Monday, June 20, 2011

പായാരങ്ങള്‍. ഒന്ന്: ചൂണ്ട

ചില ദിവസങ്ങളില്‍ പണി കഴിഞ്ഞ് ഉമ്മ വരാന്‍ വൈകും. വൈകുന്നേരത്തെ തിമര്‍പ്പു കഴിഞ്ഞ് വീടെത്താന്‍ ഷെഫിയും വൈകാറുണ്ട്. ഉമ്മയും ഷെഫിയും ഒന്നിച്ച് വൈകുന്ന ദിവസങ്ങളില്‍ മുറ്റത്തെ ചെമ്പരത്തിക്ക് കൊമ്പൊന്ന് നഷ്ടമാകും.
"ഒരുത്തീള്ളത് കുടീക്കേറണ നേരം നീ കാണണ്‍ല്ലേ പടച്ചോന"' എന്നാണ്‌ ഉമ്മ പറഞ്ഞു തുടങ്ങുക.
"ഇച്ചിരി ചായേന്റെ വെള്ളോങ്കിലും വച്ചാന്നാടി നെന്റെ വളയൂരി പോക്വോ"
എന്നുംകൂടി ചേര്‍ക്കുമ്പോഴേക്കും ഉമ്മക്ക് ദേഷ്യവും സങ്കടവും സഹിക്കാന്‍ വയ്യാതാകും. അച്ചാലും മുച്ചാലും ചെമ്പരത്തിക്കമ്പ് ഷെഫീടെ മേത്ത് പൂക്കും.
ഇത്തിരി കഴിയുമ്പൊഴേക്കും ഉമ്മ കരഞ്ഞു തുടങ്ങും. അതുവരെ മരം പോലെ നിന്ന ഷെഫിയും കരയും.
ഇത്താത്താനെ തല്ലീട്ട്, ഉമ്മച്ചി കരയണത് എന്താന്ന് പിടികിട്ടാതെ സാദ് പതിയെ വീട്ടിലേക്ക് കേറും. അവനും സങ്കടം വരും.
വേനലവധിക്കാലം കളികളൂടെ പെരുന്നാക്കാലം കൂടിയാണ്‌. ചെമ്പരത്തീടെ കമ്പുകള്‍ ഏറെ ഒടിയുന്നതും അക്കാലത്ത് തന്നെ.
"'ഇതെന്ത് പടപ്പ്‌ പടച്ചോനേ" ചെമ്പരത്തി പൂക്കുന്ന ഓരോ സന്ധ്യക്കും, ഉമ്മ കരഞ്ഞു ചോദിക്കും.
ഷെഫിയെപ്പോലെ പടച്ചോനും താഴോട്ട് നോക്കി മിണ്ടാതിരിക്കും.
അങ്ങനത്തെ ഒരു തോന്ന്യാസിപ്പെണ്ണാണ്‌ ഷെഫി, ഷെഫീന.
ആങ്കുട്ട്യോള്‍ടെ കൂടെ കളിച്ചു നടക്കണ ഒരു പെണ്ണ്. അടുത്ത് പെണ്‍കുട്ടികള്‍ കുറവായതിനേക്കളും
ഉള്ളോരുടെ താല്പര്യങ്ങള്‍ കൊത്തങ്കല്ലിനും അക്കുകളിക്കും അപ്പുറത്തെത്താതിനാലാണ്‌ ഷെഫി ആണ്‍കൂട്ടത്തിനൊപ്പം കൂടിയത്. അനിയന്‍ സാദിഖ് എന്ന സാദും  ആ കളിക്കൂട്ടത്തിലെ ഒരാളാണ്‌.
ഏറെക്കുറെ എല്ലാറ്റിനും ആ ആണ്‍കൂട്ടം അവളെ സമ്മതിക്കുകയും ചെയ്തിരുന്നു.

ഷെഫി എട്ടിലേക്ക് ജയിച്ച അവധിക്കാലത്താണ് സാദിനു ചൂണ്ടയിടലില്‍ കമ്പം കയറിയത്.
കൂട്ടത്തിലെ മുഴുത്ത ചൂണ്ടക്കാരന്‍ ഹനീഫയാണ്‌. അവനാണ്‌ സാദിനെ ചൂണ്ടയുടെ എഞ്ചിനീയറിംഗ് പടിപ്പിച്ചത്.
'തോന്ന്യോണംണ്ടാക്ക്യാ മുഴുത്ത മീനോള്‌ ചൂണ്ടോളൂത്ത്വോണ്ടത്ങ്ങ്‌ടെ പാട്ടിനു പോം. അതോണ്ട് ചൂണ്ടേണ്ടാക്കല്‌ മുഴുത്ത പണ്യാണ്‌. ല്‌ലാര്‍ക്കും പറ്റൂല.'
ഇക്കാര്യത്തിലാരും  ഹനീഫയോട് തര്‍ക്കിച്ചിട്ടില്ല.
സാദ്, ഹനീഫാടെ ശിങ്കിടിയായിക്കൂടി ചൂണ്ടയൊരുക്കാന്‍ പഠിച്ചു. പീക്കിരികള്‍ക്ക് ചൂണ്ട കെട്ടിക്കൊടുക്കാന്‍ ഹനീഫ അവനെ ഏല്‍പിക്കും. പ്രായം കൊണ്ട് കൂട്ടത്തിലെ പീക്കിരിയാണ്‌ സാദ്. ആശാനും ഷിഷ്യനും തമ്മില്‍ അഞ്ച് വയസ്സിന്റെ വ്യത്യാസം (പുസ്തകത്തിനും പൊറത്തുള്ള ഒത്തിരികാര്യങ്ങളൂടി പഠിക്കേണ്ട ബാധ്യത ഏറ്റെടുത്തതുകൊണ്ടാണ്‌ രണ്ട് കൊല്ലം തോറ്റതെന്ന് ഹനീഫ പിന്നീടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്.)
എന്ത് പണിയൊപ്പിച്ചാണ് ഹനീഫയില്‍ നിന്നും സാദ് വിദ്യ കരസ്ഥമാക്കിയതെന് ആര്‍ക്കും അറിയില്ല.
എന്തായാലും ഹനീഫ കഴിഞ്ഞാല്‍ കൂട്ടത്തിലെ മുഴുത്ത ചൂണ്ടക്കാരന്‍ സാദാണ്‌.
മനയ്ക്കക്കാറുടെ പറമ്പിന്റെ മൂലയിലെ ചെറിയ പനയില്‍ നിന്നാണ്‌ ചൂണ്ടക്കുള്ള കണ സാദൊപ്പിച്ചത്.
ശിഷ്യന്റെ ചൂണ്ടക്കണ ഏറ്റവും മികച്ചതാണെന്ന് അശാന്‍ സമ്മതിച്ചു കൊടുത്തു.
അങ്ങനെ ആ അവധിക്കാലത്തെ പ്രധാനപരിപാടികളില്‍ ഒന്ന് ചൂണ്ടയിടല്‍ ആയി.
പാത്രം തേക്കുന്നതിന്റെ സമീപത്ത് ഞാഞ്ഞൂള്‍ ധാരാളം ഉണ്ടാകും. ഇമ്മിണി പിടിച്ച് ഒരു ചിരട്ടേലാക്കും. ചിരട്ടയില്‍ കുറച്ച് മണ്ണിട്ടിരിക്കും. മരിക്കും വരെ ഞാഞ്ഞൂളുകള്‍ പട്ടിണിയാകാതിരിക്കാനാണ്‌ ചിരട്ടയില്‍ മണ്ണിടുന്നതെന്ന് ആശാന്‍ ശിഷ്യനോട് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ചൂണ്ടയില്‍ കോര്‍ക്കാന്‍ മണ്ണില്‍ നിന്നും കിട്ടുന്ന നല്ല ഇര ആയതുകൊണ്ടാണ് മണ്ണിരക്ക് ആ പേര് കിട്ടിയതെന്നുകൂടി ആശാന്‍ പഠിപ്പിച്ചിട്ടുണ്ട്. കാലത്ത് ചൂണ്ടയും കൊണ്ട് ഒരു പോക്കും പോകും. ചിലപ്പോഴോക്കെ ഒരു കോര്‍മ്പല നിറച്ച് മീനും കൊണ്ടാകും വരവ്. ചിലപ്പോ ഒന്നും കിട്ടില്ല.
അനിശ്ചിതത്വങ്ങളുടെ മേളമാണ്‌ ചൂണ്ടയിടല്‍.

ഷെഫിക്ക് ഞാഞ്ഞൂളിനെ ഭയങ്കര അറപ്പായിരുനു. അതുകൊണ്ട് തന്നെ ചൂണ്ടയിലും താല്പര്യം ഇല്ലായിരുനു.
"മീനെ പറ്റിച്ച് പിടിക്കണതല്ലെ" എന്നാണവള്‍ പറയാറ്.
"ഇത്താത്തക്ക് പറ്റാത്തതിന്റെ കൊതിക്കെറുവാ" സാദ് തിരിച്ചടിക്കും.
അന്ന് ആമിനയോട് കല്ലുകളിച്ച് ആകെ മടുത്തിരിക്കുമ്പോഴാണ്‌ ആണ്‍സംഘം ചൂണ്ടയും കൊണ്ട് വന്ന് സാദിനെ വിളിച്ചത്. ഒന്നു പോയാലെന്താ. കല്ലുകളിയേക്കാള്‍ ഭേദമായിരിക്കുമെന്ന്അന്ന് ഷെഫിക്ക് തോന്നി.

"ചൂണ്ടേടല്‍ പെണ്ണൂങ്ങടെ പണിയല്ല". ഹരീം മാത്തനും കട്ടായം പറഞ്ഞു.
കൂട്ടത്തിലെ ഏറ്റവും മോശം ചൂണ്ടക്കാരാണ്‌ അവന്മാര്‌.
ഹരി സാദിന്റെ ക്ലാസ്സിലാണ്‌. മാത്തന്‍ ഒരു ക്ലാസ്സ് മുന്നില്‍
ഹനീഫ അന്നൊനും പറഞ്ഞില്ല. ആദ്യമായാണ് സംഖം ഷെഫിയെ കൂട്ടില്ല എന്നു പറയുന്നത്.
അതോടെ അവള്‍ക്ക് വാശിയായി.

സ്വന്തമായി ചൂണ്ട വേണം. വേറെ വഴീല്ല.
കൊളുത്തിനും വള്ളിക്കും കൂടി ഒരു രൂപ. എന്ത് വഴി?
ഇങ്ങനത്തെ അത്യാവശ്യങ്ങള്‍ക്ക്, ആരോടും പറഞ്ഞു കൊടുത്തിട്ടില്ലാത്ത കുറച്ച് വിദ്യകളുണ്ട്.
ഉമ്മച്ചീടേ കാശിക്കുടുക്ക അടുകളയുടെ മൂലയില്‍ കുഴിച്ചിട്ടിട്ടുണ്ട്, അതിന്റെ ഉള്ളിന്‌ കൃത്യം കണക്കൊന്നുമില്ല.
ഒരീര്‍ക്കിലീം, കുറച്ച് പശേം. ചക്കയുള്ള സമയത്ത് മൊളിഞ്ഞീന്‍. അതില്ലെങ്കില്‍ കശുമാവിന്റെ കടക്കല്‍ കറ കട്ട പിടിച്ചത് ഉണ്ടാകും. ഉഗ്രന്‍ പശയാണ്‌. ഒന്നു ചൂടാക്കിയെടുക്കണംന്നേയുള്ളു.
കാശിക്കുടുക്കേന്ന് പൈസേടുക്കല്‍ അത്ര എളുപ്പമല്ല. ഒരു രൂപക്ക് വേണ്ടി നോക്കുമ്പം ചിലപ്പോ 25 പൈസയായിരിക്കും കിട്ടുന്നത്. രണ്ട് വട്ടം പൈസ കിട്ടിയാല്‍ പിന്നെ പശ ഒട്ടില്ല.
മിക്കവാറും ഒട്ടണത് ഇരുപത്തഞ്ച് പൈസയായിരിക്കും. നാലിരുപത്തഞ്ച് പൈസ സമം ഒരു രൂപ. പക്ഷേ കൂടുതല്‍ ചില്ലറ കൊടുത്താല്‍ സംശയിക്കും.
എപ്പോഴാണ്‌ ഒരു രൂപ ഒട്ടണത് എന്നു പറയാന്‍ പറ്റില്ല. അതുകൊണ്ട് ചുരുങ്ങിയത് ഒരഞ്ച് ഈര്‍ക്കിലീല്‌ പശ വച്ച് വേണം പരിപാടി തുടങ്ങാന്‍. ചൂണ്ടയ്ക്കുള്ള പൈസ ഇങ്ങനെതന്നൊപ്പിച്ചു.

സാദിനെക്കോണ്ട് ചൂണ്ട വാങ്ങിപ്പിക്കല്‍ അത്ര എളുപ്പമല്ലായിരുന്നു. അദ്യമൊന്നും അവന്‍ സമ്മതിച്ചില്ല.
"ഇത്താത്താന്റെ പൊന്നുവല്ലേ. വേറാരാ ഇത്താത്താക് ചൂണ്ട തര്‌ണേ."
എന്നിങ്ങനെ കുറച്ച് ദിവസം ആവര്‍ത്തിക്കേണ്ടി വന്നു.
അവസാനം ഒരു പിടിത്തം അണ്ടിചുട്ടത് തല്ലിപ്പൊട്ടിച്ച് അവനുകൊടുത്തു.
അണ്ടിചുട്ടതും തിന്നോണ്ടിരിക്കുമ്പോ സാദിന് ഇത്താത്തോട് വല്ലാത്ത സ്നേഹം തോന്നി.
"ന്നാത്താത്താ." മഴുത്തതൊരെണ്ണം അവനിത്താത്താക്ക് നീട്ടി.
ചൂണ്ടേടാന്‍ പോണ ഒറ്റപ്പെണ്ണും അവന്റെ പരിചയത്തിലില്ല. ഇത്താത്ത മാത്രം. അവന്, ഇത്തത്താനെയോര്‍ത്ത് വല്ലാത്ത അഭിമാനം തോന്നി
പിന്നെല്ലാം പെട്ടെന്ന് നടന്നു. അവന്റെ സ്നേഹം തീരും മുമ്പ്  സാധനങ്ങള്‍ എത്തി
മനയ്ക്കക്കരുടെ പനയില്‍ ഇത്താത്താടെ പുന്നാര അനിയന്‍ വലിഞ്ഞ് കയറി നല്ലൊരു കണ വെട്ടിയെടുത്തു.

ചൂണ്ടയുണ്ടാക്കുന്നത് ഷെഫി അടുത്തു നിന്നു കണ്ടത് അന്നാണ്‌.
കൊളുത്തില്, നൂല്‌ നല്ല ശക്തിക്ക് ചുറ്റും. ഒരു പ്രത്യേക രീതിയില്‍ കെട്ടിടും. കെട്ടില്‍ നിന്നും നീണ്ടൂനില്‍ക്കുന്ന നൂലിനെ വിളക്കത്ത് കാണിച്ച്  ചെറുതായി ഉരുക്കും.
ശൂന്ന് ഊതിക്കൊണ്ട് തുപ്പലം തൊട്ട് ഉരുകിയ നൂലിന്ററ്റം തണുപ്പിക്കും. ചൂട് കൂടുതലായാല്‍ കൊളുത്തിന്റെ കഴുത്തില്‍ നിന്നും നൂല് പൊട്ടിപ്പോരും. ഹനീഫ പറയണത് ശരിയാണ്‌. വളരെ വളരെ ശ്രദ്ധ വേണം.
സാദ് മനോഹരമായി എല്ലാം ചെയ്തു. സ്വന്തം ചൂണ്ടയേക്കാള്‍ ഗംഭീരമാക്കിയാണ്‌ അവന്‍ ഇത്താത്തക്ക് ചൂണ്ട കെട്ടിക്കൊടുത്ത്. ചൂണ്ടക്കണ വാക്കത്തികൊണ്ട്‌ അസ്സലായി മിനുസപ്പെടുത്ത്വേം ചെയ്തു.

അങ്ങനെ ഷെഫിക്ക് സ്വന്തം ചൂണ്ട കിട്ടി.
ഇത്തവണ ഞാഞ്ഞൂളിനെ പിടിക്കാന്‍ അനിയന്റൊപ്പം അവളും കൂടി.
എല്ലം ശര്യാക്കി നിക്കുമ്പോഴാണ്‌ ഹരീം മാത്തനും പിന്നേം ഒടക്കിട്ടത്.
"പെണ്ണുങ്ങള്‌ വന്നാ മീങ്കിട്ടൂല."
സാദ്‌ ഹരീനെ രൂക്ഷമായി നോക്കി.
മാത്തന്‍ ഹരിയെ സപ്പോര്‍ട്ട് ചെയ്തു.
ആര്‍ക്കും ഷെഫിയെ കൂടെക്കൂട്ടുന്നതില്‍ താല്പര്യമില്ല.
കളിക്കാന്‍ പോണപോലല്ല ചൂണ്ടയിടല്‍. അത്
പെണ്ണൂങ്ങക്ക് പറ്റ്യതല്ലെന്നാണ്‌ ഭൂരിപക്ഷം.
ഷെഫിക്ക് ഒന്നും പറയാന്‍ പറ്റിയില്ല.
ചൂണ്ടക്കയ്യില് വെറുതെ തെരുപ്പിടിച്ചു. സങ്കടം വരുന്നുണ്ട്. ഉമ്മച്ചി അച്ചാലും മുച്ചാലും തല്ലീട്ടും കരയാത്ത ഷെഫിക്ക് കരച്ചിലോ?
സാദ്‌ ആശയോടെ ആശാനെ നോക്കി.
അതുവരെ മിണ്ടാതിരുന്ന ഹനീഫ പറഞ്ഞു
"ഷെഫീം പോര്‌ട്ടെ. മ്‌മക്ക് നോക്കാം."
പിന്നാരും എതിര്‍ത്തില്ല.
പിറുപിറുത്തോണ്ട് മാത്തനും ഹരീം നടന്നു.
"ഇത്താത്താ മ്‌മക്ക് ബരാലിനെത്തന്നെ പിടിക്കണം."
സാദ് രഹസ്യം പറഞ്ഞു.
"ഉം" ന്നും പറഞ്ഞ് ഷെഫി ചൂണ്ടയെടുത്ത് തോളത്ത് വച്ചു.
മാത്തനേം ഹരിയേം ഒന്നു കൊഞ്ഞനംകുത്തി അവള്‍ മുന്നോട്ട് നടന്നു.
                                                                                         [തുടര്‍ന്നേക്കാം...]

49 comments:

  1. ഷെഫിയുടെ കുറച്ച് കാര്യങ്ങള്‍ പറയണമെന്നുണ്ട്. അതെത്ര വരെ നീളുമെന്ന്
    ഇപ്പോളറിയില്ല. ഷെഫിയുടെ കഥകള്‍ക്കെല്ലാറ്റിനും കൂടി ഒരു പേര്‌ വേണമെന്നുമുണ്ട്.
    അതെന്താണെന്നും ഇപ്പോ അറിയില്ല.
    ഇനി എല്ലാം നിങ്ങള്‍ടെ ഇഷ്ടം പോലെ.

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. തുടക്കം കണ്ടിട്ട് ഇത് തകര്‍ക്കുന്ന ലക്ഷണമുണ്ട് . സംശയിച്ചു നില്‍ക്കേണ്ട... തുടരട്ടെ , അല്ല തുടരണം.
    മനോഹരമായ ബാല്യത്തിലേക്ക് അനുവാചകരുടെ മനസ്സിനെ കൊണ്ടു പോകാന്‍ ഈ നോവെലിനെറെ(?) തുടക്കത്തിനു കഴിഞ്ഞിട്ടുണ്ട്. ലളിതമായ ഭാഷയില്‍ അവതരിപ്പിച്ചിരിക്കുന്നു . അഭിനന്ദനങ്ങള്‍ .

    ഇനി അല്പം കാര്യം ; സംഭാഷണങ്ങള്‍ quate ചെയ്തു തിരിച്ചാല്‍ ഒന്ന് കൂടി മനോഹരമാക്കാം.
    പിന്നെ പലയിടത്തും മലബാര്‍ languge ശൈലി സംഭാഷണങ്ങള്‍ക്ക് പുറത്തേക്കും വരുന്നു.
    അത് സംഭാഷണങ്ങളില്‍ മാത്രം ഒതുക്കുന്നതല്ലേ നല്ലത് ? (എന്റെ ഒരു സംശയം പങ്കുവെച്ചു എന്നെ ഉള്ളൂ.).
    പിന്നെ ഒരു പേരിലെന്തിരിക്കുന്നു... എന്തെങ്കിലുമൊരു പേരിട്ടു തുടങ്ങൂന്നേ..........

    ReplyDelete
  4. കവിത എഴുതി ശീലിച്ചത്കൊണ്ടാ നല്ലശൈലിയും ഒഴുക്കും കിട്ടിയതെന്ന് തോന്നുന്നു. (ഇങ്ങനാണേല്‍ കണ്ണൂരാന്‍ എന്തോരം കവിതകള്‍ എഴുതിയേനെ)

    ബാല്യകാലഓര്‍മ്മകളിലേക്ക് കൊണ്ടുപോകുന്ന ഈ പോസ്റ്റിന്റെ ബാക്കിഭാഗം കൂടി എഴുത്. അക്ഷരത്തെറ്റ് ശ്രദ്ധിക്കാന്‍ കല്പ്പിച്ചുകൊണ്ട് തല്‍ക്കാലം പോകുന്നു.

    ReplyDelete
  5. മണ്ണിനെ അറിയുന്ന രചന.

    'കശുമാവിന്റെ കടക്കല്‍ കറ കട്ട പിടിച്ചത് ഉണ്ടാകും. ഉഗ്രന്‍ പശയാണ്‌. ഒന്നു ചൂടാക്കിയെടുക്കണംന്നേയുള്ളു.'

    മറന്നുപോയിരുന്നു ഇതെല്ലാം... മനോഹരം. പിന്നെ ഇസ്മായില്‍ പറഞ്ഞത് തന്നെ, മലബാര്‍ ഭാഷ സംഭാഷണത്തിലല്ലാതെയും കടന്ന് വരുന്നു.

    ReplyDelete
  6. അധികമൊന്നും പറയുന്നില്ല... അത് പറയാനില്ലാത്തത് കൊണ്ടല്ല എന്നുമാത്രം ഇപ്പോള്‍ പറയാം. ഇതിന്‍റെ തുടര്‍ച്ചയില്‍ നാമൂസിവിടെ ഉണ്ടാകും. കാരണം, ചെറു ബാല്യങ്ങളെ കേള്‍ക്കുക എന്നാല്‍... ഈ മടുപ്പിക്കുന്ന യാന്ത്രികതയില്‍ നിന്നും തന്‍റെ തന്നെ സ്വഭാവികതയിലേക്ക് വിളി കേള്‍ക്കുക എന്നാണ്. അത് കൊണ്ട് തന്നെ, ഈ 'നിഷ്കളങ്ക' രചനയില്‍ മറഞ്ഞിരിക്കുന്ന കൗതുകങ്ങളെ അറിയാന്‍/അറിയിക്കാന്‍ ഇത് തുടരണം എന്നപേക്ഷ. അപ്പോള്‍, പിന്നെ.........??? ഭാവുകങ്ങള്‍..!!!

    ReplyDelete
  7. ചൂണ്ട ഇടല്‍ ഒരു തരം ഭ്രമമാണ് ഇപ്പോഴും.. ഓര്‍മ്മിപ്പിച്ചു അത്തരം കാര്യങ്ങള്‍.. ആശംസകള്‍..

    ReplyDelete
  8. തുടര്ന്നേക്കാവുന്ന തുടരുന്ന തുടക്കം ബാല്യകാലത്തിലെക്ക് നയിച്ചു. അനുഭവങ്ങള്‍ വായിക്കുന്നത് പോലെ, മറക്കാന്‍ തുടങ്ങുന്ന ചിലത് മനസ്സില്‍ ഒന്നുകൂടി പതിപ്പിക്കാന്‍ കഴിഞ്ഞു. മുകളില്‍ പറഞ്ഞത്‌ പോലെ കശുമാവിന്റെ കടയ്ക്കല്‍ ഉറഞ്ഞു കൂടുന്ന പശ. തൃശൂര്‌ തെക്കോട്ട് മാറിയാല്‍ മണ്ണിരയും ഞാഞ്ഞൂളും രണ്ടാണ്. ചെറുപ്പകാലം നന്നായിരിക്കുന്നു.
    അച്ചടി ഭാഷ വിട്ടു സ്വന്തം സംസാരരീതിയില്‍ ലളിതമാക്കി കഥ പറയുന്നതാണ് എനിക്ക് കൂടുതല്‍ താല്പര്യം തോന്നുന്നത്.
    ഈ കഥയുടെ അവസാനം എത്തിയപ്പോള്‍ മുന്‍പ്‌ വായിച്ച 'മരങ്കേറികള്‍' ഓര്‍മ്മ വന്നു. നിറുത്താതെ തുടരും എന്ന് കരുതുന്നു.

    ReplyDelete
  9. ബാല്യ കാലം എല്ലാവര്ക്കും സുഖമുള്ള ഓര്‍മ്മകളാണ്. ചെറുപ്പത്തില്‍ മഴക്കാലത്ത് ഞാന്‍ സ്കൂള്‍ വിട്ടു വരുമ്പോഴും അവധി ദിവസങ്ങളിലും ചൂണ്ടയിടാന്‍ പോയിരുന്നു.കൂടുകരുമോത്തുള്ള മീന്‍ പിടുത്തം , ചൂണ്ടയില്‍ ഞാഞ്ഞൂലിനെ കോര്‍ത്തിട്ടു മീന്‍ കൊത്തുന്നതും നോക്കിയിരിക്കുന്നത് ഇന്നലെയെന്നവണ്ണം ഞാന്‍ ഓര്‍ക്കുന്നു. മീന്‍ കിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റുന്നതല്ല. ഇന്നത്തെ എത്ര കുട്ടികള്‍ക്ക് ഇതിനുള്ള ഭാഗ്യം ഉണ്ട്. മനസിനെ ബാല്യകാലത്തേക്ക്‌ തിരിച്ചു കൊണ്ടുപോകാന്‍ ഫൌസിയക്ക്‌ കഴിഞ്ഞിരിക്കുന്നു.ഞാന്‍ ഉള്‍പ്പടെയുള്ളവരുടെ പുകഴ്ത്തു പാട്ടുകളില്‍ മയങ്ങാതെ കൂടുതല്‍ എഴുതുക. ആശംസകള്‍ ..

    ReplyDelete
  10. ഇവിടെ വരാന്‍ വൈകിപ്പോയത് വലിയ നഷ്ടമായിപ്പോയി... ബാല്യത്തെ അക്ഷരാര്‍ത്ഥത്തില്‍ വരച്ചിട്ട വരികള്‍.. മറ്റു രചനകളും വായിച്ചു... നല്ലത്.. വീണ്ടും വരാം...

    ReplyDelete
  11. സംഭവായീണ്ട്ട്ടാ

    ഇനി ഇവിടെ ഉണ്ടാവും..
    നല്ലൊരു തുടക്കമാണ് കിട്ടിയത്.. അപ്പൊ ഒടുക്കം വരെ ഉണ്ടാവണമല്ലോ..
    നല്ല രചന..
    കൊറേ പോയീണ്ട് ചൂണ്ടയിടാന്‍ ..
    ചൂണ്ടയില്‍ കൊത്തുന്ന മീനിനെ ഇളക്കം കൊണ്ടനുഭവിച്ചറിയുന്ന അനുഭൂതി ഒന്ന് വേറെ തന്നെ..

    ഷെഫി പെണ്‍കനവുകളായി ഒരുപാട് പറയുമെന്നു കരുതുന്നു..

    ReplyDelete
  12. ആളും,സ്ഥലവും,പ്രാദേശിക മൊഴിഭേദങ്ങളും ഒന്ന് മാറ്റിപ്രതിഷ്ഠിച്ചാല്‍ ഇത് എന്റെയും കുട്ടിക്കാലമാണ്.സൂക്ഷമതലങ്ങളിലേക്കു പോയി കഥാപരിസരം സൃഷ്ടിച്ചത് ഏറെ ഇഷ്ടപ്പെട്ടു.കുട്ടികളുടെ ഒരു ഫീച്ചര്‍ ഫിലിം കാണുന്ന ആസ്വാദ്യത തരാന്‍ ഫൗസുവിന്റെ രചനാ വൈദഗ്ദ്യത്തിനു കഴിഞ്ഞു.അഭിനന്ദനങ്ങള്‍.
    'അനിശ്ചിതത്വങ്ങളുടെ മേളമാണ്‌ ചൂണ്ടയിടല്‍'ഈ വരികള്‍ ഏറെ ഇഷ്ടപ്പെട്ടു.
    പുതിയ കാലഘട്ടത്തില്‍ കുട്ടികളുടെ ചൂണ്ടയിടല്‍ സംസ്കാരമൊക്കെ അന്യം നിന്നു പോയിരിക്കുന്നു.അതുകൂടി ഓര്‍മിപ്പിക്കുന്നു ഈ പോസ്റ്റ്.

    ReplyDelete
  13. @ഇ സ്മൈല്‍ ഇക്കാ
    പറാഞ്ഞത് പോലെ ശര്യാക്കാന്‍ നോക്കീട്ടുണ്ട്.
    @കണ്ണൂരാന്‍
    കല്പന പാലിച്ചിട്ടുണ്ട്.
    @പട്ടേപ്പാടം
    ഷെഫിം മരം കേറാന്‍ നല്ല സാദ്ധ്യത ഉണ്ട്.
    @ഡൊക്റ്റര്‍
    ഒരു ഡോക്ടറെ കാണാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തൊഷം.
    എല്ലാരോടും ഒത്തിരി നന്ദി, സന്തോഷം.
    "@" എന്നിട്ടിട്ടിട്ട് പേരു വിളീക്കാന്‍ മടിയായതുകൊണ്ടാണ്‌ എല്ലാരുടേം പേരെടുത്തെഴുതാത്തത്.
    സത്യത്തില്‍ ഓരോരുത്തരും ഇഷ്ടപ്പെട്ടു എന്നറിയിക്കുമ്പോള്‍
    അങ്കലാപ്പ് കൂടുന്നുണ്ട്. സന്തോഷകരമായ ഒരങ്കലാപ്പ്.

    ReplyDelete
  14. തുടരും എന്ന് തന്നെ കരുതാനാണ്‌ ഇഷ്ടം . നല്ല അവതരണം ഒഴുക്കുള്ള വായനക്ക് കളമൊരുക്കി . ശെഫീന കൌതുകം പരത്തുന്ന കഥാപാത്രം തന്നെ .

    ReplyDelete
  15. ചെരുപ്പത്തിലെക്ക് തിരിച്ചു നടത്തിയ എഴുത്ത് തുടരട്ടെ

    ReplyDelete
  16. വായിച്ചു.നല്ല ഒഴുക്കൊടെയുള്ള അവതരണമായത് കൊണ്ട് വായിച്ചു തീര്‍ന്നത് അറിഞ്ഞില്ല.
    എഴുത്ത് തുടരുക.

    ആശംസകള്‍.

    ReplyDelete
  17. അടിച്ചുപൊട്ടിയ ചെമ്പരത്തിക്കൊമ്പുകള്‍ നഷ്ട്ടബാല്ല്യത്തിന്‍ വഴികളില്‍ എവിടെയൊക്കെയോ വീണ്ടും തളിര്‍ക്കുന്നതറിഞ്ഞു...
    ഇനി അതുമുണ്ടാവില്ല-ചെമ്പരത്തികള്‍ പടിയിറങ്ങി...പറമ്പിറങ്ങി..അങ്ങനെയങ്ങനെ....!
    ചൂണ്ടയിട്ടുതിമിര്‍ത്ത ബാല്ല്യങ്ങള്‍ ഇന്ന് ചൂണ്ടയില്‍ കോര്‍ക്കപ്പെടുമ്പോള്‍ ‘ചൂണ്ടവായനയി’ല്‍ കണ്ണീരുപ്പ് കുറുകുന്നുണ്ട്.
    നല്ലതെല്ലാം നഷ്ട്ടമായതാണ്!ബാക്കി ഭാഗങ്ങള്‍ അങ്ങിനെയാവരുത്!തുടരണം-കാത്തിരിക്കാം.......

    ReplyDelete
  18. ഹൌ എന്റെ താത്താ ഇത് എത്ര വായിച്ചിട്ടും മതിയാവുന്നില്ല , ഞാന്‍ ഇങ്ങനെ ആയതുകൊണ്ടോന്നും അല്ലാട്ടോ,താത്താടെ കഥതന്നെയാണല്ലേ? ബാക്കി കൂടി വായിക്കാന്‍ കൊതിയായിട്ടു വയ്യ.ഒന്ന് പെട്ടെന്നാവട്ടെ.

    ReplyDelete
  19. നല്ല ഒഴുക്കുണ്ട്.
    കുഞ്ഞു കുഞ്ഞു കാര്യങ്ങള്‍ ചേര്‍ന്ന്
    കുട്ടിക്കാലത്തിന്റെ ഒരു പെരിയ ഇടം.
    ഗദ്യം നന്നായി വഴങ്ങുന്നുണ്ട്.
    നിര്‍ത്താതെ തുടരാനാവട്ടെ ഈ എഴുത്ത്.
    പേര്...ഷെഫിയുടെ കഥകള്‍ എന്നു തന്നെ പോരേ.
    പേരു പിന്നെ മാറ്റാനാവുമല്ലോ.

    ഉമ്മയുടെ കുടുക്കയിലെ കാശ് എടുക്കുന്നത് വായിച്ചപ്പോള്‍
    പഴയ കഥകള്‍ ഓര്‍മ്മ വന്നു.
    കുരുമുളക് ചാക്കിലാക്കി വെച്ചിട്ടുണ്ടാവുമായിരുന്നു.
    വില കൂടുമ്പോള്‍ വില്‍ക്കാന്‍.
    കിണ്ടിയുടെ വാല്‍ത്തല ചാക്കിനുള്ളിലേക്കു മുട്ടിച്ചു കയറ്റും.
    ഒരു കിണ്ടി കുരുമുളക് ദാ കൈയില്‍.
    കുട്ടിക്കാലത്തിന്റെ ആര്‍ഭാടം ചിലപ്പോഴൊക്കെ
    അങ്ങിനെയായിരുന്നു. ..

    ReplyDelete
  20. മനോഹരമായിരിക്കുന്നു. ശേഷം ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു

    ReplyDelete
  21. ചൂണ്ടയിടല്‍ പണ്ടേ എനിക്കിഷ്ടമില്ല.. മീനുകളെ ഭക്ഷണം കാട്ടി ചതിച്ചു പിടിക്കുന്നതു എനിക്ക് സാധിക്കാഞ്ഞത് കൊണ്ട് ഞാനാ പണിക്ക്‌ പോയിട്ടില്ല.. എങ്കിലും ഇത്താന്‍റെ വിവരണം കേട്ടപ്പോള്‍ ശരിക്കും കൊതിയായിട്ടോ ചൂണ്ടയിടലിനു.. നഷ്ടമായി പോയ ബാല്യത്തെയോര്‍ത്തു പതിവിന്‍പടി നെടുവീര്‍പ്പിട്ടു നിവരാനെ നമുക്ക് ആവൂ.. തുടര്‍ന്ന് കഥ കേള്‍ക്കാന്‍ കാതോര്‍ക്കുന്നു.. ബാക്കി എഴുതുമ്പോള്‍ അറിയിക്കുമല്ലോ.. ഓടിയെത്തും ഞാന്‍.. :)

    ReplyDelete
  22. ചൂണ്ട ഇഷ്ടായി ! ഈ പാവത്തിലും എവിടെയോ ഒരു കുഞ്ഞു ഷെഫി ഒളിഞ്ഞിരിപ്പുള്ള പോലെ !!

    ReplyDelete
  23. നന്നായി......... തുടരട്ടെ

    ReplyDelete
  24. mubahsir ............നന്നായി .

    ReplyDelete
  25. എല്ലാരും പറഞ്ഞതു തന്നെ എനിക്കും പറയാന്‍ ഉള്ളത്..
    നല്ല ഒഴുക്ക് .. എവിടേം ഒരു കുഞ്ഞു ശ്വാസം മുട്ടല്‍ പോലും ഇല്ല..
    ഒഴുകട്ടെ.. :-) ആശംസകള്‍..

    ReplyDelete
  26. ബാക്കി ഇങ്ങോട്ട് പോരട്ടെ .


    സ്നേഹാശംസകള്‍

    ReplyDelete
  27. നന്നായിട്ടുണ്ട്.....
    ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു ...

    ReplyDelete
  28. കലക്കീട്ടോ..ഇത്താ..
    ഞാന്‍ പറ്യാന്‍ ബൈകിയതാണ്.
    വായിച്ചു പോയിട്ട് രണ്ടുസം കഴിഞ്ഞു.. പചെങ്കില്,
    അന്ന് കമെന്ടാന്‍ പറ്റീല..

    ചെമ്പരത്തിപ്പുഗ്ഗും കൊത്തക്കല്ലും ചൂണ്ടയും പിന്നെ ആ പെരുത്തു രസോള്ള കുസൃതിം കുരുമ്പോക്കെ ആലോയ്ക്കുമ്പോ നാവില് വെള്ളം വരണ്‌.. മനസ്സില് പൂതി പെരുക്ക്ണ്‌..
    സ്കൂള്‍ ബിട്ട്ട് ചായ കുടിചെന്നു വരുത്തി ചൂണ്ടയുമെടുത്ത്‌ ഓടുമ്പോ പിറകീന്ന് ഒരു വിളിണ്ട്, ഉമ്മച്ചിക്ക്..
    "കുഞ്ഞോനേ...മോന്തിയാക്ണീന്‍റെ മുമ്പട്ട് തിരിച്ചുബരണെ."
    മോന്തിക്ക് പുഴവക്കത്തെ ആരവങ്ങളില്‍ നിന്ന് വീട്ടിലെത്തുമ്പോ കയ്യിലെ കുപ്പിയില്‍ അഞ്ചോ ആറോ പരല്‍മീനുകള്‍ ഉണ്ടാകും.. ചെലപ്പോ ഒന്നോ രണ്ടോ കോട്ടിയോ, കണ്ണനോ..
    അത് തന്നെ വലിയ കുട്ടികള്‍ പിടിച്ചു തന്നതായിരിക്കും..
    പെരുത്ത്‌ സന്തോഷത്തോടെ വീട്ടില്‍ എനിക്കായി വാങ്ങിച്ചു തന്ന പുതിയ ബക്കറ്റിലേക്ക് കമിഴ്തുമ്പോള്‍ ചിലപ്പോ കൂട്ടത്തില്‍ വലിയ മീനുകള്‍ ചത്തു മാല്ര്‍ന്നിട്ടുണ്ടാവും..
    നിറകണ്ണുകളുമായി ബക്കറ്റിലേക്ക് നോക്കിയിരിക്കുന്ന എന്‍റെ സങ്കടത്തില്‍ ചേരാന്‍ ഉമ്മച്ചി തന്നെ വരും.. "ഞ്ചേ കുട്ടിക്ക് നാളെ കുളിച്ചാന്‍ പോകുമ്പോ ഞാന്‍ പുട്ച് തരണ്ട്, മീന്..."

    ഓര്‍മയുടെ ചൂണ്ടയില്‍ ഇന്നലെകളുടെ നഷ്ടസമൃതികള്‍ ആഞ്ഞു കൊത്തുന്നു..

    തുടരുക...ഞാനുമുണ്ടാകും.. ഈ ഓര്‍മകളില്‍ പിടിച്ചു നടക്കാന്‍..

    ReplyDelete
  29. കുഞ്ഞുകുഞ്ഞു മോഷണങ്ങള്‍ വഴികള്‍ ഒത്തിരി ഉണ്ടേന്ന്
    എഴുതിത്തന്ന് ഇല
    ചൂണ്ടയിടാന്‍ പോയ്യലോ എന്നാളോചിച്ച സന്ദീപ്
    ഷെഫി ഓലിച്ചിരിപ്പുണ്ടോ എന്ന് സംശയിച്ച ഹഫ
    പണ്‍റ്റത്റ്റെഹ് ഒരു വല്യ ചൂണ്ടക്കാരനായിരുന്ന മുസാഫിര്‍
    ഞാനിങ്ങനൊന്നും അല്ലാന്ന് ഉറപ്പിച്ച് നേനക്കൂട്ടി
    തുടരൂ തുടരൂ എന്നു സ്നേഹം തന്നവരേ
    എല്ലാവരോടും....

    ReplyDelete
  30. നന്നായിട്ടുണ്ട്ട്ടോ...നല്ല അവതരണം..ഒരുപാടിഷ്ടമായി...ചെറുപ്പത്തിൽ ഞാനും ഒരു പാടു പോയിട്ടുണ്ട്, ചൂണ്ടയിടാൻ...അതൊരു രസമുള്ള സംഭവം തന്നെയാണ്...എന്തായാലും ഒരിക്കൽ കൂടി ബാല്യകാലത്തേക്കൂ ഒരു തിരിച്ച് പോക്കിനു സാധിച്ചു....അതിനു ഫൌസിക്ക് നന്ദി...ഇതിന്റെ തുടർച്ച ഉടൻ ഉണ്ടാകും എന്ന് വിശ്വസിക്കുന്നു.....

    ReplyDelete
  31. ആശംസകള്‍,തുടരൂ...

    ReplyDelete
  32. നീണ്ടു പോയതു കൊണ്ട് വന്നിട്ടും വായിക്കനൊത്തില്ല. ഇനീം വരാട്ടോ

    ReplyDelete
  33. ചൂണ്ടയില്‍ ഇനിയും കഥകള്‍ കൊത്തട്ടെ.

    ReplyDelete
  34. ഇതൊരു വല്ലാത്ത ചൂണ്ട തന്നെ. നീണ്ടു പോയതു കൊണ്ട് വന്നിട്ടും വായിക്കനൊത്തില്ല. ഇനീം വരാട്ടോ
    June 28, 2011 1:15 AM എന്നായിരുന്നു വാഗ്ദാനം. പക്ഷേ വാക്കു പാലിക്കാറില്ലാത്തതു കൊണ്ട് വരാനൊത്തില്ല. മെയിൽ കിട്ടിയപ്പോൾ ലിങ്കിൽ പിടിച്ച് സ്ഥലത്തെത്തി. രചനാപദ്ധതി തരക്കേടില്ലാത്തതു കൊണ്ട് ആസ്വദിച്ച് തന്നെ മറുകരയെത്തി..................അപ്പോഴാണറിഞ്ഞത്.ഇത് മറുകരയല്ല മാട് മാത്രമാണെന്ന്. ഇനിയും വന്നേക്കാം എന്ന് വാക്ക്. ബാക്കി പോസ്റ്റുമ്പോൾ ഒരു ചൂണ്ട എറിയണേ... ചരടും പിടിച്ച് വേഗം തോട്ടിൻ കരയിലെത്താനാ...............സ്നേഹപൂർവ്വം വിധു

    ReplyDelete
  35. നന്നായി പറഞ്ഞു. കല്ലുകടി പോയിട്ട് മണല്‍ത്തരി പോലും എവിടെയും ഫീല്‍ ചെയ്തില്ല. കഥ എഴുതുമ്പോള്‍ ഭാഷയ്ക്ക് ഇത്രത്തോളം ഒഴുക്ക് കിട്ടുന്നത് അപൂര്‍വമാണ്. തുടര്‍ക്കഥയാക്കും എന്ന് കരുതുന്നു. അതിനായി കാത്തിരിക്കുന്നു.

    ReplyDelete
  36. നന്നായിട്ടുണ്ട്.....

    ReplyDelete
  37. നല്ല ഒഴുക്കോടെയുള്ള എഴുത്തു്.ശൈലീ ഭദ്രതയുമുണ്ടു്.

    ReplyDelete
  38. ഫൌസിയ ഈ ഭാഷാശൈലി ഞങ്ങളുടെ നാട്ടിലേതാണ് അതുകൊണ്ടുതന്നെ ഒരുപാടിഷ്ടപ്പെട്ടു... ബാക്കി എന്നാ..??

    ReplyDelete
  39. നന്നായിട്ടുണ്ട്.
    കൂടുതൽ എഴുതൂ!

    ReplyDelete
  40. ചൂണ്ടയിട്ണ രസം ഒന്നു വേറെന്ന്യാ മോനേ...!

    ഒത്തിരിയിഷ്ട്ടായീ..!നല്ല ശൈലി..1 മനോഹരമായിരിക്കുന്നു..!
    തുടരണംട്ടോ..!
    ആശംസകള്‍..!

    ReplyDelete
  41. നല്ല വായനയും ശൈലിയും

    ReplyDelete
  42. തഴികിയൊഴുകുന്ന വായനാസുഖം. ആരുടേയും അഭിപ്രായം മാനിക്കരുത്. താങ്കള്‍ താങ്കളുടെ ശൈലിയില്‍ മാത്രം എഴുതുക. ഓരോരുത്തരിറങ്ങും. ബാക്കി വെച്ചത് ഇനിയും സൌകര്യ കിട്ടുമ്പോള്‍ തുടരുക. പ്രഷറ് ചെയ്തിട്ട് കഥ കൊളമായിപ്പോകേണ്ട. :)

    ReplyDelete
  43. athimanoharam
    paathi niruthi pattichallo..
    pine nee kondathanna poonilavinte pothikkettinu orayiram nandi.

    ReplyDelete
  44. പ്രദീപേട്ടന്റെ കമന്റ് കടം എടുക്കുന്നു
    Pradeep Kumar said...

    കുട്ടികളുടെ ഒരു ഫീച്ചര്‍ ഫിലിം കാണുന്ന ആസ്വാദ്യത തരാന്‍ ഫൗസുവിന്റെ രചനാ വൈദഗ്ദ്യത്തിനു കഴിഞ്ഞു.അഭിനന്ദനങ്ങള്‍.
    'അനിശ്ചിതത്വങ്ങളുടെ മേളമാണ്‌ ചൂണ്ടയിടല്‍'ഈ വരികള്‍ ഏറെ ഇഷ്ടപ്പെട്ടു.
    . . . ഇനിയും വരാം . . . തുടര്‍ച്ചയുണ്ടാവും എന്ന പ്രതേക്ഷയോടെ

    ReplyDelete
  45. കുറച്ചീസം മുന്നേ ഇവ്ടെ വന്നതാ. പേജ് ഓപ്പണാക്കിയപ്പോഴേക്കും പോകേണ്ടി വന്നു. പോണപോക്കില്‍ ഫോളോവി. പിന്നെ ഇപ്പഴാ ഓര്‍മ്മ വന്നത്. ഹ്മം.....പാവം ചെറുത്.

    ആ.....അപ്പൊ കഥ! അതിനെപറ്റിയിനി എന്തോ പറയാന്‍. നല്ല ശൈലിയും, അവതരണവും ഇഷ്ടപെട്ടു. അതും പോരാഞ്ഞ് കഥയിലെ വിഷയവും ജോറായി.

    ചൂണ്ടയിട്ടിട്ട് മീന്‍ പിടിക്കാന്‍ കൂട്ടുവന്നവന്‍‌റെ ചെവിയേന്ന് കൊളുത്തൂരാന്‍ ഹോസ്പത്രീല്‍ പോവേണ്ടി വന്നൊരു അനുഭവം. ക്ലൈമാക്സ് അങ്ങനൊന്നും ആവാതിരിക്കട്ടെ :) തുടങ്ങിയേക്കാവുന്ന കഥക്ക് ആശംസകള്‍!

    ReplyDelete
  46. ചൂണ്ടയിടലും കൊത്തങ്കല്ലുകളിയും കണ്ണാരം പൊത്തിക്കളിയും ഒക്കെ അന്യമായി നിന്ന ഒരു ബാല്യത്തിന്റെ സന്തതിയായത് കൊണ്ട് ഈ വായന ഏറെ രസിച്ചു..ഞങ്ങള്‍ വേദനിച്ച ബാല്യം മറ്റുള്ളവറ് ആസ്വദിച്ചതെങ്ങിനെ എന്നറിയുന്നതും ഒരു സുഖം...തുടരുക..ആശംസകള്‍...

    ReplyDelete
  47. ഷെഫിയെ ഇഷ്ടായി...എവിടെയോ കണ്ടു മറന്ന മുഖം...തുടരട്ടെ...

    ReplyDelete
  48. നന്നായിരിക്കുന്നു ഫൌസിയ....
    കുഞ്ഞുന്നാളില്‍ മണ്ണിരയെയും ചിരട്ടിയിലാക്കി ചൂണ്ടയിടാന്‍ പോയതൊക്കെ ഓര്‍മ്മ വന്നു...
    ഷെഫിയുടെ ബാക്കി കഥകള്‍ കേള്‍ക്കാന്‍ കാത്തിരിക്കുന്നു...
    ആശംസകള്‍...

    ReplyDelete