാന്‍ കണ്ടതും ഒരു കൃഷ്ണനെ ആയിരുന്നിരിക്കണം. എന്റെ സൗഹൃദത്തിന്റെ പേര്‍ നദിയയെന്നോ, നീരജെന്നോ ക്രിസ്റ്റി എന്നോ ഒക്കെ ആയിരുന്നെന്നു മാത്രം.
പിന്‍‌കുറിപ്പ്
ഭാരതകഥകള്‍ പ്രത്യേകിച്ചും കൃഷ്ണന്റെ കഥകള്‍ കേട്ട മുതിര്‍ന്ന കാലത്ത് എപ്പോഴൊക്കെയോ ഉണ്ടായ തോന്നലുകളാണിവ. 'രണ്ടാമൂഴവും' 'ഇനി ഞന്‍ ഉറങ്ങട്ടെയും' വീണ്ടും വായിച്ചപ്പോള്‍ എന്തെങ്കിലും കുറിയ്ക്കണം എന്നു തോന്നി. അഴിഞ്ഞ ഈ മുടി താന്‍ മറക്കില്ലെന്ന് ദ്രൗപതിക്ക്‌ വാക്കുകൊടുത്ത കൃഷ്ണനില്‍ നിന്നാണ്‌ ഞാന്‍ തുടങ്ങിയത്. ആദ്യഭാഗം കുറിച്ചു വച്ചിട്ട് രണ്ട് മാസമായി. തൃപ്തിയായില്ലെങ്കിലും ഇങ്ങനെ പൂര്‍ത്തിയാക്കുന്നു

അവലംബം
രണ്ടാമൂഴം-എം.ടി
ഇനി ഞാന്‍ ഉറങ്ങട്ടെ-പി.കെ.ബാലകൃഷ്ണന്‍
കര്‍ണ്ണന്‍-ശിവാജിസാവന്ത്.

Wednesday, May 16, 2012

ഇലത്തുമ്പത്തെ മഴത്തുള്ളി

ഇലത്തുമ്പിലെ മഴത്തുള്ളിതന്‍ തടങ്കലില്‍
നിസ്സഹായം ബാലസൂര്യന്റെ ശോണം മുഖം.
തപ്തദീപ്തിയില്‍ രഥമെത്തിയില്ലെന്നോ?
സ്തബ്ധം പ്രകൃതി, ദൂരെ വിളര്‍ച്ചന്ദ്രന്റെ പുച്ഛച്ചിരി.
എന്താഭിചാരം! വെറുമിലയും ഒരു തുള്ളി-
വെള്ളവും ചേര്‍ന്ന് പെരും സൂര്യനെ തടഞ്ഞെന്നോ?
ക്ഷയിച്ചൊടുങ്ങും മുന്നേ ചാന്ദ്രരശ്മികള്‍ മന്ത്ര-
മാരണ രഹസ്യങ്ങള്‍ കൈമാറിയിട്ടുണ്ടാമോ?

വെളിച്ചത്തിന്റെ വിരല്‍ പിടിച്ചു മഴത്തുള്ളി
വിചിത്രവര്‍ണ്ണങ്ങളില്‍ സ്തംഭനദുര്‍ഗ്ഗങ്ങളെ
ഉയിര്‍പ്പിക്കുന്നു അതിലാഭിചാരബദ്ധന്‍
വീതവീര്യന്‍ സൂര്യന്‍ ഏകന്‍ നിരാശ്രയന്‍.

വീണ്ടെടുക്കുവാനാര്‌ സൂര്യനെ? ജലത്തിന്റെ
ദുര്‍ഗ്ഗമസുതാര്യമാമാഴനീലത്തില്‍ നിന്ന്‌
ഇലപ്പച്ചതന്‍ വശ്യ ചാരുതകളില്‍ നിന്ന്‌
പ്രണയത്തിന്റെ പ്രാണഹാരകങ്ങളില്‍ നിന്ന്‌.

അഷ്ടദിക്കുകളുടെ ജാലജാലകങ്ങളെ
അറിയുന്നൊരാള്‍, ആഴിയാകാശമാര്‍ഗ്ഗങ്ങളില്‍
പോയ്‌വരാന്‍ കെല്പുള്ളൊരാള്‍
മായാമാന്ത്രികങ്ങളില്‍ നിപുണന്‍
അവന്‍ കടിഞ്ഞാണെഴാകുതിരയില്‍
കുതിക്കുന്നവന്‍, കാറ്റ് രക്ഷിവേഷം കെട്ടുന്നു.

മഴവില്ലിന്റെ ഞാണുമുറുക്കി മുനകൂര്‍ത്ത
അസ്ത്രമായിലയിലേക്കെയ്തുകേറുന്നു കാറ്റ്.

ഇലയുലഞ്ഞു സ്നിഗ്ദ്ധസഖ്യമുടഞ്ഞു മഴത്തുള്ളി
മണ്ണിന്റെ മാറില്‍ വീണു പിടഞ്ഞു, ഹരിതക-
മൊഴിഞ്ഞു ഇലഞരമ്പാഴത്തില്‍ പകയുടെ
മഞ്ഞപ്പല്ലാഴ്തി സൂര്യസ്വാതന്ത്ര്യം, മറവിതന്‍
ഹേമശയ്യയില്‍ ഇലച്ചിതകൂട്ടുവാന്‍ വേനലാരാച്ചാര്‍
ഹേമന്തത്തോടന്ധസന്ധി ചെയ്യുന്നു.
സങ്കടം സഹിയാത്ത നെഞ്ചുമായ് ദൂരെ ശ്യാമ-
ചക്രവാളത്തില്‍ വര്‍ഷം മുഖം പൊത്തിനില്‍ക്കുന്നു.

Friday, February 24, 2012

നിലാവിനപ്പുറം

നിലാവൊരു ചതിയാണ്‌.
നിഴലുകള്‍ക്ക് നിലമൊരുക്കി
നിഗൂഢതകള്‍ കാട്ടിക്കൊതിപ്പിച്ച്
നിയതമല്ലാത്ത നിലത്തെഴുത്തുകളില്‍
രാവിനെ നീട്ടിയെടുക്കുന്ന
ചാരുതകളുടെ ചതിച്ചേല്‌...

തരളതകളുടെ ചതുപ്പില്‍
പുതഞ്ഞുപോയപെണ്മകള്‍
പൂര്‍ത്തിയാകാത്തവയ്ക്ക്
പുനര്‍ജ്ജനിയായെന്ന്
നെറുകില്‍ നിലാവുതൊട്ട
കരിമ്പനകളുടെ മൂകസാക്ഷ്യം.
നിദ്രയെഴാരാവുകളില്‍
നിലയറിയാകാമനയില്‍
അവരുതിരം രുചിച്ചെന്ന്
ഉടലുലഞ്ഞാടിയെന്ന്
രാവഴികള്‍ താണ്ടിയെന്ന്
മലങ്കാറ്റിന്‍ മൊഴിവഴക്കം.

നൂറുതേച്ചാണിനീട്ടി
തിരുനെറുകയിലിരുമ്പേറ്റി
ആണ്ടൊരിക്കല്‍ നാക്കിലയില്‍
നീരെന്ന് വാക്കേറ്റി
ചതുരര്‍ നിലാവലയെറിഞ്ഞ്
അവളെ വീണ്ടുമടക്കിയെന്ന്
കഥകളിലെ കല്ലെഴുത്ത്‌.
എഴുത്തിലെ നിലാവെന്നും
സ്നിഗ്ദ്ധശീതളസൗകുമാര്യം.

എഴുതാപ്പുറങ്ങളിലെ
ഏച്ചുകെട്ടാക്കഥകളില്‍
പൊള്ളുന്നു, നിലാപ്പെയ്തില്‍
വീടുവിട്ടവിളര്‍ത്ത ചിരികള്‍.

രാവണ്ടി ഇരുട്ടിലേക്ക്
തീക്കണ്ണുതുറിച്ച് പായും.
വീടെത്താ വിഹ്വലതകള്‍
വഴിയിലെങ്ങോ വീണൊടുങ്ങും.
സരളചിത്തം തരളതകള്‍
ചാന്ദ്രചാരുതയാസ്വദിക്കും.
മാനത്തൊരു മാമനുണ്ടെന്നമ്മ-
വീണ്ടും കളവുപറയും
നുണക്കഥകളില്‍ കുഞ്ഞുറങ്ങും.
പറയാത്തതിന്‍ കയ്പുതേട്ടും
നാവമ്മ കടിച്ചുറക്കും.
വീടിന്റെ വിടവിലൂടെ
നിലാവിടനെത്തിനോക്കും.

നിലാമറയ്ക്കപ്പുറത്ത്
നീരവം നിന്നെരികയാണ്‌
പിറന്നിടത്ത് പ്രവാസിയായൊരു*
പെണ്ണിന്റെ ത്രികാലങ്ങള്‍.

*
"ജന്മനാട്ടിലേക്ക് നാടുകടത്തപ്പെട്ട ഒരാള്‍" എന്ന എം.എന്‍ വിജയന്റെ
വരികളോട് കടപ്പാടുണ്ട് പിറന്നിടത്ത് പ്രവാസിയായ എന്ന പ്രയോഗത്തിന്‌.














Monday, January 16, 2012

അന്യോന്യം

ഓര്‍മ്മകളില്‍ നിന്നവധിയെടുത്ത്
ഉണങ്ങിത്തീരാത്തൊരു മരച്ചോട്ടില്‍
നമുക്കിത്തിരി ഒറ്റക്കിരിക്കാം.
ഉള്‍പ്പുറങ്ങളിലെ
പ്രായപ്പകര്‍ച്ചകളെ
പതര്‍ച്ചകളേയും
പാഴ്‌വാഗ്ദാനങ്ങളെയെന്നപോലെ
പടിക്കു പുറത്താക്കാം.

ഇല്ലാത്ത നിലാവിനോടും
ഇനിയുമെത്താത്ത സൂര്യനോടും
പരാതികള്‍ പറയാതിരിക്കാം.
തുടങ്ങിയതെവിടെന്നോ
എങ്ങു നിര്‍ത്തുമെന്നോ
തിരയാതെ
വേവലാതികളില്ലാതെ
നമുക്ക് പറഞ്ഞു കൊണ്ടേയിരിക്കാം.
കേട്ടുകൊണ്ടേയിരിക്കാം.
ഇടക്കെപ്പോഴെങ്കിലും
ആ മരത്തില്‍ ഇല കിളിര്‍ക്കും.

ഒടുവില്‍
ഇലപ്പച്ചകളിലെ നമ്മുടെ ചുംബനങ്ങളെ
വെയിലെടുക്കും.
വെള്ളം തിരഞ്ഞുവേരുകള്‍
ആഴങ്ങളില്‍ തളരും.
പിന്നെ
ഓര്‍മ്മകളിലേക്കും
ബാധ്യതകളിലേക്കൂം
നമ്മള്‍ പിരിഞ്ഞു പോരും.

ഉള്ളിലെ ഒഴിവല്ലാതെ
നിമിനേരനിറവല്ലാതെ
ഒന്നും ബാക്കിയാകരുത്.
ഓര്‍മ്മകള്‍ക്ക്
ആ നേരങ്ങളെ തീറെഴുതരുത്.
രേഖപ്പെടുത്തായ്കയാല്‍
അനശ്വരമായതില്‍
ജീവന്റെ മാമരം
നിറപ്പച്ചയാകും.















Sunday, November 13, 2011

പായാരങ്ങള്‍.രണ്ട്: നോമ്പ്

അന്ന്, നോമ്പ് വല്യൊരാശ്വാസമായിരുന്നു. പകല്‌ കഞ്ഞിവയ്ക്കണ്ടല്ലോ. പുണ്യത്തിന്റെ ഈ അരിക്കണക്കെണ്ണിയാകണം ഉമ്മയ്ക്ക് നോമ്പ് തെറ്റാത്തത്. ഉമ്മ നോമ്പ് മുടക്കില്ല.

വെശപ്പൊഴികെ എന്തും സഹിക്കണ സാദിനും നോമ്പുണ്ടാകും.തരം കിട്ട്യാ ഓനത് തെറ്റിക്കും. വെശപ്പ് സഹിക്കല്‍ ഷെഫിക്കും ശീലമായിരുന്നില്ല. പക്ഷേ ശീലമില്ലാത്തവയെ വിഴുങ്ങാന്‍ അവള്‍ക്ക് പ്രത്യേക കഴിവുണ്ട്. ഹൈസ്കൂളില്‍ ഉച്ചക്കഞ്ഞി ഇല്ല. എന്നും ചോറ് കൊണ്ടുപോകണം. നോമ്പ് തുടങ്ങിയാല്‍ ചോറുപൊതി ഇല്ലാത്തതിനു അന്വേഷണം ഇല്ല. തെറ്റിപ്പോകുന്ന ചോറ്റുപാത്രത്തിന്റെ കണക്കാണ്‌ ഷെഫിയെ നോമ്പെടുപ്പിക്കുന്നത്. വിശപ്പെന്ന പരമമായ സത്യം മുന്നില്‍ പടം വിടര്‍ത്തി നില്‍ക്കും. പണയത്തിലാകാതെ സൂക്ഷിക്കാന്‍ ആകെയുള്ള അഭിമാനത്തെ നോമ്പൊരു പുണ്യമായി പൊതിഞ്ഞു നിര്‍ത്തും.

ബാപ്പ പോയതിനു ശേഷം നോമ്പുകാലത്തും ഉമ്മ പണിക്ക് പോകും. നോമ്പെടുത്ത് ഉമ്മ പണിക്ക് പോയി വരുന്നത് എങ്ങനെ എന്ന് ഷെഫിക്ക് ഇന്നും മുഴുവനായി മനസ്സിലായിട്ടില്ല. മനസ്സിലാകായ്കകളുടെ മേളനമാണ്‌ ജീവിതം എന്നു തിരിച്ചറിഞ്ഞത് പിന്നീടാണ്‌.

ലോകത്തിലെ ഏറ്റവും നല്ല പാചകക്കാരി ഉമ്മയാണ്‌. ഒരു പാചകക്കുറുപ്പിലും ഒതുങ്ങാത്ത രുചികൊണ്ടാണ്‌ നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ ഉണ്ടാക്കുക. മുഴുവരിക്കഞ്ഞിയാണ്‌ മിക്കദിവസവും. റമദാന്‍ കാലത്തിനു വേണ്ടി, കൊയ്യാന്‍ പോയി കിട്ടിയതില്‍ നിന്നും നെല്ല് മാറ്റി വച്ചിരിക്കും. അത് പുഴുങ്ങിക്കുത്തി അരിയാക്കും. റമദാനില്‍ റേഷനരിക്കഞ്ഞിക്ക് സലാം. ചുട്ടതേങ്ങയും കശുനണ്ടിയും ചേര്‍ത്ത്‌ ഉമ്മയ്ക്ക് മാത്രമറിയാവുന്ന പാകത്തില്‍ ചമ്മന്തിയുണ്ടാക്കും. അത് മാത്രം മതി ഒരു നോമ്പ് കാലത്തെ കാത്തിരിക്കാന്‍. എന്തൊക്കെയോ പച്ചക്കറികള്‍. കൂടുതലും വീടുനു ചുറ്റുമുള്ള ഇത്തിരി പറമ്പില്‍ നിന്നുമുള്ളത്. ചിരട്ടക്കയില്‍ എന്ന മാന്ത്രികവടികൊണ്ടുഴിഞ്ഞ് ഇവയെയൊക്കെ ഉമ്മ അമൃതാക്കിമാറ്റും. ഇറച്ചിയും മീനുമില്ലാതെ വിഭസമൃദ്ധമായ നോമ്പ് തുറ. മത്തന്‍, കുമ്പളം, പാവല്‍ പടവലം പയറ്‌ താള്‌ തകര തിന്നാന്‍ പറ്റാത്ത ഇലകളില്ലെന്ന് മനസ്സിലാക്കിത്തന്നത് ഉമ്മയാണ്‌. റമദാനില്‍ ഇപ്പറഞ്ഞ എല്ലാ ഇലയും കിട്ടില്ല. പക്ഷേ, കിട്ടുന്നതെന്തും കയിലുഴിഞ്ഞ് അമൃതാക്കും. ഇല്ലായ്മകളെ ഇലകള്‍ കൊണ്ടു മൂടാന്‍ ഉമ്മയെ പഠിപ്പിച്ചത് ആരായിരിക്കും?

നോമ്പുതുറ വിളിക്കാന്‍ ഹനീഫ വരും. പത്തിരിം ഇറച്ചീമൊക്കെയുള്ള വലിയ നോമ്പുതുറ. സാദിനു അന്ന് വല്യ ഉത്സാഹമായിരിക്കും. ആശാനും ശിഷ്യനും പത്തിരിയോട് മത്സരിച്ച് പടവെട്ടും. വീട്ടിലെ നോമ്പുതുറ ഒരിക്കലും ഉത്സവമായിരുന്നില്ല. ആരേയും വിളിക്കാറുമില്ല. അതുകൊണ്ട് തന്നെ ആരേലും നോമ്പ് തുറ വിളിച്ചാല്‍, പോകാന്‍ ഉമ്മക്ക് മടിയാണ്‌. നോമ്പ് തുറക്കാന്‍ വിളിച്ചാല്‍ ചെല്ലാതിരിക്കരുത്. അതുകൊണ്ട് സാദിനേം ഷെഫിയേം അയക്കും. ഇത്തിരി മുതിര്‍ന്നപ്പോഴേക്കും ഷെഫിക്കും ഇതൊക്കെ മനസ്സിലായിത്തുടങ്ങി. നിവര്‍ത്തിയുള്ളിടത്തോളം അവളും ഒഴിയും. സാദിനിതൊന്നും പ്രശ്നമല്ല. അത്രയ്ക്ക് ആലോചനയൊന്നും ആ പ്രായത്തില്‍ ഇല്ലല്ലോ.
എല്ലാം അറിയാവുന്നത് കൊണ്ട് നോമ്പ് തുറവിളിച്ചാല്‍ ഉമ്മാനെ കൂട്ടാന്‍ ഹനീഫ വരും. അവനോട് ഒഴിവു പറയന്‍ ഉമ്മയ്ക്കറിയില്ല. കൂട്ടത്തിലുള്ള എല്ലാറ്റിനേക്കാളും വലിപ്പമുള്ളതുകൊണ്ടാകും, ഹനീഫ ഉമ്മാടെ വല്യപുള്ളയാണ്‌.
"ന്റെ വല്ല്യുള്ള"
അത്രേ ഉമ്മ പറയു. ആ വലിയ പുള്ള വിളിച്ചാല്‍ പിന്നെ ഉമ്മയ്ക്ക് വീട്ടിലിരിക്കാന്‍ പറ്റില്ല. ഉമ്മ തെറ്റാതെ നോമ്പ് തുറക്കാന്‍ പോകുന്ന ഏക വീട് ഹനീഫാടാണ്‌.
ഷെഫിയുടെ വീട്ടില്‍ നോമ്പുതുറക്കെത്തുന്ന ഏറ്റവും വിശിഷ്ടനായ അതിഥി ഹനീഫയാണ്‌. ഉസ്താതിനു ചോറുകൊടുക്കുമ്പോള്‍ പോലും ഉണ്ടാക്കാത്ത വിഭവങ്ങള്‍ അന്നുണ്ടാകും.
ആ വല്യപള്ള നിറക്കാതെ ഉമ്മ വിടില്ല. എന്നാലും, ഹനീഫ എന്ന വല്യപുള്ള വളരെ കുറച്ച് മാത്രം കഴിക്കുന്ന ഒരു നോമ്പു തുറ അതായിരിക്കണം.
"ഈ പള്ള നിറക്കാന്‍, ഉമ്മാടകയ്യീന്ന് ഒരുപിടിച്ചോറ് മതീന്ന്." ആ വല്യപുള്ള ഒരിക്കല്‍ ഉമ്മാട് പറയണത് ഷെഫി കേട്ടിട്ടുണ്ട്. വല്യപുള്ളയും ഉമ്മയും തമ്മില്‍ മാത്രം പറയുന്ന ചില രഹസ്യങ്ങള്‍ ഉണ്ട്. ഷെഫിയോട് എന്തും തുറന്നു പറയുന്ന ഹനീഫ അത് മാത്രം പറയില്ല. ഇക്കാര്യത്തിന്‌ ഒരിക്കല്‍ അവള്‍ വഴക്കിട്ടു. 
"ഉമ്മേം, ഉമ്മാടൊരു വെല്ല്യൂള്ളേം. ഇബ്ടെള്ളോരൊക്കെ രണ്ടാന്തരം."
"തേ. ന്റെ വെല്ല്യൂള്ള തന്നാ. നെനക്കെന്നാ ചേതം." പിന്നൊന്നും പറയാനില്ലല്ലോ. അവളുടെ ആ പരിഭവം അങ്ങനതന്നിരിക്കും.
എല്ലാം കഴിഞ്ഞ് വല്ല്യപുള്ളയുടെ വക ഒരു കെട്ടിപ്പിടുത്തമുണ്ട്.
"ഇയ്യ് കുഞ്ഞ്യൊന്ന്വല്ല വട്ടഞ്ചുറ്റാന്‍"
എന്നു പറയുമെങ്കിലും ആ വട്ടഞ്ചുറ്റല്‍ ഉമ്മക്കിഷ്ടമായിരുന്നു.

ഉമ്മാടെ ആധിയായിരുന്നു പെരുന്നാള്‍. നോമ്പെടുക്കുന്ന കുട്ടികള്‍ക്ക് പെരുന്നാള്‍കോടി കൊടുക്കണം. സാദ് കാത്തിരിക്കും. ആതിനുവേണ്ടിയാണ്‌ അവന്റെ നോമ്പ്.
ഒരിക്കല്‍പ്പോലും ഉമ്മ  അത് മുടക്കിയിട്ടില്ല. സാദിനു കോടികൊടുക്കൂമ്പോള്‍ ഉമ്മയുടേ കണ്ണില്‍ ഒരു റമദാന്‍ മുഴുവനുദിക്കും.
ആ ഒറ്റ നിമിഷത്തിനു വേണ്ടിയാണ്‌ അവര്‍ ഇക്കാലമത്രയും ആതിപിടിച്ചതെന്ന് തോന്നും. എത്ര പകലിന്റെ വിയര്‍പ്പാണ്‌ ആ കോടിയുടെ തിളക്കം. മനസ്സിലാക്കലുകള്‍ ഏറിത്തുടങ്ങിയ ഒരു പെരുനാളിനു, കോടി തന്ന ഉമ്മാടേ കണ്ണില്‍ നോക്കിയ ഷെഫി വിതുമ്പി.
"ഇപ്പെണ്ണിനെന്താന്ന്".
"ന്താപെണ്ണേ"ന്ന് ചോദിച്ചപ്പോള്‍ ഉമ്മായ്ക്കും സങ്കടം വരുന്നുണ്ടായിരുന്നോ? തിട്ടമില്ല.
"ല്ലാരും കോടീട്ടുമ്പ തുള്ളം.
ഇബ്ടൊള്ളോരെണ്ണം ചിണുങ്ങും
സാദേ, നെന്റിത്തത്താക്കെന്താണ്ടാ."
"ഇത്താത്തക്ക് വട്ടാമ്മാന്ന്" പറയുമ്പോഴേക്കും അവന്‍ കോടിക്കുള്ളിലായിരിക്കും.
അപ്പോഴേക്കും ഷെഫി ചിരിക്കും, ഉമ്മേം.
ഉമ്മാടേ ഏറ്റവും തിളക്കമുള്ള ചിരി അതാണ്‌. വീടുമുഴുവന്‍ ആ ചിരിയില്‍ തിളങ്ങും.
അപ്പോഴേക്കും ഹനീഫായും വരും. അവന്‍ വരുന്നത് ഉമ്മാടേ പെരുനാള്‍ സ്പെഷ്യലിനാണ്‌.
പെരുന്നാള്‍ കോടിയുടെ തിളക്കത്തിലായിരിക്കും അവനും. ഉമ്മാടേ സ്പെഷ്യല്‍ നിന്നോണ്ട് അകത്താക്കിയിട്ട് അവന്‍ പായും. എല്ലാടത്തും എത്തണ്ടേ.

രാത്രി മുറ്റത്തിരിക്കുമ്പോള്‍ ഉമ്മ പാടും.
സാദ് ഉമ്മാടേ മടിയില്‍ തലവച്ച് മാനത്തേക്ക് നോക്കി കിടക്കും.
ഉമ്മായ്ക്ക് മാത്രമറിയാവുന്ന ഒപ്പനപ്പാട്ടുകള്‍. ചിലപ്പോള്‍ ഞാറ്റുപാട്ടുകള്‍.
ഉമ്മാടെ മാത്രം ഈണം.
സാദുറങ്ങും.
അറിയാവുന്ന പാട്ടുകള്‍ ഷെഫി ഏറ്റു പാടും.
ഉമ്മയ്ക്ക് വലിയ സന്തോഷാണത്. പക്ഷേ അവള്‍ക്കറിയാവുന്ന പാട്ടുകള്‍ കുറവാണ്‌.
ഒരു പാട്ടിന്ററ്റത്തു നിന്നും മറ്റൊന്നിലേക്ക്, അതില്‍ നിന്നും വേറോന്നിലേക്ക്‌ ഉമ്മ കയറിപ്പോക്കും.
പാട്ടുകള്‍ കൊണ്ട് വേറൊരു ലോകം.
പറമ്പായ പറമ്പിലും പാടത്തുമൊക്കെ അലയുന്ന, അവസാനിക്കാത്ത ആധികളുടേ കൂമ്പാരമായ ആ ഉമ്മായേ അല്ല അത്.
പിടികിട്ടാത്ത ലോകങ്ങളില്‍ അലഞ്ഞ്‌ ആഹ്ലാദിക്കുന്ന ഒരുവളാണത്. 
പാടുമ്പോള്‍ ഉമ്മ വേറൊരാളാണ്‌.
പാട്ടായപാട്ടൊക്കെ പടച്ചത് ആരാണ്‌?

ഉമ്മാട് ചേര്‍ന്ന് ഷെഫി കണ്ണുമിഴിച്ചിരിക്കും. പോകെപ്പോകെ, പാട്ടിന്നിടയ്ക്കെപ്പോഴോ ഉമ്മ വിതുമ്പും.
ഉപ്പയാണുള്ളിലെന്നറിഞ്ഞ് അവള്‍ ഉമ്മാനെ നോക്കും.
പാട്ട് നിക്കും.
ഉമ്മ ചിരിക്കും.
ചിലപ്പോള്‍ കണ്ണുനിറഞ്ഞിട്ടുണ്ടാകും.
ഒരു പെരുനാളിനായിരുന്നു ഉമ്മാടേ പാട്ടുംകേട്ട് എന്നേക്കുമായി ഉപ്പ ഉറങ്ങിപ്പോയത്.
അവള്‍ക്കും സങ്കടം വരും.
എന്നാലും ചിരിക്കും.
ഒരു പാട്ടിലേക്ക് വഴിതെളിക്കാന്‍ ശ്രമിച്ച് അവള്‍ തോക്കും.
തൊണ്ടയില്‍ എന്തോ കുരുങ്ങുന്നതയിത്തോന്നും.
സാദിനെ വിളിച്ച് അകത്തുകേറ്റിക്കിടത്തും.
ഒന്നും മിണ്ടാതെ ഉമ്മയെ കെട്ടിപ്പിടിച്ച് അവളുറങ്ങും.
                                                                         [തുടര്‍ന്നേക്കാം]



Thursday, October 6, 2011

ആകുലം

ഒരുപാട് ഞാനുണ്ട്,
നീയും.
പക്ഷേ,
വേര്‍പാടുകൊണ്ട്
അടയാളം വച്ച നീ
ഒന്നേയുള്ളു.
ആ നീ ആരാണ്‌?

ഒരുപാട് വാക്കുകളുണ്ട്.
എന്റേതും നിന്റേതും.
പക്ഷേ
നമ്മുടേതായി ഒന്നേയുള്ളു.
ഇനിയും പറയാത്ത അത്
എവിടെയാണ്‌?

ഒരുപാട് തുറസ്സുകളുണ്ട്
നിന്നിലേക്കും
എന്നിലേക്കും.
പക്ഷേ,
പിരിയാനും
പിടഞ്ഞുമാറാനും
ഒറ്റ വഴിയേയുള്ളു
അനിവാര്യമായ അതേതാണ്‌?

ഒരുപാട് ഉത്തരങ്ങളുണ്ട്
എനിക്കും,
നിനക്കും.
പക്ഷേ,
ഉണ്മയെ ഉപാധിയാക്കുന്ന
ഒറ്റച്ചോദ്യമേയുള്ളു.
നിരന്തരം നീക്കിവച്ച,
നീക്കുപോക്കുകളില്‍ ഉറക്കിവച്ച അത്
ഉണരുന്നത് എന്നാണ്‌?

നീരവം നിശ്ചിന്തം
നമുക്കൊന്നുറങ്ങാനാകുന്നത്
ഇനി എപ്പോഴാണ്‌?

Friday, September 23, 2011

വെളിപാട്

കൈതമുള്ളുപോലെ
നിന്റെ സ്നേഹം കൊളുത്തിയിട്ടും
നോവിന്റെ നാവുകള്‍ക്ക്
നീളം ഏറെയെന്നറിയാന്‍ വൈകി.

കൂട്ടുകാരാ
ഉള്‍ക്കനമില്ലാത്ത ഉപാധികളില്‍
നമ്മള്‍ ചെറുതാകുന്നെന്നും
ഉള്ള കനം എനിക്കേറെയാകുന്നെന്നും
ഉണ്മയൊരു വിഭ്രമാണെന്നും
തെളിയുകയാണല്ലോ.
പിടഞ്ഞു മാറാനും
പറിച്ചെടുക്കാനുമാകാതെ
ഉഴറുകയാണല്ലോ.
ഇപ്പോള്‍
അവസാനനിലാക്കീറും
നിലത്തായിക്കഴിഞ്ഞു.
വറ്റിയകിണറ്റുവക്കത്ത്
വിനാശത്തിലേക്ക്
വിരലുപിടിച്ചെന്ന വെളിപാടില്‍
വഴിതീര്‍ന്നിരിക്കുന്നു.


Sunday, August 7, 2011

സ്ഖലിതങ്ങള്‍

ചിലപ്പോഴൊക്കെ
യുക്തിയുടെ മുഴക്കോലിന്‌
അളന്നെടുക്കാന്‍ കഴിയാത്ത
വീണ്ടുവിചാരങ്ങള്‍ക്ക് വഴങ്ങാത്ത
ചിലത്
നമ്മളെ കീഴ്പെടുത്തിക്കോണ്ട് കടന്നുപോകുന്നു.

വാക്കിലേക്ക് സാന്ദ്രീകരിക്കാനാകാത്തവയുണ്ട്
എന്ന തിരിച്ചറിവിലാണ്‌
നിന്നോടെനിക്ക് മിണ്ടാനാകാത്തത്.

ഏതു ഭാഷയിലേക്കാണ്‌
എങ്ങനെയാണ്‌
നിന്നെ വിവര്‍ത്തനം ചെയ്യേണ്ടത്.

എന്തേ നീ വിളിച്ചില്ല?
നേരമായില്ലേ,യിരുള്‍
നടുവിലിളകാതെ
ഞാനുണ്ടെന്നറിഞ്ഞില്ലേ?

രാത്രീ നീയുമുറങ്ങാറുണ്ടോ?
കണ്മിഴിച്ചാരെയോ കാക്കാറുണ്ടോ?

ഇളനിലാപ്പെയ്തില്‍ ഇലയനങ്ങും പോല്‍
ഇലകളില്‍ നിന്നും മഴയുതിരും പോല്‍
സരളസൂക്ഷ്മമായ് വ്യഥിതേ നിന്മൊഴി- ഒരോര്‍മ്മ

എന്റെ മാനത്ത് തോരാതെ പെയ്യുന്നു
നിന്റെ മുഖം, വേണ്ടെനിക്ക് മേല്‍ക്കൂരകള്‍...

It's not that easy and it never was...

Saturday, July 16, 2011

അന്തിയ്ക്ക്

അന്തിയാണിരുട്ടും മക്കളുമൊപ്പം വീട്ടില്‍
വന്നുകേറുന്നു നിറംമങ്ങിയമിഴികളില്‍
നിറയാനേതോ ചാനല്‍പ്പരസ്യം നിരത്തുന്നു.
ഇനിത്താങ്ങുവാന്‍ വയ്യ സമ്മര്‍ദ്ദം
ചൂളംവിളി മുഴക്കുന്നടുക്കള.
ഇടവേളയിലരിയിറക്കിവക്കുന്നാരോ.

വാര്‍ത്തയുമത്താഴവും വിഴുങ്ങലൊന്നിച്ചാണ്‌
ഉമ്മാടെപാത്രത്തിന്‌ വിളിവരാറായി.
മിണ്ടാത്തചോറിലുപ്പും രുചിയില്ലാത്തതായി.

ഇരുട്ടും കുഴമ്പിന്റെ മണവും കുഴഞ്ഞ
ഈ മുറിയില്‍ മിണ്ടാനാര്‌?
ഒന്നുമേമിണ്ടാതെന്നേ പോയതാണുള്ളോരാള്‌.

മേഘത്തിന്നിരുള്‍മുറിവാതില്‍പ്പാളിയില്‍ നിന്നും
ഇത്തിരിച്ചിരിതന്നുമാഞ്ഞുപോയ്‌ ചന്ദ്രക്കല.
ഇരുട്ട് ശീലിച്ചുപോയ്. ഇല്ലിനിപ്പരാതികള്‍.
പ്രാര്‍ത്ഥനമാത്രം. ഭാവി നിങ്ങള്‍ക്കീ മുറിതന്ന്
ശപിക്കാതിരിക്കട്ടെ.

Monday, June 20, 2011

പായാരങ്ങള്‍. ഒന്ന്: ചൂണ്ട

ചില ദിവസങ്ങളില്‍ പണി കഴിഞ്ഞ് ഉമ്മ വരാന്‍ വൈകും. വൈകുന്നേരത്തെ തിമര്‍പ്പു കഴിഞ്ഞ് വീടെത്താന്‍ ഷെഫിയും വൈകാറുണ്ട്. ഉമ്മയും ഷെഫിയും ഒന്നിച്ച് വൈകുന്ന ദിവസങ്ങളില്‍ മുറ്റത്തെ ചെമ്പരത്തിക്ക് കൊമ്പൊന്ന് നഷ്ടമാകും.
"ഒരുത്തീള്ളത് കുടീക്കേറണ നേരം നീ കാണണ്‍ല്ലേ പടച്ചോന"' എന്നാണ്‌ ഉമ്മ പറഞ്ഞു തുടങ്ങുക.
"ഇച്ചിരി ചായേന്റെ വെള്ളോങ്കിലും വച്ചാന്നാടി നെന്റെ വളയൂരി പോക്വോ"
എന്നുംകൂടി ചേര്‍ക്കുമ്പോഴേക്കും ഉമ്മക്ക് ദേഷ്യവും സങ്കടവും സഹിക്കാന്‍ വയ്യാതാകും. അച്ചാലും മുച്ചാലും ചെമ്പരത്തിക്കമ്പ് ഷെഫീടെ മേത്ത് പൂക്കും.
ഇത്തിരി കഴിയുമ്പൊഴേക്കും ഉമ്മ കരഞ്ഞു തുടങ്ങും. അതുവരെ മരം പോലെ നിന്ന ഷെഫിയും കരയും.
ഇത്താത്താനെ തല്ലീട്ട്, ഉമ്മച്ചി കരയണത് എന്താന്ന് പിടികിട്ടാതെ സാദ് പതിയെ വീട്ടിലേക്ക് കേറും. അവനും സങ്കടം വരും.
വേനലവധിക്കാലം കളികളൂടെ പെരുന്നാക്കാലം കൂടിയാണ്‌. ചെമ്പരത്തീടെ കമ്പുകള്‍ ഏറെ ഒടിയുന്നതും അക്കാലത്ത് തന്നെ.
"'ഇതെന്ത് പടപ്പ്‌ പടച്ചോനേ" ചെമ്പരത്തി പൂക്കുന്ന ഓരോ സന്ധ്യക്കും, ഉമ്മ കരഞ്ഞു ചോദിക്കും.
ഷെഫിയെപ്പോലെ പടച്ചോനും താഴോട്ട് നോക്കി മിണ്ടാതിരിക്കും.
അങ്ങനത്തെ ഒരു തോന്ന്യാസിപ്പെണ്ണാണ്‌ ഷെഫി, ഷെഫീന.
ആങ്കുട്ട്യോള്‍ടെ കൂടെ കളിച്ചു നടക്കണ ഒരു പെണ്ണ്. അടുത്ത് പെണ്‍കുട്ടികള്‍ കുറവായതിനേക്കളും
ഉള്ളോരുടെ താല്പര്യങ്ങള്‍ കൊത്തങ്കല്ലിനും അക്കുകളിക്കും അപ്പുറത്തെത്താതിനാലാണ്‌ ഷെഫി ആണ്‍കൂട്ടത്തിനൊപ്പം കൂടിയത്. അനിയന്‍ സാദിഖ് എന്ന സാദും  ആ കളിക്കൂട്ടത്തിലെ ഒരാളാണ്‌.
ഏറെക്കുറെ എല്ലാറ്റിനും ആ ആണ്‍കൂട്ടം അവളെ സമ്മതിക്കുകയും ചെയ്തിരുന്നു.

ഷെഫി എട്ടിലേക്ക് ജയിച്ച അവധിക്കാലത്താണ് സാദിനു ചൂണ്ടയിടലില്‍ കമ്പം കയറിയത്.
കൂട്ടത്തിലെ മുഴുത്ത ചൂണ്ടക്കാരന്‍ ഹനീഫയാണ്‌. അവനാണ്‌ സാദിനെ ചൂണ്ടയുടെ എഞ്ചിനീയറിംഗ് പടിപ്പിച്ചത്.
'തോന്ന്യോണംണ്ടാക്ക്യാ മുഴുത്ത മീനോള്‌ ചൂണ്ടോളൂത്ത്വോണ്ടത്ങ്ങ്‌ടെ പാട്ടിനു പോം. അതോണ്ട് ചൂണ്ടേണ്ടാക്കല്‌ മുഴുത്ത പണ്യാണ്‌. ല്‌ലാര്‍ക്കും പറ്റൂല.'
ഇക്കാര്യത്തിലാരും  ഹനീഫയോട് തര്‍ക്കിച്ചിട്ടില്ല.
സാദ്, ഹനീഫാടെ ശിങ്കിടിയായിക്കൂടി ചൂണ്ടയൊരുക്കാന്‍ പഠിച്ചു. പീക്കിരികള്‍ക്ക് ചൂണ്ട കെട്ടിക്കൊടുക്കാന്‍ ഹനീഫ അവനെ ഏല്‍പിക്കും. പ്രായം കൊണ്ട് കൂട്ടത്തിലെ പീക്കിരിയാണ്‌ സാദ്. ആശാനും ഷിഷ്യനും തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസം (പുസ്തകത്തിനും പൊറത്തുള്ള ഒത്തിരികാര്യങ്ങളൂടി പഠിക്കേണ്ട ബാധ്യത ഏറ്റെടുത്തതുകൊണ്ടാണ്‌ രണ്ട് കൊല്ലം തോറ്റതെന്ന് ഹനീഫ പിന്നീടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.)
എന്ത് പണിയൊപ്പിച്ചാണ് ഹനീഫയില്‍ നിന്നും സാദ് വിദ്യ കരസ്ഥമാക്കിയതെന് ആര്‍ക്കും അറിയില്ല.
എന്തായാലും ഹനീഫ കഴിഞ്ഞാല്‍ കൂട്ടത്തിലെ മുഴുത്ത ചൂണ്ടക്കാരന്‍ സാദാണ്‌.
മനയ്ക്കക്കാറുടെ പറമ്പിന്റെ മൂലയിലെ ചെറിയ പനയില്‍ നിന്നാണ്‌ ചൂണ്ടക്കുള്ള കണ സാദൊപ്പിച്ചത്.
ശിഷ്യന്റെ ചൂണ്ടക്കണ ഏറ്റവും മികച്ചതാണെന്ന് അശാന്‍ സമ്മതിച്ചു കൊടുത്തു.
അങ്ങനെ ആ അവധിക്കാലത്തെ പ്രധാനപരിപാടികളില്‍ ഒന്ന് ചൂണ്ടയിടല്‍ ആയി.
പാത്രം തേക്കുന്നതിന്റെ സമീപത്ത് ഞാഞ്ഞൂള്‍ ധാരാളം ഉണ്ടാകും. ഇമ്മിണി പിടിച്ച് ഒരു ചിരട്ടേലാക്കും. ചിരട്ടയില്‍ കുറച്ച് മണ്ണിട്ടിരിക്കും. മരിക്കും വരെ ഞാഞ്ഞൂളുകള്‍ പട്ടിണിയാകാതിരിക്കാനാണ്‌ ചിരട്ടയില്‍ മണ്ണിടുന്നതെന്ന് ആശാന്‍ ശിഷ്യനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ചൂണ്ടയില്‍ കോര്‍ക്കാന്‍ മണ്ണില്‍ നിന്നും കിട്ടുന്ന നല്ല ഇര ആയതുകൊണ്ടാണ് മണ്ണിരക്ക് ആ പേര് കിട്ടിയതെന്നുകൂടി ആശാന്‍ പഠിപ്പിച്ചിട്ടുണ്ട്. കാലത്ത് ചൂണ്ടയും കൊണ്ട് ഒരു പോക്കും പോകും. ചിലപ്പോഴോക്കെ ഒരു കോര്‍മ്പല നിറച്ച് മീനും കൊണ്ടാകും വരവ്. ചിലപ്പോ ഒന്നും കിട്ടില്ല.
അനിശ്ചിതത്വങ്ങളുടെ മേളമാണ്‌ ചൂണ്ടയിടല്‍.

ഷെഫിക്ക് ഞാഞ്ഞൂളിനെ ഭയങ്കര അറപ്പായിരുനു. അതുകൊണ്ട് തന്നെ ചൂണ്ടയിലും താല്പര്യം ഇല്ലായിരുനു.
"മീനെ പറ്റിച്ച് പിടിക്കണതല്ലെ" എന്നാണവള്‍ പറയാറ്.
"ഇത്താത്തക്ക് പറ്റാത്തതിന്റെ കൊതിക്കെറുവാ" സാദ് തിരിച്ചടിക്കും.
അന്ന് ആമിനയോട് കല്ലുകളിച്ച് ആകെ മടുത്തിരിക്കുമ്പോഴാണ്‌ ആണ്‍സംഘം ചൂണ്ടയും കൊണ്ട് വന്ന് സാദിനെ വിളിച്ചത്. ഒന്നു പോയാലെന്താ. കല്ലുകളിയേക്കാള്‍ ഭേദമായിരിക്കുമെന്ന്അന്ന് ഷെഫിക്ക് തോന്നി.

"ചൂണ്ടേടല്‍ പെണ്ണൂങ്ങടെ പണിയല്ല". ഹരീം മാത്തനും കട്ടായം പറഞ്ഞു.
കൂട്ടത്തിലെ ഏറ്റവും മോശം ചൂണ്ടക്കാരാണ്‌ അവന്മാര്‌.
ഹരി സാദിന്റെ ക്ലാസ്സിലാണ്‌. മാത്തന്‍ ഒരു ക്ലാസ്സ് മുന്നില്‍
ഹനീഫ അന്നൊനും പറഞ്ഞില്ല. ആദ്യമായാണ് സംഖം ഷെഫിയെ കൂട്ടില്ല എന്നു പറയുന്നത്.
അതോടെ അവള്‍ക്ക് വാശിയായി.

സ്വന്തമായി ചൂണ്ട വേണം. വേറെ വഴീല്ല.
കൊളുത്തിനും വള്ളിക്കും കൂടി ഒരു രൂപ. എന്ത് വഴി?
ഇങ്ങനത്തെ അത്യാവശ്യങ്ങള്‍ക്ക്, ആരോടും പറഞ്ഞു കൊടുത്തിട്ടില്ലാത്ത കുറച്ച് വിദ്യകളുണ്ട്.
ഉമ്മച്ചീടേ കാശിക്കുടുക്ക അടുകളയുടെ മൂലയില്‍ കുഴിച്ചിട്ടിട്ടുണ്ട്, അതിന്റെ ഉള്ളിന്‌ കൃത്യം കണക്കൊന്നുമില്ല.
ഒരീര്‍ക്കിലീം, കുറച്ച് പശേം. ചക്കയുള്ള സമയത്ത് മൊളിഞ്ഞീന്‍. അതില്ലെങ്കില്‍ കശുമാവിന്റെ കടക്കല്‍ കറ കട്ട പിടിച്ചത് ഉണ്ടാകും. ഉഗ്രന്‍ പശയാണ്‌. ഒന്നു ചൂടാക്കിയെടുക്കണംന്നേയുള്ളു.
കാശിക്കുടുക്കേന്ന് പൈസേടുക്കല്‍ അത്ര എളുപ്പമല്ല. ഒരു രൂപക്ക് വേണ്ടി നോക്കുമ്പം ചിലപ്പോ 25 പൈസയായിരിക്കും കിട്ടുന്നത്. രണ്ട് വട്ടം പൈസ കിട്ടിയാല്‍ പിന്നെ പശ ഒട്ടില്ല.
മിക്കവാറും ഒട്ടണത് ഇരുപത്തഞ്ച് പൈസയായിരിക്കും. നാലിരുപത്തഞ്ച് പൈസ സമം ഒരു രൂപ. പക്ഷേ കൂടുതല്‍ ചില്ലറ കൊടുത്താല്‍ സംശയിക്കും.
എപ്പോഴാണ്‌ ഒരു രൂപ ഒട്ടണത് എന്നു പറയാന്‍ പറ്റില്ല. അതുകൊണ്ട് ചുരുങ്ങിയത് ഒരഞ്ച് ഈര്‍ക്കിലീല്‌ പശ വച്ച് വേണം പരിപാടി തുടങ്ങാന്‍. ചൂണ്ടയ്ക്കുള്ള പൈസ ഇങ്ങനെതന്നൊപ്പിച്ചു.

സാദിനെക്കോണ്ട് ചൂണ്ട വാങ്ങിപ്പിക്കല്‍ അത്ര എളുപ്പമല്ലായിരുന്നു. അദ്യമൊന്നും അവന്‍ സമ്മതിച്ചില്ല.
"ഇത്താത്താന്റെ പൊന്നുവല്ലേ. വേറാരാ ഇത്താത്താക് ചൂണ്ട തര്‌ണേ."
എന്നിങ്ങനെ കുറച്ച് ദിവസം ആവര്‍ത്തിക്കേണ്ടി വന്നു.
അവസാനം ഒരു പിടിത്തം അണ്ടിചുട്ടത് തല്ലിപ്പൊട്ടിച്ച് അവനുകൊടുത്തു.
അണ്ടിചുട്ടതും തിന്നോണ്ടിരിക്കുമ്പോ സാദിന് ഇത്താത്തോട് വല്ലാത്ത സ്നേഹം തോന്നി.
"ന്നാത്താത്താ." മഴുത്തതൊരെണ്ണം അവനിത്താത്താക്ക് നീട്ടി.
ചൂണ്ടേടാന്‍ പോണ ഒറ്റപ്പെണ്ണും അവന്റെ പരിചയത്തിലില്ല. ഇത്താത്ത മാത്രം. അവന്, ഇത്തത്താനെയോര്‍ത്ത് വല്ലാത്ത അഭിമാനം തോന്നി
പിന്നെല്ലാം പെട്ടെന്ന് നടന്നു. അവന്റെ സ്നേഹം തീരും മുമ്പ്  സാധനങ്ങള്‍ എത്തി
മനയ്ക്കക്കരുടെ പനയില്‍ ഇത്താത്താടെ പുന്നാര അനിയന്‍ വലിഞ്ഞ് കയറി നല്ലൊരു കണ വെട്ടിയെടുത്തു.

ചൂണ്ടയുണ്ടാക്കുന്നത് ഷെഫി അടുത്തു നിന്നു കണ്ടത് അന്നാണ്‌.
കൊളുത്തില്, നൂല്‌ നല്ല ശക്തിക്ക് ചുറ്റും. ഒരു പ്രത്യേക രീതിയില്‍ കെട്ടിടും. കെട്ടില്‍ നിന്നും നീണ്ടൂനില്‍ക്കുന്ന നൂലിനെ വിളക്കത്ത് കാണിച്ച്  ചെറുതായി ഉരുക്കും.
ശൂന്ന് ഊതിക്കൊണ്ട് തുപ്പലം തൊട്ട് ഉരുകിയ നൂലിന്ററ്റം തണുപ്പിക്കും. ചൂട് കൂടുതലായാല്‍ കൊളുത്തിന്റെ കഴുത്തില്‍ നിന്നും നൂല് പൊട്ടിപ്പോരും. ഹനീഫ പറയണത് ശരിയാണ്‌. വളരെ വളരെ ശ്രദ്ധ വേണം.
സാദ് മനോഹരമായി എല്ലാം ചെയ്തു. സ്വന്തം ചൂണ്ടയേക്കാള്‍ ഗംഭീരമാക്കിയാണ്‌ അവന്‍ ഇത്താത്തക്ക് ചൂണ്ട കെട്ടിക്കൊടുത്ത്. ചൂണ്ടക്കണ വാക്കത്തികൊണ്ട്‌ അസ്സലായി മിനുസപ്പെടുത്ത്വേം ചെയ്തു.

അങ്ങനെ ഷെഫിക്ക് സ്വന്തം ചൂണ്ട കിട്ടി.
ഇത്തവണ ഞാഞ്ഞൂളിനെ പിടിക്കാന്‍ അനിയന്റൊപ്പം അവളും കൂടി.
എല്ലം ശര്യാക്കി നിക്കുമ്പോഴാണ്‌ ഹരീം മാത്തനും പിന്നേം ഒടക്കിട്ടത്.
"പെണ്ണുങ്ങള്‌ വന്നാ മീങ്കിട്ടൂല."
സാദ്‌ ഹരീനെ രൂക്ഷമായി നോക്കി.
മാത്തന്‍ ഹരിയെ സപ്പോര്‍ട്ട് ചെയ്തു.
ആര്‍ക്കും ഷെഫിയെ കൂടെക്കൂട്ടുന്നതില്‍ താല്പര്യമില്ല.
കളിക്കാന്‍ പോണപോലല്ല ചൂണ്ടയിടല്‍. അത്
പെണ്ണൂങ്ങക്ക് പറ്റ്യതല്ലെന്നാണ്‌ ഭൂരിപക്ഷം.
ഷെഫിക്ക് ഒന്നും പറയാന്‍ പറ്റിയില്ല.
ചൂണ്ടക്കയ്യില് വെറുതെ തെരുപ്പിടിച്ചു. സങ്കടം വരുന്നുണ്ട്. ഉമ്മച്ചി അച്ചാലും മുച്ചാലും തല്ലീട്ടും കരയാത്ത ഷെഫിക്ക് കരച്ചിലോ?
സാദ്‌ ആശയോടെ ആശാനെ നോക്കി.
അതുവരെ മിണ്ടാതിരുന്ന ഹനീഫ പറഞ്ഞു
"ഷെഫീം പോര്‌ട്ടെ. മ്‌മക്ക് നോക്കാം."
പിന്നാരും എതിര്‍ത്തില്ല.
പിറുപിറുത്തോണ്ട് മാത്തനും ഹരീം നടന്നു.
"ഇത്താത്താ മ്‌മക്ക് ബരാലിനെത്തന്നെ പിടിക്കണം."
സാദ് രഹസ്യം പറഞ്ഞു.
"ഉം" ന്നും പറഞ്ഞ് ഷെഫി ചൂണ്ടയെടുത്ത് തോളത്ത് വച്ചു.
മാത്തനേം ഹരിയേം ഒന്നു കൊഞ്ഞനംകുത്തി അവള്‍ മുന്നോട്ട് നടന്നു.
                                                                                         [തുടര്‍ന്നേക്കാം...]

Friday, March 18, 2011

അവള്‍ക്ക്

ഇന്നലെ നിന്നെ കണ്ടു
കറുത്ത കിനാവിന്റെ
ചിറകില്‍, വെളുക്കനെ
ചിരിക്കും മുഖവുമായ്.
പ്രജ്ഞതന്നിരുള്‍പ്പാളം
നരകോന്മുഖം പായും
തീവണ്ടിയിരമ്പത്തില്‍
പെട്ടെന്ന് വിറച്ചെന്നോ?
ഞെട്ടി കണ്‍തുറക്കുമ്പോള്‍
കൂട്ടുകാരീ നിന്‍ ചിരി
നാലുകോളം വാര്‍ത്തയായ്
നിലത്ത് കിടക്കുന്നു.
ചരമക്കോളത്തിന്റെ ചതുരവടിവിലും
ചിരിതോരാത്ത നിന്റെ കണ്ണുകള്‍ തിളങ്ങുന്നു.

തുടച്ചമുഖവുമായ് തീവണ്ടികേറുന്നേരം
തുടര്‍ച്ചയാകും സ്മൃതി മൃതിക്കു കൊടുത്തു ഞാന്‍.

നരകോന്മുഖം വീണ്ടും വണ്ടിപായുന്നു
നാരകമുള്ളേറ്റപോല്‍ നെഞ്ചു നീറുന്നു
മഷിമായാതെ മിഴി കൈലേസാല്‍ ഞാനൊപ്പുന്നു.

Monday, March 7, 2011

മിണ്ടാണ്ട്


ഞാറ് കടിച്ച് തല്ല് വാങ്ങിത്തന്ന പൂവാലി
മില്‍മ്മാപാക്കറ്റിലേക്ക് കയറും പൊട്ടിച്ച് പോയി.
നെല്ലുതിന്ന് തല്ല് വാങ്ങിത്തന്ന കോഴികള്‍
കാലം പനമ്പും തിന്ന് തീര്‍ത്തതുകോണ്ട്
കോള്‍ഡ്സ്റ്റോറേജില്‍ ഉടുപ്പിടാന്‍ പോയി.
പിന്നെപ്പിന്നെ അരിവാളങ്കിയാക്കിയവര്‍
വിത്തെടുത്തുണ്ണാന്‍ തുടങ്ങി.

വിതയ്ക്കാന്‍ ഇടമില്ലാത്തവര്‍
കൊയ്തിനെപ്പറ്റി ഓര്‍ക്കാറില്ല.
ഉടലപ്പടിമൂടും ഉടുപ്പിടായ്കയാല്‍
ഉരിയാടാന്‍ എനിക്കവകാശവുമില്ല.
ആകയാല്‍
തല്ല് വാങ്ങിത്തന്ന
ആ പൂവാലിയും കോഴിക്കൂട്ടവും
മസാലമണമില്ലാതെ
ഓര്‍മ്മയില്‍ ബാക്കിയുണ്ടെന്ന്
മിണ്ടുന്നില്ല.

Saturday, March 5, 2011

അനുസരര്‍

ഒളിഞ്ഞുമല്ലാതെയും എയ്തൊടുക്കിയേ ശീലം
നിനക്ക്, രാമാ എന്തുണ്ട് ബാക്കി?
വേട്ടപെണ്ണ് അവള്‍ പെറ്റ മക്കള്‍
അനുചരാനുജന്‍
ഉപദേശി ഭൂസുരര്‍
ഓര്‍മ്മയില്‍ പരതിത്തളര്‍ന്നുവോ?

ശബ്ദശൂന്യ ശാപങ്ങളും
നോവും നിരാശയും
ഭ്രാന്തസന്ത്രാസവും
ഇറക്കിവയ്ക്കുവാന്‍ ഒഴുക്കുമായൊരു
സരയുമാത്രം.

സ്വേച്ഛയാല്‍ തൊടുത്തോരസ്ത്രവും
നിനക്കില്ലെന്നിവള്‍ക്കറിയാം
നീ എന്നും പറഞ്ഞതൊപ്പിച്ച് നടന്നു.
വേട്ടതും പറഞ്ഞുവിട്ടതും
ശരംതൊടുത്തതും
അനുസരണത്തിന്നൊടുങ്ങാ നാള്‍ വഴി.
അനുസരിക്കലേ നിനക്ക് പൈതൃകം.

പൊളിച്ചെടുക്കലിന്‍ മഹോത്സവങ്ങളില്‍
അനുസരണത്തിന്‍ വഴികള്‍ നീളുമ്പോള്‍
ഒളിഞ്ഞുമല്ലാതും ശരങ്ങള്‍ പായുമ്പോള്‍
ദുരന്തപൈതൃകത്തുടര്‍ച്ചയാണു നീ.

മുറിവുകളൊക്കെ കറുത്തൊഴുകുമ്പോള്‍
ചുമടിറക്കുവാന്‍ സരയുവില്ലിനി.

Wednesday, February 9, 2011

മരങ്കേറികള്‍

മരത്തിന്റെ മുകളീന്ന് മാനത്തേക്ക് നോക്കിയിട്ടുണ്ടോ?
കാണേണ്ട കാഴ്ച തന്നാണ്‌. ഒരു ദിവസം ഉച്ചക്ക് നദിയ വന്നത് ഈ ചോദ്യം കൊണ്ടാണ്‌. അവളെപ്പൊഴും ഇങ്ങനാണ്. പെണ്ണാണെന്ന ഒരു ഭാവവും ഇല്ലാതെ ഓരോന്ന് ചോദിക്കും. പെണ്ണുങ്ങള്‍ മരത്തില്‍കേറാന്‍ പാടില്ലെന്ന് പടച്ചോന്‍ പറഞ്ഞത് അവള്‌ കേള്‍ക്കാതാണത്രേ. ഇത്തരം ഉത്തരങ്ങള്‍ കൊണ്ടാണ്‌ അവളെന്റെ ഏട്ടനേം അമ്മേമൊക്കെ മുട്ടുകുത്തിക്കുന്നത്. തനിച്ച് ഒരു മതില്‍ ചാടാന്‍ പോലും അറിയാത്ത എന്റുള്ളിലും മരത്തില്‍ കയറണമെന്ന ആശ മുളച്ചു. നദിയ മാത്രമല്ല കാരണം. ആഞ്ഞിലിച്ചക്ക പഴമായാല്‍ ചെറുക്കന്മാരൊക്കെ മരത്തിന്റെ മുകളിലാണ്‌. പലപ്പോഴും ഇത്തിരി കളിയാക്കാതെ ആവന്മാര്‍ പഴം തരില്ല. എന്തിന്‌ എട്ടന്‍ പോലും കളിയാക്കും.
ആഞ്ഞിലിപ്പഴം പറിക്കുന്നത് രസമുള്ള ഒരു കാര്യമാണ്‌. ഒരാള്‍ മരത്തില്‍ കയറി പഴമിറുത്ത് താഴെക്കിടും. അത് താഴെ വീണ്‌ ചിതറാതെ ചാക്കുകൊണ്ട് ഭദ്രമായി പിടിക്കാന്‍ രണ്ട് പേര്‍ വേണം. ഏട്ടന്‍ താഴേക്കിടുന്ന പഴങ്ങളെ സുരക്ഷിതമായി ചാക്കിലാക്കുന്ന പണിയാണ്‌ എനിക്ക്. അന്ന് കൂട്ടിന് അനിയനും ഉണ്ടായിരുന്നു. നദിയയെ അവളുടെ വീട്ടിലും കണാത്തതുകൊണ്ടാണ്‌ അനിയനെ വിളിച്ചത്.
അവന്റെ കൂടെ ആഞ്ഞിലി പഴം പിടിക്കുന്നത് വല്യ പാടാണ്‌. ആണായതിന്റെയും കുറച്ച് മരം കയറ്റം അറിയുന്നതിന്റെയും ഗമ ഇപ്പൊഴേ അവന്‍ കാട്ടുന്നുണ്ട്. അവിടെ ചെന്നപ്പോള്‍ നദിയ ആഞ്ഞിലിയുടെ തുഞ്ചത്ത് സുഖമായിരിക്കുന്നു. നോട്ടം മാനത്തേക്കാണ്‌. കയ്യില്‍ മുഴുത്തൊരു പഴമുണ്ട്.
ഏട്ടന്റെ ഉറക്കനെയുള്ള ചിരി കേട്ട്` അവള്‍ താഴേക്ക് നോക്കി. ആ മുഖത്ത് ഒരു കൂസലും ഇല്ല. പഴം ആവശ്യത്തിന് പറിച്ച് തരാമെന്ന്  അവള്‍ പറഞ്ഞപ്പോള്‍ ഏട്ടന്‍ സമ്മതിച്ചില്ല.എന്തോ വാശിയോടെയാണ്‌ ഏട്ടന്‍ മരത്തിലേക്ക് കേറിയത്. പെടച്ച്കേറി എന്ന വാക്കേ അതിനെ പറയാന്‍ എനിക്കറിയൂ.

എനിക്ക് അവളോട് നല്ല അസൂയ തോന്നി.എന്നും മരത്തിനു മുകളിലിരുന്ന് പഴം കാട്ടി ഞങ്ങളെ കൊതിപ്പിക്കാറുള്ള ഏട്ടന്‍ അന്ന് എല്ലാം പെട്ടെന്നവസാനിപ്പിച്ചു. ഞങ്ങള്‍ പോരുമ്പോഴും നദിയ മാനത്തേക്കും താഴെക്കും മാറിമാറി നോക്കികൊണ്ട് മരത്തിന്റെ മുകളില്‍ തന്നെയിരുന്നു. എനിക്കവിടെ നില്‍ക്കണമെന്നുണ്ടായിരുന്നു. പക്ഷേ ഏട്ടന്റെ കണ്ണ് ചുവക്കുന്നത് കണ്ടപ്പോള്‍ അത് പറയാന്‍ പോയില്ല.
ഒരു കുഞ്ഞു മരത്തിലെങ്കിലും കയറണം എന്ന എന്റെ ആഗ്രഹം കലശലായപ്പോള്‍ അവള്‍ സമ്മതിച്ചു.
അങ്ങനെ ആരും അറിയാതെ അവളെന്നെ മരം കയറ്റം പഠിപ്പിച്ചു തുടങ്ങി. പറമ്പിന്റെ തെക്കേ മൂലക്കലുള്ള മാവിലായിരുന്നൂ പരിശീലനം. കൈയ്യിലും കാലിലും തൊലി എറെ പോയി. ഒരു പ്രാവശ്യം ചെറുതായി ഒന്നു വീണു. ഒന്നും പറ്റിയില്ല. പിന്നെ പരസ്പരം മരങ്കേറി എന്ന് വിളിക്കല്‍ ഞങ്ങളുടെ സ്വകാര്യ സന്തോഷമായി. പരിശീലനം പൂര്‍ത്തിയാക്കി ആദ്യമായി ആ മാവിന്റെ തുഞ്ചത്തെ കൊമ്പില്‍ കയറി മാനത്തേക്ക് നോക്കിയപ്പോള്‍ ലോകം മുഴുവന്‍ കീഴടക്കിയ സന്തോഷമായിരുന്നു.
പെട്ടെന്ന് വീശിയ കാറ്റില്‍ കൊമ്പൊന്നുലഞ്ഞതും ഞാന്‍ അമ്മയെ വിളിച്ചു പോയി. അതിന്‌ താഴെ എത്തിയപ്പോള്‍ അവളൊത്തിരി കളിയാക്കി. ശീലമായപ്പോള്‍ ആ പേടിയും മാറി. മരത്തിന്റെ മുകളില്‍ നിന്നും മാനത്തേക്ക് നോക്കുമ്പോള്‍ എങ്ങുനിന്നോ ഒരു കാറ്റു വരും. അപ്പോള്‍ കണ്ണടച്ച് പിടിച്ച് മരത്തോടൊപ്പം പതിയെ ആടും.മരവും നദിയയും ഞാനും. ഒന്നും മിണ്ടാതെ പങ്കു വച്ച സന്തോഷങ്ങള്‍.
ആദ്യമൊക്കെ മരത്തിന്റെ മുകളില്‍ നിന്നു താഴേക്ക് നോക്കാനേ പേടിയായിരുന്നു. അവളാണ്‌ പറഞ്ഞത് തുഞ്ചത്ത് നിന്നും താഴേക്ക് നോക്കാന്‍ കെല്പുണ്ടാകുമ്പോഴേ മരം കയറ്റം പൂര്‍ത്തിയാകുന്നൊള്ളൂ എന്ന്. ഇവളെ ഇങ്ങനൊക്കെ പറയാന്‍ ആരാണ്‌ പഠിപ്പിച്ചത്? പിന്നെപ്പിന്നെ എനിക്കും ധൈര്യമായി. മരംകേറികള്‍ക്ക്ക്ക് ഒത്തിരി ചോദ്യങ്ങളുണ്ടെന്നും മനസ്സിലായി.

മാവും പ്ലാവും ആഞ്ഞിലിയും അങ്ങനെ ആള്‍ക്കണ്ണെത്താത്ത മരങ്ങളൊക്കെ ഞങ്ങള്‍ക്ക് കൂട്ടുകാരായി. ഒരോ മരത്തിനും ഓരോ രീതിയാണ്‌. മണവും മിനുസവും രുചിയും നിറവും എല്ലാം വെവ്വേറെ. മാവിന്റെ മിനുസമല്ല ആഞ്ഞിലിക്ക്. മാഞ്ചോട്ടിലെ ഉറുമ്പുകളല്ല ആഞ്ഞിലിയുടെ ചോട്ടില്‍. പേരക്ക് മിനുസം കൂടുതലാണ്‌. കാല്‌ എളുപ്പം തെന്നിപ്പോകും. പക്ഷെ അതിനു കൊമ്പുകള്‍ കൂടുതലുണ്ട്. കയറാന്‍ അതുകൊണ്ടെളുപ്പം. ഓരോ മരത്തിലും കയറുന്നതിനു ഓരോ രീതിയാണ്‌.
കൈമുട്ടും കാലും നെഞ്ചും ഉരഞ്ഞ് പലയിടവും കീറിയിട്ടുണ്ടാകും. നീറ്റം അറിയുന്നത് കുളിക്കുമ്പോഴാണ്‌. പക്ഷേ അതിലൊരു സന്തോഷമുണ്ട്. അതെന്താണെന്ന് പറയാനറിയില്ല.
കേറാന്‍ പറ്റാത്തത് തെങ്ങിലാണ്‌. ഈ ഒറ്റക്കാരണം കൊണ്ട് കല്പവൃക്ഷത്തോട് എനിക്കിത്തിരി ദേഷ്യമുണ്ടായിരുന്നു. പക്ഷേ ഒരു ദിവസം നദിയ തെങ്ങിന്റെ മുകളിലും കയറി. അന്നവള്‍ ഇട്ടുതന്ന കരിക്കിന്റെ രുചി ഇന്നു വരേക്കും വേറെ കിട്ടിയിട്ടില്ല.

മരങ്ങളും ഞങ്ങളും വലുതായി. വലിയ പെണ്ണുങ്ങള്‍ കയറരുത് എന്ന് മരം പറഞ്ഞില്ല. പക്ഷേ മരത്തിന്റെ ചുറ്റും പറയാത്ത പലതുകൊണ്ടും വേലി പണിത് തുടങ്ങുന്നത് ഞങ്ങള്‍ക്ക് കാണാറായി. മരങ്കയറ്റം അങ്ങനെ കുറഞ്ഞു. മരത്തുഞ്ചത്ത് നിന്നു മാനത്തേക്കും മണ്ണിലേക്കും നോക്കാനുള്ള ധര്യമുള്ളതു കൊണ്ടാകാം ഞങ്ങള്‍ രണ്ട് മരംകേറികളും പലതും ചോദിച്ചത്. തലയുയര്‍ത്തി നോക്കുന്നതും കണ്ണില്‍ നോക്കി ചോദിക്കുന്നതും മരം കയറ്റത്തേക്കാള്‍ ബുദ്ധിമുട്ടാണെന്ന് തെളിഞ്ഞതും അങ്ങനാണ്‌.

മാവും ആഞ്ഞിലിയും പലവട്ടം പൂത്തു. ചില മരങ്ങള്‍ അലമാരയും കട്ടിലും മേശയുമൊക്കെയായി മാറി. അവളെന്നെ മരം കയറ്റം പഠിപ്പിച്ച മാവില്‍ മുത്തശ്ശി ദഹിച്ചു. വെള്ളം തിരഞ്ഞ് ക്ഷീണിച്ച വേരുകളുടെ സങ്കടം ഇലകളായി പൊഴിഞ്ഞു. ഒരു ദിവസം രാത്രി ആരൊടും പറയാതെ മരത്തില്‍ കയറിയ എന്റെ നദിയ ഇറങ്ങി വന്നില്ല. മരത്തുഞ്ചത്ത് എന്നും ഞങ്ങള്‍ക്ക് കൂട്ട് വരുമായിരുന്ന ആദിപുരാതനമായ ആ കാറ്റ് അന്നു മാത്രം വന്നില്ല. മരമെന്നു പേരിട്ട അവളുടെ കുറിപ്പുകളില്‍ അവസാനത്തേത് ഒരൂഞ്ഞാലിന്റെ പടമായിരുന്നു.











Saturday, January 8, 2011

സ്വം

ഒരു ഫേസ്ബുക്ക് അക്കൗണ്ടായി ഓര്‍ക്കൂട്ട് പ്രൊഫൈല്‍ ആയി അവനെ കണ്ടുമുട്ടിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം. വ്യത്യസ്ഥ രേഖാംശങ്ങളില്‍ താമസമാക്കിയ രണ്ട് പേര്‍ക്കിടയിലെ പരിചയം പുതുക്കല്‍. പഴയകാലത്തെ അബദ്ധങ്ങള്‍ ഓര്‍ത്തുള്ള പൊട്ടിച്ചിരി. മോളെപ്പറ്റിയുള്ള അന്വേഷണം. അവന്‍ കണ്ടിട്ടേ ഇല്ലാത്ത എന്റെ ആനന്ദനോട് ഒരു ഹായ്. പിന്നെ സുഖമല്ലേ എന്ന പതിവ് ചോദ്യം. കോളേജ് വിട്ടതിനു ശേഷം കണ്ടിട്ടില്ലാത്ത രണ്ടുപേരുടെ തികച്ചും സാധാരണവും ഇത്തിരി ആകസ്മികവുമായ ഇന്റര്‍നെറ്റ് കണ്ടുമുട്ടലില്‍ പ്രത്യേകിച്ചൊന്നും തോന്നിയില്ല. ആനന്ദനോട് ഈ കണ്ടുമുട്ടലിനെ കുറിച്ച് പറഞ്ഞില്ല. അങ്ങനെ പറയത്തക്ക പ്രാധാന്യമൊന്നും തോന്നിയില്ല. എന്നെ കേള്‍ക്കാന്‍ ആനന്ദന്‌ നേരം കിട്ടതാകുന്നതും ഒരു കാരണമാകും.

മോള്‌ പ്ലേ സ്കൂളിലേക്കും ആനന്ദന്‍ ജോലിക്കും പോയിക്കഴിഞ്ഞാല്‍ പിന്നെ തനിച്ചാണ്‌. അങ്ങനത്തെ ഒരു സാധാരണ ദിവസമാണ്‌ അവനെ കണ്ടത്. ഓര്‍ക്കുമ്പോള്‍ രസമാണ്‌. എന്താണ്‌ ഞങ്ങളെ ബന്ധിപ്പിക്കുന്നത്? അടുത്ത കൂട്ടുകാരൊന്നും ആയിരുന്നില്ല. അവനോട് പ്രത്യേകിച്ചൊരിഷ്ടം തോന്നിയിട്ടും ഇല്ല. ഇഷ്ടമാണോ എന്ന് അവന്‍ ചോദിച്ചപ്പോഴും പിന്നെ അതൊക്കെ കവിതകളായി കോളേജില്‍ പരന്നപ്പോഴും ഒരു തമാശമാത്രമായാണ്‌ തോന്നിയത്. അങ്ങനൊന്നും വയ്യ എന്ന് പറഞ്ഞപ്പോഴത്തെ അവന്റെ മറുപടി തെല്ല് അത്ഭുതപ്പെടുത്തിയിരുന്നു എന്നത് നേര്‌. എന്റെ ഭാഗം ഞാന്‍ പറഞ്ഞു. തന്റെ അഭിപ്രായം തനിക്ക് പറയാം. ഇതാ നിനക്ക് എന്നെ പ്രണയിക്കാന്‍ ഒരവസരം തരുന്നു എന്നപോലത്തെ ഭാവം. അഹങ്കാരവും ജാഡയുമൊക്കെ ചെര്‍ന്ന് നമ്മളെ പെട്ടെന്ന് വെറുപ്പിക്കുന്ന ഒന്ന്. ഒന്നാം ക്ലാസ്സ് മുതലേ അവന്‍ ഇങ്ങനായിരുന്നെന്ന് അവന്റെ ഒപ്പം പഠിച്ചിട്ടുള്ള എന്റെ ക്ലാസ്മേറ്റ് പറഞ്ഞു. ഇങ്ങനത്തെ ഒരുത്തനെ എങ്ങനെ ഒരാള്‍ക്കിഷ്ടമാകും എന്നായിരുന്നു സംശയം. പിന്നീട് ഒരിക്കല്‍ കൂടി മാത്രമെ അവന്‍ ആ കാര്യം സംസാരിച്ചിട്ടുള്ളൂ. എന്തൊരഹങ്കാരം എന്നാണ്‌ അന്ന് തോന്നിയത്. ചോദിച്ചാല്‍ ഉടനെ ഇഷ്ടമാണെന്ന് പറയും എന്നാണോ അവന്‍ കരുതുന്നത്. അവന്റെ ക്ലാസ്സ്മേറ്റ്സ് ഇത് കോളേജ് മൊത്തം അറിയിച്ചപ്പോഴും എനിക്കൊരു കുലുക്കവും ഇല്ലായിരുന്നു. പിന്നെ എല്ലാം സാധാരണപോലെ. ഒരേ നാട്ടുകാര്‍ കൂടിയായതിനാല്‍ ബസ്സില്‍ വച്ച് കാണും. സംസാരിക്കും. കഴിഞ്ഞു. അവന്റേത് പരസ്പരം കാര്യമായ ബന്ധങ്ങള്‍ ഇല്ലാത്ത സംസാരമായതുകോണ്ട്  കഴിവതും പെട്ടെന്നൊഴിവാക്കും. എന്നോട് മാത്രേ അവന് ഈ ചഞ്ചലപ്പോള്ളൂ എന്ന് കൂട്ടുകാരി പറഞ്ഞപ്പോഴും അത് മറ്റൊരു തമാശ മാത്രം.

പിന്നീട് എപ്പോഴോ,  ഒരുകാലത്ത് അവനുവേണ്ടി വക്കാലത്തുമായി വന്നിട്ടുള്ള എന്റെ ക്ലാസ്സ്മേറ്റുമായിത്തന്നെ പ്രണയം. അവര്‍ രണ്ടും നല്ല ഫ്രണ്ട്സ് ആണെന്ന് എനിക്കറിയാമായിരുന്നു.  എന്നെക്കുറിച്ച് അവന്‍ നിര്‍ത്താതെ എഴുതുന്നുണ്ടെന്നും അതിലൊന്ന് കോളേജ് മാഗസീനില്‍ ഉണ്ടെന്നും  പറഞ്ഞത് എന്റെ ക്ലാസ്സ്മേറ്റാണ്‌.  കാല്പനീകകാമുകവംശം കുറ്റിയറ്റ് പോകാതെ നോക്കുന്നത് അവനാണെന്നായിരുന്നു ഞങ്ങളുടെ സ്വകാര്യം. വളരെ കുറച്ച് പേര്‍ മാത്രം അറിഞ്ഞ ഒന്നയിരുന്നു ഞങ്ങളുടെ പ്രണയം. അവനോട് ഇത് ഞങ്ങള്‍ ആരും പറഞ്ഞിട്ടേ ഇല്ല. എന്നിട്ടും അവനിത് ഊഹിച്ചിരുന്നു എന്നു തോന്നുന്നു. അറിയില്ല. അവന്‍ ഇത് വരെ അതേപ്പറ്റി പറഞ്ഞിട്ടില്ല. ആളുകളുടെ മാറ്റത്തെ കൃത്യമായി വരച്ചിടാനുള്ള അവന്റെ കഴിവ് എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. എന്റ കൂട്ടുകാരനെ അവന്‍ കൃത്യമായി വരച്ചിട്ടു. അതുകൊണ്ടാകാം അവനോട് സംസാരിക്കാന്‍ എന്റെ കൂട്ടുകാരന് ചഞ്ചലപ്പായിരുന്നു. അവനാകട്ടെ ഒരു വിഷമവും കാണിക്കാതെ ഞങ്ങളോട് സംസാരിക്കും. ഇതെന്തൊരു പടപ്പെന്ന് എനിക്കന്ന് തോന്നിയിരുന്നു.

പ്രണയം പൊള്ളിക്കുമെന്ന് അവന്‍ കോളേജ് മാഗസീനില്‍ എഴുതിയത് നേരാണെന്ന് മനസ്സിലായത് കോളേജ് കഴിഞ്ഞ ഉടനെ കല്യാണാലോചനകള്‍ വന്നപ്പോഴാണ്‌. ഇനിയും പഠിക്കണം എന്ന എന്റെ ശാഠ്യത്തിന്‌, അതിനെന്താ ഞങ്ങള്‍ പഠിപ്പിച്ചോളാമെന്ന  ആനന്ദന്റെ വീട്ടുകാരുടെ മറുപടിയില്‍ നിലനില്പില്ലാതായി. കല്യാണമടുത്തപ്പോഴെക്കും വിഷമങ്ങള്‍ കുറഞ്ഞു. പുതിയ ജീവിതത്തെക്കുറിച്ചുള്ള ആശങ്കകളായി. കോളെജ് പ്രണയങ്ങളുടെ സാധാരണ പരിണാമം എന്റേതിനും.
കല്യണം പെട്ടെന്ന് കഴിഞ്ഞു.
നാട് വിട്ടു.
മോള്‍ക്ക് ഒരു വയസ്സായപ്പോള്‍ ഇന്ത്യയും.

ശാന്തമായൊഴുകുന്ന നദി പോലെ, ജീവിതം പതിവ് വഴികളിലൂടെ എന്നും ഒരേ കടലിലേക്ക്. ആനന്ദന്‌ ജോലിത്തിരക്ക് കൂടിവരുന്നു. പുതിയ നാടിനോടുള്ള കൗതുകവും കഴിഞ്ഞു. "അടുക്കളയിലെ തേഞ്ഞ് തീരുന്ന ഉപകരണമാണ്‌ ഞാന്‍" എന്നോ പഠിച്ച കവിത കുറച്ച് കാലമായി കാരണമേതുമില്ലാതെ തേട്ടിവരുന്നു. You learned a lot my Chef. ആനന്ദന്റെ അപൂര്‍വ്വം അഭിനന്ദനങ്ങളില്‍ ഒരുപകരണം മാത്രമായിപ്പോയിട്ടില്ല എന്നു ഞാന്‍ ആശ്വസിക്കുന്നു. ഈ മടുപ്പാണ്‌ ഇന്റര്‍നെറ്റിലേക്കെത്തിച്ചത്.

പഴയ കൂട്ടുകരില്‍ നിന്നും വല്ലപ്പോഴും കിട്ടുന്ന നാട്ടുവിശേഷങ്ങള്‍. അവരോട് സംസാരിക്ക്മ്പോള്‍ ഞാന്‍ നാട്ടിലെത്തുകയായിരുന്നെന്ന് അവര്‍ക്കറിയില്ലായിരിക്കാം. കഴിഞ്ഞ ഒരു മാസമായി എന്നെ എന്റെ വീട്ടിലേക്കുള്ള വഴിയിലെത്തിക്കുന്നത് അവനാണ്‌. അവനും നാട്ടിലല്ല. പക്ഷേ ഇത്രയും ദൂരത്തും അല്ല. പണ്ടത്തേ പോലെ പരസ്പരബന്ധമില്ലാതെ പറഞ്ഞും സംഭാഷണത്തിന്‌ തുടക്കമിടാന്‍ മടിച്ചും അവനിന്നും അത്ഭുതപ്പെടുത്തുന്നു. അവന്‍ ശിവരാത്രി ഉത്സവത്തെകുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും അമ്പരന്നു. ഈശ്വരന്‍ ഇല്ലാത്ത അവന്‌ എന്തമ്പലം. എന്ത് ശിവരാത്രി. പിന്നെന്ത് ഉത്സവം. ചൊടിപ്പിക്കാന്‍ വേണ്ടി ചോദിച്ചതാണ്‌. ഉത്സവങ്ങളൂം അമ്പലങ്ങളും മനുഷ്യര്‍ക്ക് വേണ്ടിയാണെന്നും അവന്‍ അമ്പലത്തില്‍ പോകുന്നത് ആളുകളെ(പെണ്ണുങ്ങളെ) കാണാനാണെന്നും പറഞ്ഞപ്പോള്‍ പുതുമ ഒന്നും തോന്നിയില്ല. പക്ഷേ എന്റെ അമ്പലവും ഉത്സവവും ഓര്‍മ്മയിലേക്ക് കുതിച്ച് വന്നു. വീട്ടിലേക്കുള്ള വഴിക്കാണ്‌ അവന്‍ എന്നും നടത്തുന്നത്. വീട്ടിലേക്കുള്ള വഴിക്ക് അതിന്റേത് മാത്രമായ തണുപ്പുണ്ട്, ചൂടും.

സാമ്പാറിന്റെ തിയറി അവനറിയാം, പക്ഷേ പ്രാക്ടിക്കല്‍ ചെയ്തിട്ടില്ലത്രെ. എനിക്ക് തമാശയായി തോന്നി. അവന്റെ തിയറി അനുസരിച്ച് ഞാന്‍ സാമ്പാര്‍ വച്ചു. ഇന്നെന്താ സാമ്പാറിനു രുചിമാറ്റം എന്ന ആനന്ദന്റെ ചോദ്യത്തെ കുറിച്ച് പിറ്റേന്ന് അവനോട് പറഞ്ഞില്ല.

മൂന്നു വര്‍ഷത്തെ കോളേജ് കാലത്തേക്കാള്‍ കൂടുതല്‍ ഞങ്ങള്‍ ഇപ്പോള്‍ സംസാരിക്കുന്നു. നാട്ടിലുള്ള മാമനെ കുറിച്ച് മോളൊട് പറഞ്ഞു. അവന്റെ പേര് അവള്‍ക്കറിയില്ല. മാമനോടാണോ അമ്മേ ചാറ്റുന്നത് എന്ന് അവള്‍ ചോദിച്ചു തുടങ്ങി. അങ്കിള്‍ എന്ന് നാവ് ശീലിച്ച അവള്‍ക്ക് മാമന്‍ എന്നത് ഒരു പേരു തന്നാണ്‌. ഇംഗ്ലീഷേറെ വരുന്ന എന്റെ ഇപ്പോഴത്തെ മലയാളത്തെ അവന്‍ കളിയാക്കിയപ്പോഴാണ്‌ എനിക്കുമത് ബോധ്യമായത്. മോളോടും കൂടുതല്‍ ഇംഗ്ലീഷാണ്‌ പറയുന്നത്‌. അവള്‍ ഇവിടെ വളരേണ്ടതല്ലെ. മലയാളം ആരോട് പറയാന്‍. ബന്ധങ്ങള്‍ വേറുമൊരു പേരായി മാറുന്നു. എല്ലാ ബന്ധങ്ങള്‍ക്കും പേരിടാനാകാതെ പോകുന്നു.

കൂടുതല്‍ ഇംഗ്ലീഷും കുറച്ച് മലയാളവും കലര്‍ന്ന ഭാഷയില്‍ മോളും അവനോട് ചാറ്റ്ചെയ്തിട്ടുണ്ട്. പ്രൊഫൈല്‍ പേര്‌ അവന്‍ മലയാളത്തില്‍ എഴുതിയത് ഭാഗ്യം. അവള്‍ക്ക് മാമന്‍ എന്നല്ലാതെ അവന്റെ പേര്‌ അറിയില്ല. ഒരു മാമനെ കുറിച്ച് അവള്‍ ആനന്ദനൊട് പറഞ്ഞിരുന്നു. ഓ, പഴയൊരു കോളേജ്മേറ്റ് ഇടക്ക് ഓണ്‍ലൈന്‍ വന്നതാണ്‌ എന്ന മറുപടിയില്‍ ആനന്ദന്റെ അന്വേഷണം അവസാനിച്ചു. എന്നെ അന്വേഷിക്കാന്‍ എന്റെ ആനന്ദന്‌ ഇപ്പോള്‍ നേരം കുറവാണ്‌.

ഒരാഴ്ചക്ക് ശേഷം ഇന്നലെ കണ്ടപ്പോള്‍ നാടിനെ കുറിച്ച് അവനൊത്തിരി പറഞ്ഞു. അവനെന്റെ വീടിന്നടുത്ത് പോയിരുന്നത്രേ. വീടിനടുത്തുള്ള ഷാപ്പില്‍ വന്ന് അവന്‍ കള്ളുകുടിച്ചത്രേ. ബിയറോ ജിന്നോ ഏതിനാണ്‌ കള്ളിനോട് സാമ്യം. എനിക്കിതൊക്കെയേ പരിചയമുള്ളൂ എന്നറിയിച്ചപ്പോ അവന്‌ അതിശയം. അവന്റെ ഓര്‍മ്മകളില്‍ ഞാന്‍ ഇപ്പോഴും പഴയ കോളേജ് കുട്ടിയാണോ? രുചിക്കാത്ത മദ്യം ഇപ്പോള്‍ കുറവാണെന്ന് പറഞ്ഞില്ല. പാവത്തിനെ വെറുതെ വിഷമിപ്പിക്കേണ്ടല്ലോ? എനിക്ക് പെട്ടെന്ന് സങ്കടം വന്നു. ഞാന്‍ ആ ഷാപ്പില്‍ ഇതുവരെ പോയിട്ടില്ല. എന്റെ പ്രായത്തിലെ ഒരു പെണ്‍കുട്ടിയും പോയിട്ടില്ല. ഒരു ഷാപ്പിന്റെ അകം എങ്ങിനിരിക്കും? എനിക്കറിയില്ല. എന്റെ സങ്കടം കേട്ട് അവന്‍ ഉറക്കെ ചിരിച്ചു. മോളല്ലാതൊരാള്‍ ഉറക്കെ ചിരിക്കുന്നത് കണ്ടിട്ട് ഒത്തിരി നാളായെന്ന് പെട്ടെന്നോര്‍മ്മവന്നു. സ്വന്തം വീടിനടുത്തുള്ള ഷാപ്പില്‍ പോകാന്‍ ഇപ്പോഴും ധൈര്യമില്ലല്ലോ നിനക്കെന്ന് പറഞ്ഞ് ഞാന്‍ കളിയാക്കി. അവന്‍ സമ്മതിച്ച് തന്നു.
പെട്ടന്നവന്‍ വീടിനെക്കുറിച്ച് പറഞ്ഞു.
അവന്റെ വീടിനെ കുറിച്ച്. എന്റെ വീടിനെകുറിച്ച്.
എനിക്ക് വീണ്ടും സങ്കടം വന്നു.
അവനെന്നോട് ഉമ്മവേണം എന്നു പറഞ്ഞു.
ഞാന്‍ മോണിറ്ററില്‍ ചുണ്ടു ചേര്‍ത്തു.
അവന്റെ കണ്ണൂകള്‍ നിറഞ്ഞിരിക്കുന്നു.
മോളപ്പോള്‍ വന്നത് നന്നായി. അവന്‌ മോളൊരു കിസ്സ് എറിഞ്ഞു കൊടുത്തു. ഞാന്‍ അടുക്കളയിലേക്ക് പോയി. മോള്‍ അവനോട് എന്തൊക്കെയോ പറയുന്നുണ്ട്. നാളുക്കള്‍ക്ക് ശേഷം ആ രാത്രി ഞാന്‍ ആനന്ദനെ തൊട്ടു.
പിറ്റേന്ന് അവന് മെയില്‍ ചെയ്തു. ഇനി നമ്മള്‍ ചാറ്റ് ചെയ്യുന്നില്ല. അവസാനമായൊരിക്കള്‍ കൂടി സ്വന്തം എന്ന വാക്കിന്‌ കീഴില്‍ എന്റെ പേരെഴുതി, അല്ല ടൈപ്പ് ചെയ്തു. മറുപടി അയക്കരുതെന്നത് അവന്‍ അനുസരിച്ചു. മോള്‍ ഇടക്കെപ്പോഴോ മാമന്‍ എന്ന അവളുടെ ഫ്രണ്ടിനെ ചോദിച്ചിരുന്നു.പിന്നെ മറന്നു. ഞാന്‍ ഇപ്പോള്‍ നാട്ടുകാരോട് ചാറ്റ് ചെയ്യാറില്ല.
പക്ഷേ, വല്ലാതെ തനിച്ചാകുമ്പോള്‍, കണ്ണു നിറയുമ്പോള്‍ ഞാനിന്നും മോണിറ്ററില്‍ ചുണ്ട് ചേര്‍ക്കാറുണ്ട്. എല്ലാറ്റിനും പേരിടാന്‍ എനിക്കറിയില്ല.

Thursday, November 18, 2010

ഒരു പച്ചക്കുറിപ്പ്

അവന്റെ കൂടെ താമസിക്കാന്‍ തുടങ്ങിയിട്ട്, അല്ല ഞങ്ങള്‍ ഒന്നിച്ച് താമസം തുടങ്ങിയിട്ട് ഒരാഴ്ച്ച തികഞ്ഞു. ഇത്തരം കാര്യങ്ങളിലാണ്‌ നാട്ടില്‍ നിന്നും പോന്നതില്‍ സന്തോഷം തോന്നുത്. കല്യാണം കഴിയാതെ ഒരാണും പെണ്ണും ഒന്നിച്ച് താമസിച്ചാല്‍ നാട്ടില്‍ എത്ര ഇടങ്ങളില്‍ ഭൂകമ്പമുണ്ടാകും. ഇവിടെ ആരും കുലുങ്ങുന്നേയില്ല. ഭാഗ്യം.

ഒരാണിന്റെ ഉറക്കം ഇത്രയും അടുത്ത് കാണുന്നത് ആദ്യമായാണ്‌. ഒരാളുടെ വിയര്‍പ്പ് ഇത്ര അടുത്ത് മണക്കുന്നതും ആദ്യം. നമുക്കിഷ്ടമുള്ളവരുടേതായാലും വിയര്‍പ്പിന്‌ അത്ര രസമല്ലാത്ത ഒരു മണം തന്നെ. ഒരു പക്ഷേ അവനും ഇങ്ങനൊക്കെത്തന്നാകും. നിലാവത്ത് അഴച്ചുവിട്ട കോഴി എന്ന പ്രയോഗം അവനിപ്പോള്‍ നന്നായി ഇണങ്ങും. ഒന്നിച്ച് താമസിക്കാമെന്ന് തീരുമാനിച്ച ശേഷം ആദ്യമൊക്കെ അവന്‌ വലിയ ആത്മവിശ്വാസമായിരുന്നു. പക്ഷേ ഈ വീട്ടിലേക്ക് കുടിയേറിയ ആദ്യ ദിവസം, കൂട്ടിന്‌ വേറാരുമില്ലാതെ, ഞങ്ങള്‍ മാത്രമായ ആ രാത്രി, അവന്റെ മുഖത്തുകണ്ട വിശേഷണങ്ങളില്ലാത്ത അങ്കലാപ്പുകള്‍ പറഞ്ഞു തന്നു, ശരിക്കും അവന്‍ എന്താണെന്ന്. പകച്ചുനിന്ന ആ മുഖത്ത് ഒരുമ്മ കൊടുത്താലോ എന്ന് തോന്നിയതാണ്‌. കൊടുത്തില്ല. ആ ഒരുമ്മ അവനെ ചിലപ്പോള്‍ തിരിച്ചോടിച്ചേനേ. ഈ ആണുങ്ങളെല്ലാം ഇങ്ങനാണാവോ? അതിരില്ലാത്ത ആത്മവിശ്വാസത്തിന്റെ പുറം മൂടിക്കകത്ത് അങ്കലാപ്പുകളുടെ ഒരു കടല്‍? ആര്‍ക്കറിയാം.

നിമിഷങ്ങള്‍ കൊണ്ട് ഉള്ളവയെ കറിയാക്കി മാറ്റുന്ന, ഉമ്മയ്ക്ക് മാത്രം വശമുള്ള ആ മായാജാലം പഠിക്കാത്തതിന്റെ നഷ്ടം ഇപ്പോഴറിയുന്നു. ഒപ്പം അരി, പച്ചക്കറി, പഞ്ചാര ഇതിന്റൊക്കെ വില അറിഞ്ഞും തുടങ്ങിയിരിക്കുന്നു. അവന് ചായ വയ്ക്കാന്‍ മാത്രം അറിയാം. പെണ്ണാണെന്ന അഹങ്കാരത്തില്‍ അടുക്കള നോക്കാമെന്നേറ്റ് ചോറും കറിയും വച്ച ഒന്നാം ദിവസമാണ്‌ 'അടുക്കള' എന്ന വാക്കിന്റെ അര്‍ഥമറിഞ്ഞത്. വിറകടുപ്പിന്റെ കാലത്തെ പെണ്ണുങ്ങളോട് അപ്പോള്‍ തോന്നിയ ബഹുമാനം മരിക്കുവോളം മായില്ല. തീര്‍ച്ച. അത്താഴമായോ എന്ന അയല്‍പക്കച്ചോദ്യത്തിന്റെ ആഴം ഇപ്പോഴെനിക്കറിയാം. അടുക്കളയെ അറിഞ്ഞു തുടങ്ങുമ്പോല്‍ നമ്മള്‍ പലതും തിരിച്ചറിയുകയാണ്‌.

ഇപ്പോള്‍ ഞങ്ങള്‍ക്ക് ഞങ്ങളെ കൂടുതല്‍ പരിചയമായിക്കൊണ്ടിരിക്കുന്നു. ഒരാളുടെ കൂടെ ജീവിക്കുക എന്നു പറഞ്ഞാല്‍, ഓ അതിനെ പറയാന്‍ പറ്റില്ല. അറിയാനേ പറ്റു.
വിട്ടുവീഴ്ച്ചകളുടെ, ആശ്വസിപ്പിക്കലിന്റെ ഉത്സവമാണിപ്പോള്‍. പരസ്പരം നല്ലവരാണെന്ന് ബോധ്യപ്പെടുത്താന്‍ ഞങ്ങള്‍ രണ്ടാളും തിരക്കു കൂട്ടുന്നത് എനിക്ക് നന്നായി മനസ്സിലാകുന്നു. ഒരു മാസം കൂടി കഴിയട്ടെ. ഇപ്പോഴത്തെ മേല്‍മൂടികള്‍ മാറ്റി ശരിക്കുള്ള ഞങ്ങള്‍ പുറത്തു വരും. അപ്പോഴെങ്ങിനെ ആകുമോ ആവോ? ഒന്നിച്ച് താമസിക്കുക എന്ന് പറച്ചാല്‍ ഇങ്ങനത്തെ അങ്കലാപ്പുകളൊക്കെ ആണല്ലോ? ശരിക്കും ഇതെന്താണെന്ന് പറയാന്‍ ഒരാഴ്ച്ച കൂടി കഴിയേണ്ടി വരും. അപ്പോഴേക്കും അവന്റെ മുഖത്തെ അങ്കലാപ്പുകളും കുറയുമായിരിക്കും. ഓരോ ദിവസവും ഇപ്പോള്‍ പുതുതാണ്‌. രണ്ട് പേര്‍ ഒന്നിച്ച് കഴിയുമ്പോള്‍, തുടക്കത്തിലെങ്കിലും ഇങ്ങനൊക്കെ ആയിരിക്കും. ലോകം ഇനി പഴയതുപോലല്ല. അങ്ങിനെ ആകുകയും ഇല്ല. ദിവസം കഴിയുന്തോറും ഈ കൗതുകം പോകാതിരിക്കട്ടെ.