Friday, February 24, 2012

നിലാവിനപ്പുറം

നിലാവൊരു ചതിയാണ്‌.
നിഴലുകള്‍ക്ക് നിലമൊരുക്കി
നിഗൂഢതകള്‍ കാട്ടിക്കൊതിപ്പിച്ച്
നിയതമല്ലാത്ത നിലത്തെഴുത്തുകളില്‍
രാവിനെ നീട്ടിയെടുക്കുന്ന
ചാരുതകളുടെ ചതിച്ചേല്‌...

തരളതകളുടെ ചതുപ്പില്‍
പുതഞ്ഞുപോയപെണ്മകള്‍
പൂര്‍ത്തിയാകാത്തവയ്ക്ക്
പുനര്‍ജ്ജനിയായെന്ന്
നെറുകില്‍ നിലാവുതൊട്ട
കരിമ്പനകളുടെ മൂകസാക്ഷ്യം.
നിദ്രയെഴാരാവുകളില്‍
നിലയറിയാകാമനയില്‍
അവരുതിരം രുചിച്ചെന്ന്
ഉടലുലഞ്ഞാടിയെന്ന്
രാവഴികള്‍ താണ്ടിയെന്ന്
മലങ്കാറ്റിന്‍ മൊഴിവഴക്കം.

നൂറുതേച്ചാണിനീട്ടി
തിരുനെറുകയിലിരുമ്പേറ്റി
ആണ്ടൊരിക്കല്‍ നാക്കിലയില്‍
നീരെന്ന് വാക്കേറ്റി
ചതുരര്‍ നിലാവലയെറിഞ്ഞ്
അവളെ വീണ്ടുമടക്കിയെന്ന്
കഥകളിലെ കല്ലെഴുത്ത്‌.
എഴുത്തിലെ നിലാവെന്നും
സ്നിഗ്ദ്ധശീതളസൗകുമാര്യം.

എഴുതാപ്പുറങ്ങളിലെ
ഏച്ചുകെട്ടാക്കഥകളില്‍
പൊള്ളുന്നു, നിലാപ്പെയ്തില്‍
വീടുവിട്ടവിളര്‍ത്ത ചിരികള്‍.

രാവണ്ടി ഇരുട്ടിലേക്ക്
തീക്കണ്ണുതുറിച്ച് പായും.
വീടെത്താ വിഹ്വലതകള്‍
വഴിയിലെങ്ങോ വീണൊടുങ്ങും.
സരളചിത്തം തരളതകള്‍
ചാന്ദ്രചാരുതയാസ്വദിക്കും.
മാനത്തൊരു മാമനുണ്ടെന്നമ്മ-
വീണ്ടും കളവുപറയും
നുണക്കഥകളില്‍ കുഞ്ഞുറങ്ങും.
പറയാത്തതിന്‍ കയ്പുതേട്ടും
നാവമ്മ കടിച്ചുറക്കും.
വീടിന്റെ വിടവിലൂടെ
നിലാവിടനെത്തിനോക്കും.

നിലാമറയ്ക്കപ്പുറത്ത്
നീരവം നിന്നെരികയാണ്‌
പിറന്നിടത്ത് പ്രവാസിയായൊരു*
പെണ്ണിന്റെ ത്രികാലങ്ങള്‍.

*
"ജന്മനാട്ടിലേക്ക് നാടുകടത്തപ്പെട്ട ഒരാള്‍" എന്ന എം.എന്‍ വിജയന്റെ
വരികളോട് കടപ്പാടുണ്ട് പിറന്നിടത്ത് പ്രവാസിയായ എന്ന പ്രയോഗത്തിന്‌.














41 comments:

  1. നിലാവൊരു ചതിയാണ്‌.
    നിഴലുകള്‍ക്ക് നിലമൊരുക്കി
    നിഗൂഢതകള്‍ കാട്ടിക്കൊതിപ്പിച്ച്
    നിയതമല്ലാത്ത നിലത്തെഴുത്തുകളില്‍
    രാവിനെ നീട്ടിയെടുക്കുന്ന
    ചാരുതകളുടെ ചതിച്ചേല്‌...

    കവിതയാവുമ്പോ എനിക്കങ്ങിനെയാ..അധികമൊന്നും മനസ്സിലാവില്ല. എങ്കിലും കുറച്ചൊക്കെ മനസ്സിലായി.
    വിശദമായി മറ്റുള്ളവര്‍ പറഞ്ഞോളും.

    ReplyDelete
  2. കവിത നന്നായിട്ടുണ്ട്. നല്ല പാരായണ സുഖം.

    ReplyDelete
  3. ന്റെ ഗൂഗ്ള്‍ ഹോട്മെയില്‍ മുത്തപ്പാ,
    ഇതെന്തൊക്കെയായീ എഴുതിവെച്ചിരിക്കുന്നെ!
    ചിലതൊക്കെ മനസിലായി.
    ചിലത് ഞാനങ്ങു വിഴുങ്ങി.
    വേറെ ചിലത് കുറിച്ച്വെച്ചിട്ടുണ്ട്.
    നേരിട്ട് പറഞ്ഞുതന്നാ മതി കേട്ടോ.
    (ആശംസകള്‍ )

    ReplyDelete
  4. കവിത അതിന്റെ ചേലുകാണിക്കുന്നു.
    പൂര്‍ണ്ണമായും അതെന്നോട് സം‌വദിക്കുന്നില്ലെങ്കില്‍ കുറ്റം എന്തേതെന്ന് ഞാന്‍ സമ്മതിക്കട്ടെ.
    എങ്കില്‍ തന്നേയും മനസ്സുകവര്‍ന്ന ചിലത് പറയാതെ വയ്യല്ലോ.

    നിലാവൊരുക്കുന്ന നിഗൂഢതകള്‍ കാട്ടിക്കൊതിപ്പിക്കുന്ന ഈ ചാരുതകളുടെ ചതിച്ചേലിനു
    മനസ്സിലേക്ക് വിഷ്വല്‍സിനെ ആവാഹിക്കാനാകുന്നുണ്ട്.
    അതുകൊണ്‍ട് തന്നെ ചിലവരികളും പ്രയോഗങ്ങളും എനിക്ക് പെരുത്തിഷ്ടമായി.
    അവ ആദിമധ്യാന്തം കവിതയുടെ ചട്ടകൂടിനുള്ളിലോ പുറത്തോ
    ക്രമാനുപദമോ എന്നെനിക്കറിയില്ല.
    ചിലതില്‍ മനസ്സുടക്കുന്നു.
    ചിലതില്‍ മനസ്സ് ചിതരുന്നു.
    വരികളില്‍ കവി ഒളിപ്പിച്ചത് അന്യമായി നില്‍ക്കുമ്പോഴും
    കവിത എന്നില്‍ വല്ലാത്ത ആസ്വാദ്യ സുഖവും നോവും സൃഷ്ടിച്ചു എന്ന് പറയട്ടെ...

    അഭിനന്ദനങ്ങള്‍ സുഹൃത്തേ.....!

    ReplyDelete
  5. കവിതയിലെ ചില വരികൾ മനസ്സിലായില്ല.(എന്റെ കഴിവ് കേടാണ് കെട്ടോ?).. പ്ക്ഷെ വായിച്ച് പെട്ടെന്ന് തീർക്കാൻ പറ്റുന്ന കവിത.. ആശംസകൾ

    ReplyDelete
  6. നിലാമറപോലെ..!
    എവിടൊക്കെയോ എന്തൊക്കെയോ മറയുന്നു.
    ഉൾക്കൊണ്ട വരികളിലെ അർത്ഥവ്യാപ്തി അൽഭുതപ്പെടുത്തുന്നു..!

    ആശംസകളോടെ..പുലരി

    ReplyDelete
  7. എന്താ പറയുക നന്നായിരിക്കുന്നു

    ReplyDelete
  8. നിലാവിനെക്കുറിച്ച് കവികളൊരുപാട് വര്‍ണിച്ചിട്ടുണ്ട്.. ഇത് പുതിയ കാലത്തിന്‍റെ പരിപ്രേക്ഷ്യം! അല്ലേ..?!
    ഭാവുകങ്ങള്‍ ..

    ReplyDelete
  9. നല്ല വായനാ സുഖം
    മനസ്സിലാകാത്ത വരികള്‍
    കുറച്ചുണ്ടെങ്കിലും
    ചെറുവാക്കുകള്‍ ഒതുക്കിവെച്ചു
    മെടഞ്ഞെടുത്ത ഈ നിലാക്കീറിന്
    പതിനാലാം രാവിന്റെ ശോഭ..
    (പിറന്നിടത്ത് പ്രവാസിയായൊരു
    ഏകാന്തപഥികന്‍ ഞാനും..)

    ReplyDelete
  10. നല്ല വായനാസുഖമുള്ള വരികള്‍.... ഉപയോഗിച്ച ബിംബകല്‍പ്പനകള്‍ക്ക് നല്ല ചാരുത....

    ReplyDelete
  11. എനിക്കൊന്നും മനസ്സിലായില്ല. പണ്ടേ ഞാന്‍ കവിതാസ്വാദനത്തില്‍ പിറകിലായിരുന്നു. വലിയ എന്തോ ഒരു കാര്യം ആണെന്ന് മനസ്സിലായി. ആശംസകള്‍.

    ReplyDelete
    Replies
    1. അങ്ങനെ വെറുതെ വരികയോന്നുമില്ല. എന്‍റെ പോസ്റ്റിനു കീഴെ മണി മണിയായി കമന്റ്‌ ഇട്ടാല്‍ വരാം.\ അതാണ്‌ ബൂലോകനിയമം. (സെക്ഷന്‍ 313, Sub Section 1(a), പുറം ചൊറിയല്‍ )

      Delete
  12. നിലാ...സര്‍വ്വവും കീഴടക്കി...ആശംസകള്‍....!

    ReplyDelete
  13. നല്ല വരികള്‍...
    ആശംസകള്‍...

    ReplyDelete
  14. ഭാവന തുളുംബി...ഞാന്‍ ഏതായാലും അതില്‍ മുങ്ങി മരിക്കാതെ രക്ഷപെട്ടു... :)
    നന്നായിട്ടുണ്ട്, ആശംസകള്‍....

    ReplyDelete
  15. വായിച്ചു ആശംസകള്‍.....

    ReplyDelete
  16. വായനാസുഖം നല്‍കുന്നു ..

    ആശംസകള്‍ ...!!

    ReplyDelete
  17. കാല്പനികതയ്ക്കുമപ്പുറം യാഥാർത്ഥ്യങ്ങൾ വാടകക്കൊലയാളികളെപ്പോലെ കാത്തിരുപ്പുണ്ട് എന്ന് കവിത വായിച്ചു തീരുമ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു....
    കവിത നന്നായി.....

    ReplyDelete
  18. കവിത വായിച്ചു ക്ഷീണിച്ചുപോയി ഒറ്റ നിശ്വാസത്തില്‍ വായിച്ചു ,നല്ല വായന സുഖം തരുന്നു ....അതില്‍ കൂടുതല്‍ ................

    ReplyDelete
  19. ഇത്തിരി ഗഹണെമാനെങ്കിലും ചൊല്ലാന്‍ സുഖമുണ്ട്.നല്ല വിഷയം,നല്ല കവിത

    ReplyDelete
  20. മനോഹരമായ വരികള്‍...
    അന്താ രാഷ്ട്ര വനിതാ ദിനത്തില്‍ തന്നെ
    ഈ കവിത വായിക്കാന്‍ ഒത്തല്ലോ...
    ആശംസകള്‍....

    കമന്റ്‌ ബോക്സില്‍ പലപ്പോഴും കാണാറണ്ടെന്കിലും
    ഇവിടെ വന്നിട്ടില്ല
    എന്ന് ഇപ്പോഴാണ് മനസ്സിലായത്..
    ബ്ലോഗില്‍ മണ്ണിടരുത് എന്നാ കമന്റ്‌ കണ്ടു ചിരിച്ച്
    ആണ് ഇങ്ങു വന്നത് തന്നെ...

    ഒരു ഓട്ട പ്രദക്ഷിണം നടത്തി കേട്ടോ..ഒന്ന് പറയാതെ
    പോകുന്നത് ശരി അല്ല....ആ മരങ്കേറി കഥ
    മനസ്സിനെ വളരെ സ്പര്‍ശിച്ചു...സുന്ദരം ആയി
    എഴുതി...ഒരിക്കലും പിന്നെ താഴേക്ക്‌ വരാത്ത
    കൂട്ടുകാരി വായനയുടെ തികവു ആയി..കാരണം
    പറയാത്തത് കഥയുടെ മികവ് കൂട്ടി...അത് കഥാകാരിയുടെ
    സ്വാതന്ത്ര്യം ആണ്... അഭിനന്ദനങ്ങള്‍...

    ReplyDelete
  21. നേരത്തെ വായിച്ചിരുന്നു .....മ യില്‍ നമ്മള്‍ ചര്‍ച്ച ചെയ്തതാണല്ലോ ...good

    ReplyDelete
  22. ഇത്രയും നല്ല കവിത വായിച്ചിട്ട് ഒന്നും പറയാതെ പോയാലോ...നിലാവ് ചതിയാണ് ആധ്യമയിട്ടാണ് തരം ഒരു ഭാവന അതിനു ഭാവുകങ്ങള്‍ ...പിറന്ന നാട്ടില്‍ പ്രവസിയ്യായ തു ഭാര്യമാര്‍ ആണ് ....നല്ല കവിയത്രിക്ക് ആശംസകള്‍

    ReplyDelete
  23. കവിത ഒത്തിരി ഇഷ്ട്ടപ്പെട്ടു ... കവിതകളുടെ രാജകുമാരിക്ക് ഒരായിരം ആശംസകള്‍.. സസ്നേഹം ..

    ReplyDelete
  24. രാവിലെ നിലാവ് മാത്രമല്ല പൂര്‍വ്വാഹ്നവും മദ്ധ്യാഹ്നവും അപരാഹനവും ഒരുപോലെ വെട്ട മുതിര്‍ക്ക്ന്നു.കറുപ്പുടുത്ത മാര്‍ജാര പാദുകങ്ങളാണ് വെട്ടത്തെ അകറ്റുന്നതെന്ന് അനുഭവമല്ലേ..?

    ReplyDelete
  25. നല്ല ഭാഷ..ഒഴുക്കുള്ള പദപ്രയോഗങ്ങള്‍ നിലാവു പോലെ വെളുത്തതും നിഴലു പോലെ ഗൂഢവുമായ വരികള്‍ ..എനിക്കിഷ്ടായി...ഭാവുകങ്ങള്‍

    ReplyDelete
  26. നിലാവിടന്‍ം ഹ്ഹ്ഹ്ഹ്.. പ്രയോഗം ക്ഷ പിടിച്ചു!

    രുധിരമെന്നല്ലേ ശരി, അവിടെ അക്ഷരത്തെറ്റെങ്കിലിം കണ്‍ഫ്യൂഷനില്ല,
    ശരിയെങ്കില്‍ കണ്‍ഫ്യൂഷനുണ്ട്..

    നെറുകയിലുരുമ്പേറ്റി-ഇരുമ്പ് എന്ന് വായിച്ചു ഞാന്‍, അല്ലെങ്കില്‍ അവിടെയും സംശയമുണ്ട്..
    ===
    നിലാവിന്റെ നിറവാണ് കവിതകള്‍ക്ക് ചാരുത കവികള്‍ നല്‍കിയത്,
    ഒരു തിരുത്തി വായന സമ്മാനിച്ചതില്‍ സന്തോഷത്തോടെ..

    ReplyDelete
  27. “പ്രച്ഛഹ്നം” എന്താണെന്ന് ചോദിച്ചാല്‍ തെറ്റാകുമോ ആവോ, :))

    ReplyDelete
  28. പ്രച്ചന്നം എന്നാണ്‌ ശരിവാക്ക്.
    പ്രച്ഛഹ്നം-ഒരു തമാശക്കഥയാണ്‌. പ്രച്ഛന്നം ശരിയാണ്‌ എന്നു കരുതിയാണ് അങ്ങനെ എഴുതിയത്.
    പിശക് പിന്നെ പിടികിട്ടി. അപ്പോള്‍ തോന്നി എന്റെ പ്രച്ചന്നത്തില്‍ ഒരു ഹ കൂടിയിരിക്കട്ടെ.
    പറയാന്‍ ഒരു ഗരിമയൊക്കെ ഉണ്ടല്ലോ എന്ന്. അങ്ങനെ ഒരു തെറ്റിനെ ഏറ്റെടുത്താണ്‌ പ്രച്ഛഹ്നം കിട്ടിയത്.

    ചോരക്ക് ഉതിരമെന്നും പറയാറുണ്ട്. അത് അക്ഷരപ്പിശകല്ല. രണ്ടാമത്തേത് അക്ഷരപ്പിശകാണ്‌. അത് തിരുത്തി.

    സുരഭീ നല്ലവാക്കിന്‌, അക്ഷരത്തെറ്റ് കാട്ടിത്തന്നതിനു പ്രത്യേക്കിച്ചും
    ഒത്തിരി നന്ദി.
    നല്ലവാക്കും നിര്‍ദ്ദേശങ്ങളുമായി കൂടെ വന്നവര്‍ക്ക്, എല്ലാവര്‍ക്കും...

    ReplyDelete
  29. ഒരു കണക്കിന് എല്ലാവരും പിറന്നിടത്തു പ്രവാസികള്‍ തന്നെ ...........കവിത മനസ്സറിഞ്ഞു വായിച്ചു.ആശംസകള്‍ ...........

    ReplyDelete
  30. എനിക്ക് പരിചിതമല്ലാത്ത വാക്കുകള്‍ ഏറെയുണ്ട്. എങ്കിലും വായിക്കാന്‍ ഒഴുക്കുള്ള വരികള്‍. അഭിനന്ദനങ്ങള്‍.. ആദ്യഭാഗം വളരെ ഇഷ്ടപ്പെട്ടു..

    ReplyDelete
  31. നൂറുതേച്ചാണിനീട്ടി
    തിരുനെറുകയിലിരുമ്പേറ്റി
    ആണ്ടൊരിക്കല്‍ നാക്കിലയില്‍
    നീരെന്ന് വാക്കേറ്റി
    ചതുരര്‍ നിലാവലയെറിഞ്ഞ്
    അവളെ വീണ്ടുമടക്കിയെന്ന്
    കഥകളിലെ കല്ലെഴുത്ത്‌.
    എഴുത്തിലെ നിലാവെന്നും
    സ്നിഗ്ദ്ധശീതളസൗകുമാര്യം....

    വ്യത്യസ്തമായ ചിന്തയെ തികച്ചും വ്യത്യസ്തമായ ശൈലിയില്‍ അവതരിപ്പിച്ചു .....ആശംസകള്‍ ...

    ReplyDelete
  32. തരളതകളുടെ ചതുപ്പില്‍
    പുതഞ്ഞുപോയപെണ്മകള്‍
    പൂര്‍ത്തിയാകാത്തവയ്ക്ക്
    പുനര്‍ജ്ജനിയായെന്ന്
    നെറുകില്‍ നിലാവുതൊട്ട
    കരിമ്പനകളുടെ മൂകസാക്ഷ്യം.


    നന്നായി വരികള്‍... ആശംസകള്‍..

    ReplyDelete
  33. നിലാവൊരു ചതിയെന്ന്
    തിരിച്ചറിയാന്‍
    മഴ ഒരേ ആവൃത്തിലുള്ള
    നായ്ക്കുരയെന്ന്
    തിരിച്ചറിയാന്‍
    ഒരു പാട് നടക്കേണ്ടതുണ്ട്.
    ആ തിരിച്ചറിവില്‍ സന്തോഷം.

    ReplyDelete
  34. നിലാവൊരു ചതിയാണ്‌.
    നിഴലുകള്‍ക്ക് നിലമൊരുക്കി
    നിഗൂഢതകള്‍ കാട്ടിക്കൊതിപ്പിച്ച്
    നിയതമല്ലാത്ത നിലത്തെഴുത്തുകളില്‍
    രാവിനെ നീട്ടിയെടുക്കുന്ന
    ചാരുതകളുടെ ചതിച്ചേല്‌...

    പലവുരു ആവർത്തിച്ചാവർത്തിച്ച് വായിച്ചു,പക്ഷെ ഫലം നാസ്തി. ഇനിയ്ക്കൊന്നും അധികം ഓടിയില്ല. കുറച്ചെന്തൊക്കെയോ മനസ്സിലായി. ഒരു കാര്യം എനിക്ക് തീർച്ചയായി, ഇതിലെന്തോ കാര്യമായുണ്ട്. നല്ലതാണ്. ആശംസകൾ.

    ReplyDelete
  35. ഫൌസിയ,
    നിലാവിണ്റ്റെ ഭംഗിയെക്കുറിച്ചുള്ള ശീലുകള്‍ മാത്രം കേട്ടുവളര്‍ന്ന എനിക്കിത്‌ നല്ല പുതുമയായി.

    നിലാവു‌ പാകിയ വഴികളിലൂടെ ഇനി നടക്കുമ്പോള്‍, നിഴലുകള്‍ക്ക്‌ നിലമൊരുക്കി നിഗൂഡതകള്‍ക്ക്‌ വഴിയൊരുക്കി കാത്തിരിക്കുന്ന ചതിയ സൂക്ഷിക്കാം.

    സന്തോഷിപ്പിക്കാന്‍ വണ്ടി പറയുന്നതല്ല.... നന്നായെഴുതി..... വായനാസുഖമുള്ള വരികള്‍.

    (പ്രദീപ്മാഷിണ്റ്റെ ഈ പറഞ്ഞ കഥ ഞാന്‍ വായിച്ചിട്ടില്ല.. ഉടനേ വായിക്കാം. )

    ആശംസകളോടെ...

    -രാജേഷ്‌

    ReplyDelete
  36. നിലാവ് മിഥ്യയും സൂര്യ പ്രകാശം സത്യവും എന്ന് ശാസ്ത്രം പറയുന്നത് ഓര്‍ത്തുപോയി.

    ReplyDelete